ചെന്നൈ: മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കാമുകനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ നൽകിയ മുൻ ദേശീയ അണ്ടർ 14 ടെന്നിസ് ചാംപ്യൻ അറസ്റ്റിൽ. അമേരിക്കയിൽ പഠനം നടത്തുന്ന വാസവി ഗണേശനെയാണു (20) ചെന്നൈ പൊലീസ് പിടികൂടിയത്.
കാമുകനും ചെന്നൈ സ്വദേശിയുമായ നവീദ് അഹമദുമൊത്ത് മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും തുടർന്ന് അതേ ചൊല്ലിയുണ്ടായ തർക്കവുമാണ് ക്വട്ടേഷൻ ഇടപാടിലേക്ക് നീങ്ങിയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വാസവി അറസ്റ്റിലായത്.
വാസവിയെ കൂടാതെ സുഹൃത്തുക്കളായ നുങ്കമ്പാക്കം സ്വദേശി ഗോകുൽ, അരുമ്പാക്കം സ്വദേശി അഭിഷേക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ സൈക്കോളജി വിദ്യാർഥിയാണ് ഇരുപതുകാരിയായ വാസവി.
മെയ് ഒൻപതിനാണ് ക്വട്ടേഷൻ സംഘം വാസവിയുടെ കാമുകനായ നവിത് അഹമ്മദിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
ഫേസ്ബുക്കിലൂടെയാണ് വാസവി ക്വട്ടേഷൻ സംഘാംഗങ്ങളായ ഗോകുലും അഭിഷേകുമായി പരിചയത്തിലാകുന്നത്.
ഇവർ വഴിയാണ് നവിത്തിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വാസവി ഇക്കഴിഞ്ഞ മെയ് ആറിന് ചെന്നൈയിലെത്തി നവിത്തുമായി സംസാരിച്ചിരുന്നു.
തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും നവിത്ത് ഫോൺ തട്ടിപ്പറിക്കുകയും ഹെൽമറ്റ് കൊണ്ട് വാസവിയുടെ തലയിൽ ഇടിയ്ക്കുകയും ചെയ്തു.
ഇതിനു പകരം വീട്ടാനാണ് വാസവി ഗോകുലിന്റെയും അഭിഷേകിന്റെയും സഹായം തേടുന്നത്. ഇവരാണ് വേലാച്ചേരി സ്വദേശി ഭാസ്‌ക്കറിനും സംഘത്തിനും ക്വട്ടേഷൻ നൽകിയത്.
മെയ് ഒൻപതിന് രാത്രി 11.15 ന് നവിന് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ക്വട്ടേഷൻ സംഘം കത്തി ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
പിന്നീട് നവിത്തിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവരുകയും ചെയ്തു.
ഇതിനുശേഷം നവിത്തിന്റെ ഒരു സുഹൃത്തിനെ വിളിച്ച് രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സുഹൃത്ത് പണം നൽകാൻ വിസമ്മതിച്ചോടെ അവർ നവിത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പിറ്റേ ദിവസം നവിത് പോലീസിൽ പരാതി നൽകി. തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കണ്ടെത്തുകയും ബൈക്കിന്റെ ഉടമയായ ഭാസ്‌ക്കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരു വനിതാ പൊലീസ് ഹെഡ് കോൺസ്റ്റബിളിന്റെ മകനാണ് ഭാസ്‌ക്കർ. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് ഭാസ്‌ക്കർ, ശരവണൺ, ബാഷ എന്നിവർ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇവരാണ് തങ്ങൾക്ക് ക്വട്ടേഷൻ നൽകിയത് വാസവി ഗണേശനാണെന്ന് പൊലീസിന് മൊഴി നൽകിയത്.
താൻ ക്വട്ടേഷൻ സംഘത്തോട് നവിത്തിന്റെ ഫോൺ വാങ്ങിച്ചു തരാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് വാസവി പൊലീസിനോട് പറഞ്ഞത്.
എന്നാൽ, സംഘം നവിത്തിനെ തട്ടിക്കൊണ്ടുപോകുമ്‌ബോൾ വാസവി അവരെ പിന്തുടർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.