കേരളത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിന്റെ തലവൻ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രിക്കൊപ്പം മരുമകനും കുടുംബവും അടക്കം എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ആര് വരണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിന് ഇനി മുപ്പത് ദിവസമുണ്ട്.
സിപിഎം വിവാദം തിരഞ്ഞ് നടക്കുന്ന പാർട്ടിയാണ്. 30 ദിവസം കഴിഞ്ഞിട്ട് പിണറായി മുഖ്യമന്ത്രി ആകില്ലെന്നും റിയാസ് മന്ത്രിയാകില്ലെന്നും അവർക്കറിയാം. എന്തെങ്കിലും ഒരു വിവാദം ഉണ്ടാക്കുകയാണ് ലക്ഷ്യം. അതിൽ മാധ്യമങ്ങൾ പങ്കാളികളാകരുത്.
പ്രധാനമന്ത്രി വരുന്ന കാര്യം ദിവസങ്ങൾക്ക് മുന്നേ മുഖ്യമന്ത്രിക്കറിയാം. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം വിവാദം സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് ബഹുമാന്യനായ മുഖ്യമന്ത്രിയോട് പറയുന്നു. ഇത്തരം വിവാദങ്ങളുടെ കാലം കഴിഞ്ഞു, സർക്കാരിനെ ക്ഷണിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം ആര് വരണമെന്ന് കേന്ദ്രസർക്കാരിനോട് ഏഴ് ദിവസം മുമ്പ് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള ശ്രദ്ധതിരിക്കൽ തന്ത്രമാണ്. ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിത് എന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.









