റേഡിയോജോക്കി രാജേഷിന്റെ കൊലപാതകം: അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞത് ആലപ്പുഴയിലുള്ള കാമുകിയുടെ വീട്ടില്‍; പോലീസ് പൊക്കിയത് ചിക്കന്‍പോക്സ് പിടിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍

28

കൊല്ലം: കാമുകിയായ വീട്ടമ്മയുടെ ഭര്‍ത്തവ് ക്വട്ടേഷന്‍ നല്‍കി റേഡിയോജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ സാത്താന്‍ അപ്പുണ്ണി എന്ന കായംകുളം അപ്പുണ്ണി (അപ്പു-32) ഒളിവില്‍ കഴിഞ്ഞത് ചെന്നൈയിലും ആലപ്പുഴയിലുള്ള കാമുകിയുടെ വീട്ടിലും. ചിക്കന്‍ പോക്സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടാനെത്തിയപ്പോഴാണ് പോലീസിന്റെ വലയിലായതെന്നാണു സൂചന. നേരത്തേ കൊലപാതകം നടത്തി അപ്പുണ്ണിയും ഗള്‍ഫിലേക്ക് കടന്നിരിക്കാം എന്ന് പോലീസ് കരുതിയിരുന്നെങ്കിലും അലിഭായിയെ ചോദ്യം ചെയ്തപ്പോള്‍ അപ്പുണ്ണി തമിഴ്നാട്ടിലുണ്ടെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു.

Advertisements

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാളാണ് അപ്പുണ്ണി. കായംകുളത്തു നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈന്നെയിലടക്കം ഒളിവില്‍ കഴിഞ്ഞ അപ്പുണ്ണി ആലപ്പുഴ ഭാഗത്തുള്ള കാമുകിയായ സ്ത്രീയുടെ വീട്ടിലായിരുന്നു. രാജേഷിനെ കൊലപ്പെടുത്താന്‍ അപ്പുണ്ണി ഉപയോഗിച്ച ആയുധം കേസിലെ മറ്റൊരു പ്രതിയായ സനുവിന്റെ വള്ളിക്കാട്ടെ വീട്ടിലെ പുരയിടത്തില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിപ്പിച്ച നിലയിലാണ് വാള്‍ കണ്ടെത്തിയത്.

കൊലയ്ക്കു ശേഷം അപ്പുണ്ണി രാജ്യം വിട്ടെന്ന വ്യാപക പ്രചാരണമുണ്ടായിരുന്നു. അലിയുടെ അറസ്റ്റ് ഈ പ്രചാരണം പൊളിച്ചു. അലിയില്‍നിന്നു ലഭിച്ച സൂചനകളില്‍ പോലീസ് നടത്തിയ അന്വേഷണമാണു തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ അപ്പുണ്ണിയെ കുരുക്കിയത്. കേസിലെ പ്രധാന പ്രതി ഓച്ചിറ സ്വദേശി അലിഭായിയുമായുള്ള ബന്ധമാണ് രാജേഷിന്റെ കൊലപാതകവുമായി അപ്പുണ്ണിയെ ബന്ധിപ്പിച്ചത്. ഏറ്റെടുത്ത ക്വട്ടേഷന്‍ പൂര്‍ത്തിയാക്കാനാണു നാട്ടിലെത്തിയത്. കൊലയാളികള്‍ക്കുള്ള വാഹനം സംഘടിപ്പിച്ചതും താമസ സൗകര്യം കണ്ടെത്തിയതും അപ്പുണ്ണിയാണെന്നു വ്യക്തമായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം കായംകുളത്തുനിന്നു കാര്‍ വാടകയ്ക്കെടുത്തത് അപ്പുണ്ണിയുടെ ബന്ധം ഉപയോഗിച്ചാണ്.

അപ്പുണ്ണിയുടെ പേരില്‍ അനേകം കേസുകളുണ്ട്. ചില കേസുകളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിരുന്നു. ബൈക്കുകളില്‍ കറങ്ങി രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അപ്പുണ്ണിയുടെയും സംഘത്തിന്റെയും’ഹോബി’യായിരുന്നു. വാറന്റിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപ്പുണ്ണി രണ്ടു വര്‍ഷമായി ഗള്‍ഫിലാണെന്നു പുറത്തുവന്നത്. റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അപ്പുണ്ണി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ഖത്തറില്‍ നിന്നെത്തിയ മറ്റൊരു പ്രതിയായ അലിഭായിക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയതും രാജേഷിന്റെ വിവരങ്ങള്‍ നല്‍കിയതും അപ്പുണ്ണിയാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അപ്പുണ്ണിയെ വിലയേറിയ ക്വട്ടേഷന്‍ നേതാവാക്കി. അപ്പുണ്ണി സ്വന്തമായി ഗുണ്ടാ സംഘത്തെയും സൃഷ്ടിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണു വിവരങ്ങള്‍ െകെമാറിയിരുന്നത്.

സത്താറിന്റെ മുന്‍ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. അലിഭായിക്കും അപ്പുണ്ണിക്കും കൊലപാതകവുമായി ബന്ധപ്പെട്ടു പണവും മറ്റു സഹായങ്ങളും ചെയ്ത കുറ്റത്തിന് അപ്പുണ്ണിയോടൊപ്പം ഒരു പ്രതിയെക്കൂടി കിളിമാനൂര്‍ സിഐ: പ്രദീപ്കുമാറും സംഘവും ചൈന്നെയില്‍നിന്ന് അറസ്റ്റ് ചെയ്തു. അപ്പുണ്ണിയുടെ അടുത്ത ബന്ധുവായ ആലപ്പുഴ ചെന്നിത്തല മടിച്ചുവട് തൃപ്പേരുവീട്ടില്‍ സുമിത്തി(34)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisement