തന്റെ മുന്‍ഭര്‍ത്താവ് സത്താറല്ല കൊലപാതകത്തിനു പിന്നില്‍; അയ്യോ എന്നെ കൊല്ലല്ലേയെന്ന് രാജേഷ് അലറിക്കരഞ്ഞു; റേഡിയോ ജോക്കിയുടെ മരണത്തില്‍ മൗനം വെടിഞ്ഞ് നൃത്താധ്യാപിക

18

ദോഹ: ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല; എന്നെ കൊല്ലല്ലേയെന്ന് രാജേഷ് അലറിക്കരഞ്ഞു. മടവൂരില്‍ റേഡിയോ ജോക്കി രാജേഷ് കുമാറിന്റെ മരണത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ഖത്തറിലെ നൃത്താധ്യാപിക. രാജേഷിന് വെട്ടേല്‍ക്കുമ്പോള്‍ തന്നോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ഇവര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തുന്നു.

Advertisements

കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറിനു പങ്കുണ്ടെന്നു കരുതുന്നില്ലെന്നും ഇവര്‍ പറയുന്നു. കുടുംബബന്ധങ്ങളുടെ വില നന്നായി അറിയാവുന്നയാളാണു സത്താര്‍. ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ സത്താറിനു കഴിയുമെന്നു തോന്നുന്നില്ല. രാജേഷിനെ കൊലപ്പെടുത്തിയെന്നു പോലീസ് പറയുന്ന സ്വാലിഹ് ബിന്‍ ജലാലി സംഭവ ദിവസങ്ങളില്‍ ഖത്തറില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണു താന്‍ മനസ്സിലാക്കുന്നതെന്നും നൃത്താധ്യാപിക പറഞ്ഞു.

രാജേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഖത്തറിലെ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിയതിനു ശേഷം രാജേഷിനെ പലതവണ സാമ്പത്തികമായി സഹായിച്ചിരുന്നു. രാജേഷിന്റെ ഭാര്യയുടെ ആശുപത്രി ചെലവും മകന്റെ ഫീസും വരെ നല്‍കിയിട്ടുണ്ട്. ഇക്കാര്യം രാജേഷിന്റെ സഹോദരിമാര്‍ക്കും അറിയാം. രാജേഷ് പച്ചയായ ഒരു കുടുംബസ്ഥന്‍ ആയിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം എട്ടൊന്‍പതു മാസം മുന്‍പേ തനിക്കറിയാമായിരുന്നു. പക്ഷേ, എന്നെങ്കിലും ഒരുമിച്ചു കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ വീട്ടുകാരും ഭര്‍ത്താവും എന്നെ ഉപേക്ഷിച്ചു. എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നു. എന്നാല്‍, രാജേഷിനു ചെന്നൈയില്‍ ജോലി ശരിയാക്കിയതു താനല്ലെന്നും അതിനുള്ള ബന്ധങ്ങള്‍ തനിക്കില്ലെന്നും അവര്‍ പറഞ്ഞു.

നാലര ലക്ഷം റിയാല്‍ വായ്പയെടുത്ത് ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ചതോടെയാണു തന്റെയും സത്താറിന്റെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ബിസിനസില്‍ നഷ്ടമുണ്ടാകാനോ, വിവാഹമോചനത്തിലെത്താനോ രാജേഷ് ഒരു കാരണമല്ല. 13 വര്‍ഷമായി ഖത്തറിലാണു സ്ഥിരതാമസം. നാട്ടിലെ ഒരു ഗുണ്ടയെയും അറിയില്ല. രാജേഷിനെ പോലെ നിഷ്‌ക്കളങ്കനായ ഒരാളെ കൊല്ലാന്‍ ഒരു സ്ത്രീയും കൊട്ടേഷന്‍ കൊടുക്കുമെന്നു കരുതുന്നില്ല. രാജേഷിനെ അക്രമി സംഘം ആക്രമിക്കുമ്പോള്‍ താനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് സ്ത്രീ സമ്മതിച്ചു. ‘അയ്യോ എന്നെ കൊല്ലല്ലേ… അയ്യോ എന്നെ കൊല്ലല്ലേ… ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല’എന്ന് രാജേഷ് ഉറക്കെ നിലവിളിക്കുന്നത് കേട്ടുവെന്നും യുവതി പറഞ്ഞു.

ഉടന്‍ തന്നെ രാജേഷിന്റെ അച്ഛനെ മൂന്നു തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മറ്റൊരു സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, തന്റെയും സത്താറിന്റെയും ബിസിനസ് പങ്കാളിയായ ഒരാളുമായി തങ്ങള്‍ക്കു പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇയാള്‍ രാജേഷിനെ പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. തനിക്കു പറയാനുള്ള കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാമെന്നു പൊലീസിനോടു പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി.

Advertisement