മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് പ്രവേശിച്ചത്.
തുടർന്ന് അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിവിൻ പോളിയും, നയൻതാരയും മുഖ്യ വേഷത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീടും താരം നിരവധി സിനിമകളാണ് ചെയ്തത്. അർപ്പിത സെബാസ്റ്റ്യനാണ് ധ്യാനിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഭാര്യയെന്ന് പറയുകയാണ് ധ്യാൻ. തനിക്ക് അർപ്പിത ഇല്ലാതെ പറ്റില്ലെന്നും വിവാഹത്തിൻ സൗഹൃദം ഉണ്ടായിരിക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണെന്നും ധ്യാൻ പറയുകയാണ്.
അർപ്പിതയെ ഡെലിവറിക്കായി ആശുപത്രിയിലാക്കിയ സമയത്ത് പോലും താൻ മറ്റ് കൂട്ടുകാരുമായി കമ്പനി അടിച്ചിരിക്കുകയായിരുന്നു എന്നും ധ്യാൻ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തനിക്ക് സിനിമകളുടെ തിരക്കിനിടയിലും ഫാമിലി ലൈഫ് കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. എനിക്ക് അവളെ ഇഷ്ടമാണ്, അവൾക്ക് എന്നെയും. അതുണ്ടായാൽ മതി. കല്യാണത്തിന് ശേഷം പരസ്പരം മനസിലാക്കണം, കെയറിങ്ങായിരിക്കണമെന്നൊക്കെ പറയാറുണ്ട്. ഇഷ്ടം ഉണ്ടെങ്കിൽ ഇതെല്ലാം താനെ ഉണ്ടായിക്കോളുമെന്നാണ് ധ്യാൻ അഭിപ്രായപ്പെട്ടത്.
മാരേജിൽ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണ്. തന്റെ നല്ല സുഹൃത്താണ് അവൾ. തനിക്ക് അർപ്പിതയെ ഒരിക്കലും മടുക്കില്ല. കമ്പേനിയൻഷിപ്പ് ഉണ്ടായിരിക്കണം. അവളെ ആശ്രയിച്ചാണ് തന്റെ ജീവിതം, തനിക്ക് അവളില്ലാതെ പറ്റില്ലെന്നും ധ്യാൻ പറയുന്നു.
ഒരിക്കൽ തന്റെ കൂട്ടുകാരൻ പുറത്ത് നിന്നൊക്കെ വന്ന് നമ്മൾ കമ്പനിയടിച്ചിരിക്കുന്ന സമയത്താണ് അവൾക്ക് പ്രഗ്‌നൻസി പെയിൻ വന്നെന്ന് പറഞ്ഞ് വിളിച്ചത്. പെയിൻ വരുമ്പോൾ ഒരു ഇൻഞ്ചക്ഷൻ എടുക്കാൻ ഉണ്ടല്ലോ. അതിന് ഹസ്ബൻഡിന്റെ ഒപ്പ് വേണം. അതിനായി അവൾ രണ്ട് തവണ വിളിച്ചിട്ടും താൻ കൂട്ടുകാരെ കൂടെ നിൽക്കുന്നതുകൊണ്ട് എടുത്തില്ല. മൂന്നാമത്തെ തവണ വിളിച്ചപ്പോഴാണ് എടുത്തത്.
ഉടനെ, താൻ എവിടെ പോയി കിടക്കുകയാണേന്ന് അവൾ ചോദിച്ചു. കൂട്ടുകാർ കാണാൻ വന്നതല്ലെ ഒരു മര്യാദയില്ലെയെന്നൊക്കെ താൻ അവളോട് പറഞ്ഞു. ‘ഞാൻ ഇവിടെ തന്റെ കൊച്ചിനെ കൊണ്ട് ഇരിക്കുയല്ലേ’യെന്ന് അവൾ ചോദിച്ചു. അവസാനം താൻ അങ്ങോട്ടേക്ക് പോവുകയായിരുന്നു എന്നും ധ്യാൻ പറയുന്നു.
‘ഞാൻ ഹോസ്പിറ്റലിൽ എത്തിയതും ഡെലിവറി നടന്നു. അത്രയും നേരം വേദനയുണ്ടായിട്ടും ഞാൻ എത്തിയപ്പോഴാണ് കൊച്ച് പുറത്തു വന്നത്. അതാണ് ഐശ്വര്യം’- എന്നാണ് ഞാൻ ഡോക്ടറോട് പറഞ്ഞത്. പക്ഷെ അന്നത്തോടെ തന്റെ ടൈം മാറിയെന്നും താരം പറയുന്നു.