മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ദേവി അജിത്. ഇപ്പോഴിതാ തന്റെ ഭർത്താവിന്റെ വേർപാടും സിനിമാ നിർമ്മാണത്തിലുണ്ടായ സാമ്പത്തിക തകർച്ചയും സൃഷ്ടിച്ച കടുത്ത മാനസിക സംഘർഷങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്ന കഥ പങ്കുവെച്ച് ദേവി അജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.
വിഷാദരോഗവും ഹിസ്റ്റീരിയയും പിടിപെട്ട് വർഷങ്ങളോളം സൈക്യാട്രിക് മരുന്നുകൾക്ക് അടിമപ്പെടേണ്ടി വന്ന തന്റെ ദുരനുഭവങ്ങളാണ് താരം തുറന്നുപറഞ്ഞത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്.
ഒരു കാലത്ത് ദിവസം പത്തോളം ഗുളികകൾ വരെ കഴിച്ചിരുന്ന അവസ്ഥയിൽ നിന്ന് താൻ എങ്ങനെ പുറത്തുവന്നു എന്ന് ദേവി അജിത്ത് വിവരിക്കുന്നു.
നെർവ് അറ്റാക്കിനെത്തുടർന്ന് വെല്ലൂരിൽ ചികിത്സയ്ക്ക് പോയതാണ് ജീവിതത്തിൽ മാറ്റമുണ്ടാക്കിയത്. താൻ കഴിച്ചിരുന്ന പല മരുന്നുകളും തെറ്റായ രീതിയിലുള്ളതായിരുന്നു എന്ന് അവിടെ വെച്ച് തിരിച്ചറിഞ്ഞു. 14 ദിവസത്തോളം ഉറക്കമില്ലാതെ വെല്ലൂരിൽ കഴിഞ്ഞിട്ടുണ്ട്. മരുന്നുകൾ കുറച്ചുകൊണ്ടുവരുന്ന പ്രക്രിയ അതീവ കഠിനമായിരുന്നു.
എന്നാൽ ചുറ്റുമുള്ള രോഗികളെ കണ്ടപ്പോൾ ഈ അവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന് താൻ ഉറപ്പിച്ചു. ഇന്ന് ഗുളികകളുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങി. ഇപ്പോൾ ആളുകളെ കാണാനും ചടങ്ങുകളിൽ പങ്കെടുക്കാനും തനിക്ക് സാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചു എന്ന രീതിയിൽ മുൻപ് പ്രചരിച്ച വീഡിയോയെക്കുറിച്ചും ദേവി അജിത്ത് വ്യക്തത വരുത്തി.
അന്ന് ഞാൻ മദ്യപിച്ചിരുന്നില്ല. അമ്മ തലേദിവസം എടുത്ത പുതിയ കാറായിരുന്നു അത്. ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്‌സിലേറ്ററിൽ ചവിട്ടിയപ്പോൾ മുന്നിലെ കാറിൽ തട്ടുകയായിരുന്നു. അന്ന് ഞാൻ കടുത്ത സൈക്യാട്രിക് മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. ആ അവസ്ഥയെയാണ് ആളുകൾ മദ്യപാനമെന്ന് തെറ്റിദ്ധരിച്ചത്.
അമിതമായ ചിന്തകളും ഉത്കണ്ഠയുമാണ് തന്റെ പ്രധാന പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ നടി, ഇപ്പോൾ സമാധാനത്തിനും സന്തോഷത്തിനുമാണ് മുൻഗണന നൽകുന്നത്. ആവശ്യത്തിന് പണം സമ്പാദിക്കാൻ ജോലി ചെയ്യുന്നുണ്ടെങ്കിലും മാനസിക സമാധാനമില്ലാതെ ഒന്നും നേടാനാവില്ലെന്ന് താൻ പഠിച്ചതായും അവർ കൂട്ടിച്ചേർത്തു.









