തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. മലയാള സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് അരങ്ങേറിയ നടി ഇപ്പോൾ തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. നയൻ താരയുടെയും കാമുകനായ സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം എന്ന് ഉണ്ടാകും എന്ന് കാത്തിരിക്കുകയാണ് ആരാധകർ.
അതേ സമയം നയൻതാര വിഘ്നേഷ് ശിവനുമായുള്ള വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞെന്നു നടി വെളിപ്പെടുത്തിയിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു എന്നും വിവാഹം നടക്കുമ്പോൾ എല്ലാവരെയും അറിയിക്കും എന്നും നയൻതാര പറഞ്ഞു.
ഒരു സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ വിവാഹനിശ്ചയ മോതിരവും നടി കാണിച്ചിരുന്നു. എന്നാണ് വിവാഹമെന്നു വെളിപ്പെടുത്തിയിട്ടില്ല. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണിവർ പരിചയപ്പെട്ടത്. ഇരുവരും ഒന്നിച്ചു ചിത്രങ്ങൾ നിർമിക്കാനും തുടങ്ങിയിരുന്നു.
നയൻ താര നായികയായി ഈയിടെ പുറത്തിറങ്ങിയ നെട്രിക്കൺ എന്ന ചിത്രം നിർമിച്ചത് വിഗ്നേഷാണ്. കുറച്ചു നാൾ മുൻപ് വിഗ്നേഷും നയൻതാരയും കൊച്ചിയിലെത്തി പിതാവിനെ സന്ദർശിച്ചിരുന്നു. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നതെന്ന് നയൻതാര പറയുന്നു.
ഞങ്ങൾ സ്വകാര്യ വ്യക്തികളായതിനാൽ വലിയൊരു ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങൾ തീർച്ചയായും ഞങ്ങളുടെ ആരാധകരെ അറിയിക്കും. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. എന്നാൽ ഞങ്ങളുടെ കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നയൻതാര വ്യക്തമാക്കിയത്.
കുറച്ച് മാസം മുമ്പ് നായൻതാരയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ പങ്കുവെച്ച വാക്കുകളും ശ്രദ്ധേയമായിരുന്നു. വിരലോട് ഉയിർ കൂട കോർത്തു (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു വിഘ്നേഷ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. നേരത്തെ ഒരു തമിഴ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിനിടയിലും നയൻതാരയുമായുള്ള വിവാഹത്തെക്കുറിച്ച് വിഘ്നേഷ് സംസാരിച്ചിരുന്നു.
ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യ ജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്.
മാത്രമല്ല, പ്രണയം എപ്പോൾ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാൻ എല്ലാം ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോൾ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം എന്നായിരുന്നു വിഘ്നേഷ് പറഞ്ഞത്.