തന്നെ തട്ടിക്കൂട്ട് താരം എന്നുവിളിച്ച് പരിഹസിച്ച സഞ്ജയ് മഞ്ജരേക്കർക്ക് ബാറ്റ് കൊണ്ട് ചുട്ടമറുപടി നൽകി രവീന്ദ്ര ജഡേജ

14

തന്നെ തട്ടിക്കൂട്ട് താരം എന്നുവിളിച്ച് പരിഹസിച്ച മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർക്ക് ജഡ്ഡുവിന്റെ മറുപടി. ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ ഇന്ത്യയെ തകർച്ചയിൽ നിന്നു കരകയറ്റിയ അർധസെഞ്ചുറി നേടിയശേഷമായിരുന്നു തന്റെ പതിവ് ആക്ഷനിലൂടെ രവീന്ദ്ര ജഡേജയുടെ തക്ക മറുപടി.

അർധസെഞ്ചുറി നേടിയാൽ ബാറ്റ് ചുഴറ്റി തനിക്ക് എതിർവശത്തേക്കു ചൂണ്ടുക എന്നതാണ് ജഡേജയുടെ രീതി. ഇത്തവണ അത് കമന്ററി ബോക്സിലേക്കായിരുന്നു എന്നതാണു പ്രത്യേകത. ബോക്സിൽ മഞ്ജരേക്കർ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

Advertisements

അതിനിടെ ജഡേജയുടെ ഈ പ്രവൃത്തിയെ സഹതാരം രോഹിത് ശർമ പവലിയനിൽ ഇരുന്ന് അഭിനന്ദിക്കുകയും ചെയ്തു. തന്റെ മസിലിൽ തൊട്ടുകൊണ്ട് ജഡേജയുടെ പ്രകടനത്തെ അഭിനന്ദിക്കുകയായിരുന്നു രോഹിത്. 59 പന്തിൽ 77 റൺസെടുത്ത ജഡേജയാണ് 92 റൺസിന് ആറുവിക്കറ്റ് പോയ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയത്.

നേരത്തേ മഞ്ജരേക്കർ ജഡേജയെ തട്ടിക്കൂട്ട് താരം എന്നു വിളിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററിൽ മഞ്ജരേക്കറും ഇംഗ്ലീഷ് മുൻ ക്രിക്കറ്റർ മൈക്കൽ വോനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് മഞ്ജരേക്കർ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തെന്ന് വോൻ ആരോപിച്ചു.

സെമിയിൽ ന്യൂസിലൻഡിനെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവൻ മഞ്ജരേക്കർ പ്രവചിച്ചിരുന്നു. ടീമിൽ ജഡേജയെയും മഞ്ജരേക്കർ ഉൾപ്പെടുത്തി. തുടർന്നായിരുന്നു പരിഹാസ്യരൂപേണ ചോദ്യവുമായി വോൻ രംഗത്തെത്തിയത്. നേരത്തെ, ജഡേജ ഒരു തട്ടിക്കൂട്ട് കളിക്കാരനാണെന്ന് മഞ്ജരേക്കർ പറഞ്ഞിരുന്നു. ഏകദിന ടീമിൽ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം.

ഇതിന് മറുപടിയുമായി ജഡേജയെത്തുകയും ചെയ്തു. നിങ്ങളേക്കാൾ ഇരട്ടി മത്സരം ഞാൻ കളിച്ചിട്ടുണ്ടെന്നും മറുപടി നൽകി. നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാൻ പഠിക്കൂവെന്നും ജഡേജ മറുപടിയിൽ പറഞ്ഞിരുന്നു. മഞ്ജരേക്കർ ഇത്തരത്തിൽ പരിഹസിച്ച ഒരു താരത്തെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് പരിഹാസത്തോടെ വോൺ ചൂണ്ടികാണിക്കുകയായിരുന്നു.

Advertisement