മലയാളത്തിൽ ഇരട്ട സംവിധാന ജോഡിയായിയെത്തി പിന്നീട് മികച്ച നടനും സംവിധായകനും നിർമ്മാതാവുമയി മാറിയ താരമാണ് സിദ്ധിഖ്‌ലാലിലെ ലാൽ. ലാൽ സംവിധാനം ചെയ്ത ചിത്രം മാത്രമല്ല മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ലാലും ഒന്നിച്ചഭിനയിച്ചപ്പോഴും സൂപ്പർഹിറ്റുകളും ക്ലാസ്സ് മുവികളും പിറന്നിരുന്നു.
അത്തരത്തിൽ ക്ലാസ്സിന് ഒപ്പം മികച്ച വിജയവും നേടിയ സിനിമയാണ് അരയന്നങ്ങളുടെ വീട്. 2000ൽ റിലീസായ അരയന്നങ്ങളുടെ വീട് സംവിധാനം ചെയ്തത് ലോഹിതദാസ് ആയിരുന്നു. ജനിച്ച നാടുപേക്ഷിച്ച് അന്യനാട്ടിലേക്ക് ചേക്കേറേണ്ടിവരികയും സ്വന്തം നാടിന്റെ ആർദ്രതയും ഭംഗിയും മനസിൽ താലോലിച്ച് ജീവിക്കേണ്ടിവരികയും ചെയ്യുന്ന രവീന്ദ്രനാഥ് എന്ന കഥാപാത്രത്തെ ായിരുന്നു ഉജ്ജ്വലമായി മമ്മൂട്ടി അവതരിപ്പിച്ചത്.
വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ രവിക്ക് പക്ഷേ ബന്ധുക്കളിൽ നിന്ന് ശത്രുത മാത്രമാണ് അനുഭവിക്കാനായത്. മറ്റുള്ളവരുടെ ചതിയിൽപ്പെട്ട് എപ്പോഴും ജീവിതത്തിൻറെ നിലതെറ്റിപ്പോകുന്നവനാണ് രവി എന്ന നായക കഥാപാത്രം. സ്വന്തം ജ്യേഷ്ഠൻറെ ചതിയിൽ കുട്ടിക്കാലത്തുതന്നെ ഒറ്റപ്പെട്ടുപോയവനാണ് അയാൾ.
പിന്നീട് നാടുവിട്ട് പോകേണ്ടിവരുന്നു. വർഷങ്ങൾക്ക് ശേഷം ബന്ധുക്കളുടെയും സ്വന്തം നാട്ടുകാരുടെയും ഇടയിലേക്ക് സ്‌നേഹം തേടി അയാൾ വരുമ്പോൾ സ്വീകരണം അയാൾ പ്രതീക്ഷിച്ച രീതിയിൽ ആയിരുന്നില്ല. ബന്ധുക്കൾ തന്നെ അയാൾക്ക് അരക്കില്ലമൊരുക്കി.
ഒടുവിൽ എല്ലാം ഉപേക്ഷിച്ച് രവി തിരിച്ചുപോകുകയാണ്. എല്ലാവരും അയാളിലെ നൻമ തിരിച്ചറിയുന്നുണ്ടെങ്കിലും അയാൾ പരാജിതൻ തന്നെയാണ്. ലോഹിതദാസിന്റെ മിക്ക നായകൻമാരെയും പോലെ തന്നെ അയാളും ജീവിതത്തിന്റെ പടയിലും പന്തയത്തിലും തോറ്റുപോകുന്നു.
രാവീന്ദ്രൻ ഈണമിട്ട ഗാനങ്ങൾ അരയന്നങ്ങളുടെ വീടിനെ ഗംഭീരമാക്കി. മനസിൻ മണിച്ചിമിഴിൽ’ തന്നെയായിരുന്നു അതിൽ മികച്ചത്. ‘ദീനദയാലോ രാമാ എന്ന കീർത്തനവും മനോഹരം. ചിത്രത്തിൽ ആദ്യഘട്ടത്തിൽ പ്രതിനായകനെങ്കിലും പിന്നീട് പ്രണയത്തിന്റെ തീവ്രഭാവം സ്ഫുരിക്കുന്ന കഥാപാത്രത്തെയാണ് ലാൽ അവിസ്മരണീയമാക്കിയത്.
മമ്മൂട്ടിയുമായുള്ള ഒരു സംഘർഷത്തിന് ശേഷം ഒരു പാവത്താൻ കാമുകനായി ലാൽ മാറുന്നത് മനോഹരമായ കാഴ്ചയായിരുന്നു. മമ്മൂട്ടിയുടെ നായികയായി ഈ സിനിമയിലൂടെ അരങ്ങേറിയ ലക്ഷ്മി ഗോപാലസ്വാമി പിന്നീട് മലയാളത്തിലെ മുൻനിര നായികയായി. ജോമോൾ അവതരിപ്പിച്ച സുജ എന്ന കഥാപാത്രം കണ്ണീർനനവുള്ള ഒരു കഥാപാത്രമാണ്.
അരയന്നങ്ങളുടെ വീടിനെ കൂടുതൽ ആർദ്രമാക്കുന്നത് മമ്മൂട്ടിയുടെ രവിയല്ല, അത് ലാലും ജോമോളും മയൂരിയും തന്നെയാണ് എന്ന് പിന്നീടുള്ള കാഴ്ചയിൽ തോന്നും. കൊച്ചിൻ ഹനീഫ, ദേവൻ, സിദ്ദിക്ക്, കൃഷ്ണകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബിന്ദു പണിക്കർ തുടങ്ങിയവർ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അമ്മയെ കവിയൂർ പൊന്നമ്മ മനോഹരമാക്കിയിരുന്നു.