ഒന്നരവയസുകാരനെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം: ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി, സംഭവം അങ്കമാലിയില്‍

16

അങ്കമാലി: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ആസാം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പട്ടാപ്പകല്‍ വീടിന്റെ വാതിലുകള്‍ അടിച്ച് തകര്‍ത്തായിരുന്നു തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുഞ്ഞിനെയുമെടുത്ത് വീട്ടമ്മ അയല്‍വീട്ടിലേക്ക് ഓടിയതോടെ ശ്രമം വിഫലമാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആസാം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചക്ക് 1.30ന് നെടുമ്പാശ്ശേരി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം ഭാഗത്തായിരുന്നു സംഭവം. സാബു-, നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്. സാബു ടാക്‌സി ഡ്രൈവറും, നീന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ നീനയുടെ അമ്മ ബീനയാണ് സംരക്ഷിക്കുന്നത്.

Advertisements

അക്രമി വീടിന്റെ മുന്‍വശത്തെ ഗേറ്റില്‍ അടിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ ബീന മാത്രമെ വീട്ടിലുള്ളുവെന്ന് മനസിലായി. അതോടെ പറമ്പിലേക്ക് കടന്ന അക്രമി നായയെ വകവെക്കാതെ വീടിന്റെ മുന്‍വശത്തെ വാതില്‍ പുറത്ത് നിന്ന് അടച്ച് പൂട്ടി. അതിന്‌ശേഷം അടുക്കള ഭാഗത്തത്തെി. അതോടെ ബീന വാതിലടച്ച് അകത്ത് നിന്ന് കുറ്റിയിട്ടെങ്കിലും കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് വീടിനകത്ത് കയറുകയായിരുന്നുവത്രെ. ഈ സമയം കുഞ്ഞ് ബീനയുടെ കൈത്തണ്ടയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങാന്‍ ശ്രമം നടത്തി. എതിര്‍ത്ത ബീനയെ അക്രമിച്ചു. പിടിവലിക്കിടെ കുഞ്ഞിനെ കിട്ടാതെ വന്നതോടെ അടുക്കളയിലെ പാത്രങ്ങളും, വാതിലും നശിപ്പിച്ചു.

ഈ സമയമാണ് കുഞ്ഞിനെ എടുത്ത് ഒച്ചവെച്ച് ബീന അയല്‍വീട്ടിലേക്ക് അഭയം തേടി ഓടുകയായിരുന്നു. അതോടെ ബീനയുടെ സഹോദരന്‍ പൗലോസും, അയല്‍വാസികളും സംഭവമറിഞ്ഞ് വീട്ടിലത്തെി. അടുക്കളയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. സംഭവമറിഞ്ഞ് സാബുവും, നീനയും വീട്ടിലത്തെി. ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എകെ സുധീറിന്റെ നേതൃത്വത്തില്‍ പോലീസത്തെി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും, അങ്കമാലി താലൂക്കാശുപത്രിയിലത്തെിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

പ്രതിയുടെ പോക്കറ്റില്‍ നിന്ന് പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആസാം പോലീസ് റിപ്പോര്‍ട്ട് എന്നിവ അടങ്ങിയ പെഴ്‌സ് കണ്ട് കിട്ടി. പ്രതിയുടെ ഫോട്ടോകള്‍ക്കൊപ്പം ഒരു പെണ്‍കുഞ്ഞിന്റെ ഫോട്ടോയുമുണ്ടായിരുന്നു. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളിലെ കണ്ണിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. അതിനിടെ പല രോഗങ്ങളും നേരിടുന്ന ബീനയില്‍ സംഭവത്തില്‍ നിന്നുള്ള ഭീതി വിട്ട് മാറിയിട്ടില്ല

Advertisement