ഓട്ടിസം ബാധിച്ച മകളെ ജനലിൽ കെട്ടിയിട്ടു ജോലിക്കു പോകുന്ന ഒരമ്മയുടെ ദയനീയാവസ്ഥ ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്. കരയിക്കുന്ന ആ വിഡിയോ കാണാനിടയായ ഒട്ടേറെപ്പേർ കേരളത്തിൽ നിന്നും, ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇവർക്ക് സഹായ വാഗ്ദാനവുമായെത്തി. എന്നാൽ ഇത്തരത്തിൽ വന്ന ഒരാൾ ഈ കുഞ്ഞിനോടും അമ്മയോടും കാണിച്ച വൃത്തികേടാണ് ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തയായി പുറത്തുവന്നിരിക്കുന്നത്.
സൗദി അറേബ്യയിൽ നിന്ന് വന്ന ഒരു കോളിൽ പറഞ്ഞത് കുട്ടിയെ ഒന്ന് കാണണം സഹായിക്കാം എന്നാണ്. പിന്നീട് വിഡിയോ കോളിൽ വന്ന ഇയാൾ പാന്റ്സിന്റെ സിബ്ബ് അഴിച്ച് ജനനേന്ദ്രിയം പ്രദർശിപ്പിക്കുകയായിരുന്നു. അതിനുശേഷം കേട്ടാലറയ്ക്കുന്ന തരത്തിലാണ് ഇയാൾ പെരുമാറിയത്. പിന്നീട് ഇതേ നമ്പറിൽ നിന്ന് വാട്ട്സ്ആപ്പ് വഴിയും ഇയാൾ ബിന്ദുവിന് അശ്ളീല സന്ദേശമയച്ചു. ആദ്യം കുട്ടിയുടെ മുന്നിലാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്ന് ബിന്ദു കണ്ണീരോടെ പറയുന്നു.
ജീവിതം തകർന്ന് നിൽക്കുന്ന ഒരമ്മയോടാണ് ഇത്തരത്തിൽ ഒരാൾ പെരുമാറിയത്. ഇയാൾക്കെതിരെ ബിന്ദു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ ഫോൺ നമ്പറും ഉൾപ്പെടെ പങ്കുവച്ചാണ് ബിന്ദു സമൂഹമാധ്യമങ്ങളിൽ ഈ വിവരം പോസ്റ്റ് ചെയ്തത്. ട്രൂ കോളറിൽ മുബാറക് അൽ ഹറബി എന്നാണ് ഇയാളുടെ പേര്. സൗദി അറേബ്യൻ പൗരന്റെ പേരിലാണ് ഈ സിം കാർഡ്. പ്രവാസി സമൂഹം ഇടപെട്ടാൽ മാത്രമേ ഈ വിഷയത്തിൽ എന്തെങ്കിലും നടപടി ഉണ്ടാകൂ. പ്രവാസികളായ നിരവധിപേർ ഈ സംഭവം ഏറ്റെടുക്കുകയും, മുബാറക് എന്ന വ്യക്തിയെ കണ്ടെത്താനുള്ള തീവ്രമായ ശ്രമത്തിലുമാണ്.