ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് പാകിസ്ഥാനെതിരായ ഇന്നിങ്സിലൂടെ കോഹ്‌ലി സ്വന്തമാക്കിയത്.
ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്നത് ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി. കോഹ്‌ലിയെ വാനോളം പ്രശംസിക്കുമ്പോഴും, ഇതേ ലിസ്റ്റിലുള്ള തന്റെ പേര് ഒഴിവാക്കിയായിരുന്നു ഗാംഗുലിയുടെ സംസാരം.
ദാദയുടെ ഈ നീക്കത്തെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകരിപ്പോൾ.
പാകിസ്ഥാനെതിരെ ഹസൻ അലിയുടെ ഡെലിവറിയിൽ ഫൈൻ ലെഗിലൂടെ ബൗണ്ടറി നേടി സ്‌കോർ 60ൽ എത്തിച്ചാണ് കോഹ്‌ലി 11000 റൺസ് ക്ലബിലേക്ക് എത്തിയത്.
ഈ നേട്ടം കൈവരിക്കാൻ സച്ചിനെടുത്തത് 286 ഇന്നിങ്സ്. ഗാംഗുലിയെടുത്തത് 288 ഇന്നിങ്സ്. എന്നാൽ കോഹ് ലിക്ക് വേണ്ടിവന്നത് 222 ഇന്നിങ്സ് മാത്രം.
കോഹ് ലിയുടെ നേട്ടത്തെ കുറിച്ച് വാചാലനാവുന്നതിന് ഇടയിൽ ഈ നേട്ടം കൈവരിച്ച സച്ചിന്റേയുംം, പോണ്ടിങ്ങിന്റേയും പേര് ഗാംഗുലി പറഞ്ഞു.
എന്നാൽ സ്വന്തം പേര് പറയാൻ ഗാംഗുലി തയ്യാറായില്ല. ഗാംഗുലിയുടെ ഈ സമീപനത്തെ പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ.
11000 റൺസ് ക്ലബിലേക്കെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് കോഹ് ലി. സച്ചിനും ഗാംഗുലിയും മാത്രമാണ് ഏകദിനത്തിൽ 11000 റൺസ് പിന്നിട്ടത്.