ജനക്കൂട്ടം നോക്കിനില്‍ക്കെ ഭര്‍ത്താവ് യുവതിയെ തീകൊളുത്തിക്കൊന്നു, സംഭവം തൃശ്ശൂരില്‍, കണ്ടു നിന്നവര്‍ ആരും തടഞ്ഞില്ല, ആശുപത്രിയില്‍ എത്തിക്കാനും സഹായിച്ചില്ല

12

തൃശ്ശൂര്‍: ഇത്രനാളും കേരളത്തിന് കേട്ടുകേള്‍വി മാത്രമായിരുന്നു ഇത്തരം അതിദാരുണ സംഭവങ്ങള്‍. കുടുംബശ്രീ അയല്‍ക്കൂട്ടം വിളിച്ചുവരുത്തിയ യുവതിയാണ് തൃശൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ജനക്കൂട്ടം നോക്കിനില്‍ക്കെ ഭര്‍ത്താവ് ദലിത് യുവതിയെ തീകൊളുത്തിക്കൊന്ന സംഭവം പുറത്തറിഞ്ഞത് ഞെട്ടലോടെ മാത്രമാണ്. കൃത്യവും ആസൂത്രിതവുമായിരുന്നു സംഭവങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവ് സ്ഥലത്തെത്തുന്നതുവരെ തര്‍ക്കരപരിഹാരം നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന സൂചനകള്‍.

തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശിനി ജീതു (29)വാണ് വേദനയോട് മല്ലിട്ട് ഇന്നലെ അര്‍ധരാത്രി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ് മോനടി വിരാജ് ഒളിവില്‍ പോയി. വിവാഹമോചനനടപടികള്‍ തുടരുന്നതിനിടെയാണ് കൊലപാതകം. കുടുംബശ്രീ അയല്‍ക്കൂട്ടം വിളിച്ചുവരുത്തിയ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. വായ്പ കുടിശികയാക്കിയത് സംബന്ധിച്ച തര്‍ക്കം തീര്‍ക്കാനായിരുന്നു ഇവരെ വിളിച്ചുവരുത്തിയത്. കുടുശ്ശിക തീര്‍ത്തശേഷം മടങ്ങുന്നതിനിടെയാണ് കൊലപാതകമെന്ന് കെപിഎഎസ് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ സംഘടന തെരുവിലിറങ്ങി സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കുടുംബശ്രീ ഓഫീസിലെ നാല്‍പതോളം പേരും പഞ്ചായത്തംഗവും നോക്കിനില്‍ക്കെയാണ് അതിക്രമമെന്നും അവര്‍ പറഞ്ഞു.

Advertisements

ജീത്തുവും വിരാജും വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. നല്ല രീതിയില്‍ തന്നെയാണ് വിവാഹമോചനം നേടിയത്. അന്നൊന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും പരിചയക്കാര്‍ പറഞ്ഞു. മകള്‍ തീ കൊളുത്തുന്നത് കണ്ട അച്ഛന്‍ ഭ്രാന്തമായ അവസ്ഥയിലാണെന്നും കെപിഎഎസ് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളടക്കം തിരിഞ്ഞുനോക്കാത്തത് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു. ഒരാള്‍ കൈകൊണ്ട് തടഞ്ഞിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും കൊലയ്ക്ക് സാക്ഷിയാണെങ്കിലും ആരും അതിക്രമത്തില്‍ ഇടപെട്ടില്ല. വാക്കേറ്റവും ബഹളവും ഉണ്ടായി. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു. മറ്റാരോ തടയാനോ രക്ഷിക്കാനോ ശ്രമിച്ചില്ല. ആരും യുവതിയെ ആശുപത്രിയിലെത്തിക്കാനും ശ്രമിച്ചില്ല. പൊള്ളലേറ്റ ജീത്തുവിനെ സ്വന്തം അച്ഛനാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Advertisement