കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യ ഒറ്റയ്ക്കെന്ന് പൊലീസ്; തെളിവെടുപ്പിനിടെ പ്രതിഷേധം ആക്രോശവുമായി നാട്ടുകാർ

30

കണ്ണൂർ : കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യ ഒറ്റയ്ക്കെന്ന് പൊലീസ്. ഭർത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തിൽ പങ്കില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ പി ആർ സതീശൻ സൂചിപ്പിച്ചു.

ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു. തുടർന്ന് ശരണ്യയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടൽത്തീരത്തെ കരിങ്കൽക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു. വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ ഭാവവ്യത്യാസമില്ലാതെ പൊലീസിനോട് വിവരിച്ചു.

Advertisements

വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു. തുടർന്ന് പൊലീസ് ശരണ്യയെ സംരക്ഷിച്ച് നിർത്തുകയായിരുന്നു. തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോൾ സംഘർഷഭരിത രംഗങ്ങളാണ് ഉണ്ടായത്. ശരണ്യക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാർ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാൽ ഞങ്ങൾ അവളെ ശരിയാക്കാമെന്ന് സ്ത്രീകൾ ആക്രോശിച്ചു.

തിരിച്ചു നാട്ടിലെത്തിയാൽ കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകൾ രോഷത്തോടെ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ് ശരണ്യ ദമ്പതികളുടെ ഒന്നര വയസ്സുകാരൻ മകൻ വീയാനെ തയ്യിൽ കടപ്പുറത്തെ കരിങ്കൽക്കെട്ടുകളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി.

തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.

Advertisement