എക്കാലത്തും മലയാളികൾക്ക് മനസിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. മലയാളത്തിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ കൂടി ആയിരുന്നു അദ്ദേഹം. നാടിന്റേയും നന്മയുള്ള ഒരു കൂട്ടം ആളുകളുടേയും ജീവിതം പറയുന്ന സിനിമകളിൽ ഭൂരിഭാഗവും വൻ വിജയങ്ങൾ ആയിരുന്നു നേടിയെടുത്തത്.
പ്രത്യേകിച്ച് മലയാളത്തിന്റെ മോഹൻൻലാലിനെ നായകനാക്കി ഇറങ്ങിയ ചിത്രങ്ങൾ. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അധികം സിനിമകൾ സത്യൻ അന്തിക്കാട് ചെയ്തിട്ടില്ല. അദ്ദേഹവുമായി മികച്ച സുഹൃത്ത് ബന്ധം ഉണ്ടെങ്കിലും തന്റെ ചിത്രങ്ങളിൽ നിന്ന് മമ്മൂട്ടിയെ മാറ്റി നിർത്തിയത് എന്തിനാണെന്ന് മുമ്പ് ഒരിക്കൽ സത്യൻ അന്തിക്കാട് തുറന്നു പറഞ്ഞിരുന്നു.
തന്റെ കഥാപാത്രങ്ങളുടെ ശരീര ഭാഷ മമ്മൂട്ടിക്ക് ചേർന്നതല്ല എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. മമ്മൂട്ടിയേക്കാൾ മോഹൻലാലിന് ആ കഥാപാത്രങ്ങൾ കൂടുതൽ ചേരും എന്നുള്ളതിനാൽ ആണ് ലാലിലേക്ക് വന്നത് എന്നും സംവിധായകവൻ വ്യക്തമാക്കിയിരുന്നു.
എന്റെ കഥാപാത്രങ്ങൾക്ക് കൂടുതൽ ചേരുന്ന ആർട്ടിസ്റ്റുകളുടെ ഒരു ശരീരഭാഷ മമ്മൂട്ടിയുമായിട്ട് ചേർന്നിരുന്നില്ല എന്നതു കൊണ്ടാണ് ലാൽ കൂടുതൽ ചിത്രങ്ങളിൽ നായകൻ ആയത്. ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിലെ ഗൂർഖ, സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ഗോപാല കൃഷ്ണപണിക്കർ. ഇതൊക്കെ ചോയിസ് വേറെയുണ്ടല്ലോ? മമ്മൂട്ടിയേക്കാൾ വേറൊരു ചോയിസ് മോഹൻലാലിന് ഉള്ളതുകൊണ്ട് ലാലിലേക്ക് വന്നു. മനപൂർവം നമ്മളൊരാളെ വേണ്ടാന്നു വയ്ക്കുന്നതല്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്ത് ആണ്. എണ്ണം കുറഞ്ഞെന്ന് മാത്രേയുള്ളൂ ഇനിയും ചെയ്യാം മമ്മൂട്ടിയുമായിട്ട്. മമ്മൂട്ടി ചെയ്താൽ കൊള്ളാമെന്ന് തോന്നുന്ന കഥാപാത്രം വരുമ്പോൾ തീർച്ചയായും അദ്ദേഹത്തിനെ നായകനാക്കി ചിത്രം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സബ്ജക്ട് എന്റെ മനസിലുണ്ട് മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള. ചിലപ്പോൾ അത് രൂപപ്പെട്ടു വന്നേക്കാം. എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മമ്മൂട്ടി. വടക്കൻവീരഗാഥ പോലുള്ള ചില സിനിമകളൊക്കെ കണ്ടിട്ട് ഞാൻ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു.