മലയാള സിനിമാ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട മുതിർന്ന നടിയാണ് സേതുലക്ഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുള്ള സേതുലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയുമാണ്. സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യമായി അവസരം നൽകിയത്. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സേതു ലക്ഷ്മി ഹൗ ഓൾഡ് ആർ യു എന്ന സിനിയുടെ തമിഴ് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മകന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രയാസകരമായ അനുഭവങ്ങളെ കുറിച്ചും നാടകത്തിൽ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമുള്ള കടന്ന് വരവിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം. സേതുലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:
മകന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞു. രോഗപ്രതിരോധ ശക്തിക്ക് കുറച്ച് കുറവുണ്ട് എന്നതൊഴിച്ചാൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ല. 10 വർഷം ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. 5 വർഷം പേടിക്കേണ്ട ഒരു കാര്യവുമില്ല. ശസ്ത്രക്രിയയുടെ സമയത്ത് പണത്തിന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.

ആ സമയത്ത് ഒരുപാട് സിനിമയും സീരിയലും ഉണ്ടായിരുന്നത് കൊണ്ടാണ് ചികിത്സയൊക്കെ നല്ല രീതിയിൽ കഴിഞ്ഞ് പോയത്. വൃക്ക മാറ്റിവെക്കേണ്ട അവസ്ഥ വന്നപ്പോഴാണ് സാമ്പത്തികപരമായ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. പയ്യന്നൂരിൽ ഉൾട്ട എന്ന പടം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ വിവരം അറിയുന്നത്.
ആകെ വലിയ വിഷമം ആയി ഇരിക്കുമ്പോൾ നടി തെസ്‌നിഖാന്റെ ഉമ്മ കാര്യം അന്വേഷിക്കുന്നത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് മകന് എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കേണ്ടതുണ്ടെന്ന കാര്യം അവരോട് പറഞ്ഞുഅങ്ങനെയാണ് സോഷ്യൽ മീഡിയയിലൊക്കെ ഇടപെടുന്ന എറണാകുളത്തെ മിഥുൻ മിത്ര എന്നയാളുമായി ബന്ധപ്പെടുന്നത്.
അങ്ങനെ എറണാകുളത്ത് സീരിൽ വർക്കിനായി ചെന്ന സമയത്ത് അവരുടെ കൂടെ സഹായത്തോടെ ഫേസ്ബുക്കിൽ കാര്യം പറയുകയായിരുന്നു. അന്ന് ഫോൺ നമ്പർ മാത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ആളുകൾ പിന്നീട് വിളിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് അക്കൗണ്ട് നമ്പർ നൽകിയത്. നിരവധി ആളുകൾ പണം അയച്ചു. അമേരിക്കയിലുള്ള ഒരു കുടുംബം ഇപ്പോഴും സഹായിച്ചിരിക്കുന്നത്.
 
മകന്റെ രണ്ട് മക്കളുടെ പഠനവും അവർ ഏറ്റെടുത്തു. അവർക്ക് താൽപര്യമുള്ള ഏത് കോഴ്‌സും പഠിക്കാം. അതിന്റെയെല്ലാം ചിലവ് അവർ നോക്കും. പിന്നീട് ഈ കുട്ടികൾക്ക് ജോലി ആവുമ്പോൾ ഇതുപോലെ പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന മറ്റൊരു കുട്ടിയെ സഹായിക്കണം എന്നത് മാത്രമാണ് നിബന്ധന.
അതുപോലെ ഒരുപാട് കുട്ടികളെ അവർ സഹായിക്കുന്നുണ്ട്. ഒരു കലാകാരി ആയതുകൊണ്ട് കൂടിയാണ് എനിക്ക് ഇത്രയും പെട്ടെന്ന സഹായം കിട്ടാൻ കാരണമായത്. അങ്ങനെയല്ലാത്ത മറ്റ് പലരും എന്നെ വിളിച്ച് ഞങ്ങൾക്കും കൂടെ എങ്ങനെ സഹായം കിട്ടുമെന്ന് അന്വേഷിക്കും. അപ്പോൾ എനിക്ക് സങ്കടമാവും.
കിഡ്‌നി രോഗികൾ സഹായം തേടുന്നുവെന്ന തരത്തിൽ പേപ്പറിലൊക്കെ കാണുകയും ചെയ്യും. അപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്നും സേതുലക്ഷ്മി പറയുന്നു. അതേ സമയം നാടകരംഗത്ത് നിന്നുമാണ് സേതുലക്ഷ്മി ചലച്ചിത്ര വേദിയിലേക്ക് എത്തിയത്. 40 വർഷക്കാലം കൊണ്ട് അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു. നാടക അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.

കൊല്ലം ഉപാസന തിയ്യേറ്റേഴ്‌സിന്റെ കൊന്നപ്പൂക്കൾ എന്ന നാടകത്തിൽ ആണ് ആദ്യമായി അഭിനയിച്ചത്. നാടക രംഗത്ത് നിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. നാലു മക്കളാണ് സേതു ലക്ഷ്മിയമ്മയ്ക്ക് ഉള്ളത്.
ചിറയിൻകീഴ് അനുഗ്രഹ എന്ന നാടക ട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെ തുടർന്ന് അവസാനിപ്പിച്ചു.
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ,കൊല്ലം അനശ്വര, കെപിഎസി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടക സമിതികളിൽ പ്രവർത്തിച്ചു. 
            








