തിരുവനന്തപുരം: ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു സുധാകരൻ. കുടുംബത്തിൽ രക്തസാക്ഷി ഉള്ള ആളാണ്. അദ്ദേഹത്തെ പാർട്ടി സെക്രട്ടറി അവഹേളിച്ച നടപടി ശരിയായില്ല. ഞങ്ങൾ മുഖാമുഖം രാഷ്ട്രീയമായി എതീർക്കുന്നവരാണ്.
പക്ഷേ, ഞങ്ങളാരും സുധാകരനോട് ഇങ്ങനെ പെരുമാറില്ല. സ്വന്തം ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ പാർട്ടി സെക്രട്ടറി മറ്റെല്ലാം മറന്നു പോയി. പി കെ ശശി നിലപാട് വ്യക്തമാക്കട്ടെ. അപ്പോൾ പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം സുധാകരൻ നല്ല കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം യുഡിഎഫിലേക്ക് വന്നാൽ വലിയ സന്തോഷമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.ക്ഷണിക്കാനുള്ള മണ്ടത്തരം ഞാൻ കാണിക്കുന്നില്ല. അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല കേസ് തേച്ച് മായ്ച്ചു കളയാൻ ശ്രമിക്കുന്നു.
തന്ത്രിയെ കുടുക്കാൻ ശ്രമിച്ചു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല കേസിൽ ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വീണാ ജോർജിന് എതിരായ പരാമർശത്തിൽ തെറ്റില്ല. നടക്കാത്ത കാര്യം നടന്നുവെന്ന് പറഞ്ഞു. അത് ഹാലൂസിനേഷനാണ്. അത് പരിശോധിക്കണം എന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്പിയിൽ ഇപ്പോൾ പ്രശ്‌നം ഇല്ല. ആർഎസ്പി ഒറ്റക്കെട്ടാണ്. രണ്ട് ദിവസം കൊണ്ട് ഉഭയകക്ഷി ചർച്ചകൾ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.









