ഗൾഫിൽ ജോലിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാമുകിയെയും കൂട്ടി വാടകവീട്ടിൽ താമസമാക്കിയ വിവാഹിതനായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

13

തിരുവല്ല: വീട്ടുകാരെ ഗൾഫിൽ ജോലിയിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് നാട്ടിലെത്തി കാമുകിയെയും കൂട്ടി വാടകവീട്ടിൽ താമസമാക്കിയ യുവാവിനെ ബന്ധുക്കളുടെ പരാതിയിന്മേൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.

യുവാവിനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി കുഞ്ഞുമായി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം മല്ലപ്പള്ളി കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലും തിരുവല്ല കോടതി വളപ്പിലുമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

Advertisements

മാന്താനം സ്വദേശി മദീഷാണ് (31) ഗൾഫിൽ ജോലി ചെയ്യുന്നുവെന്ന് വരുത്തി തീർത്ത് നാട്ടിലെത്തി കാമുകിയേയും അവരുടെ മകളെയും കൂട്ടി വാടകവീട്ടിൽ ജീവിതം തുടങ്ങിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

മദീഷ് മൂന്നു വർഷം മുമ്പാണ് ഡ്രൈവർ വിസയിൽ വിദേശത്ത് ജോലിക്ക് പോയത്. അതിന് ഒന്നര വർഷം മുമ്പ് തൃക്കൊടിത്താനം സ്വദേശിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. ആദ്യമായി വിദേശത്തു നിന്ന് മദീഷ് മടങ്ങി വന്നത് ഒന്നര വർഷം മുമ്പാണ്. രണ്ടു മാസം നാട്ടിൽ നിന്ന ശേഷം ജോലി സ്ഥലത്തേക്ക് തിരികെ പോയി. നാട്ടിൽ പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ തുടങ്ങിയ പണികളും മദീഷ് ചെയ്തിരുന്നു.

ആദ്യ തവണ നാട്ടിൽ വന്നതിന്റെ ഇടവേളയിൽ പെയിന്റിങ്ങിന് പോയ കോട്ടമുറിയിലെ വീട്ടിലെ യുവതിയുമായി ഇയാൾ അടുപ്പത്തിലായി. യുവതിക്ക് രണ്ടു പെൺമക്കളാണുള്ളത്. ഒന്നര വർഷം മുമ്പ് നാട്ടിൽ വന്നു പോയതിന് ശേഷം ഇയാൾ സാമൂഹിക മാധ്യമങ്ങൾ വഴി മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത്.

മദീഷ് നാട്ടിലെത്തി കോട്ടമുറി സ്വദേശിനിയുമായി മുങ്ങി എന്നൊരു പ്രചാരണവും ഇതിനിടെ പുറത്തു വന്നു. മൂത്തകുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് പിണങ്ങി ഇറങ്ങിയ യുവതി ഇളയ കുട്ടിയുമായി മദീഷിനൊപ്പം നാടുവിടുകയായിരുന്നു. എട്ടു മാസം മുമ്പ് നാട്ടിലെത്തിയ മദീഷ് യുവതിയെയും കൂട്ടി കണ്ണൂർ ജില്ലയിൽ വാടകയ്ക്ക് വീട് എടുത്ത് താമസിക്കുകയായിരുന്നു.ഈ വിവരമറിഞ്ഞ മദീഷിന്റെ ഭാര്യ രണ്ടാഴ്ച മുമ്പ് കീഴ്വായ്പൂർ സ്റ്റേഷനിൽ ഭർത്താവിനെ കാണാനില്ലെന്നു പരാതി നൽകി.

മദീഷ് വീട്ടുകാരെ ബന്ധപ്പെടുന്നതിനാൽ മാൻ മിസിങ്ങിന് കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. തന്നെ കാണാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകിയെന്ന് അറിഞ്ഞ മദീഷ് താൻ ബംഗളൂരുവിൽ ഉണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. ഈ വിവരം ബന്ധുക്കൾ പോലീസിന് െകെമാറിയതോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയ ബന്ധുക്കൾ മദീഷിനെയും കൂട്ടി ഇന്നലെ രാവിലെ കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ ചെന്നു.

കാമുകിയും മകളും ഒപ്പമുണ്ടായിരുന്നു. താൻ നാട്ടിൽ വന്നിട്ട് എട്ടു മാസമായെന്നും കോട്ടമുറിയിൽ നിന്ന് കാമുകിയെയും കൂട്ടി കണ്ണുരിലെത്തി അവിടെ വീട് എടുത്ത് താമസിക്കുകയായിരുന്നുവെന്നും മദീഷ് പോലീസിനോട് പറഞ്ഞു. കാണാനില്ലെന്ന പരാതിയിൽ കേസ് എടുത്ത സ്ഥിതിക്ക് മദീഷിനെ കോടതിയിൽ ഹാജരാക്കാൻ പോലീസ് ഒരുങ്ങി.

ഏതു കോടതിയിലാണ് ഹാജരാക്കുന്നത് എന്ന കാമുകിയുടെ ചോദ്യത്തിന് പത്തനംതിട്ട എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇതു കേട്ട് പത്തനംതിട്ട കോടതി വളപ്പിലെത്തിയ യുവതി ഏറെ സമയം കാത്തു നിന്നിട്ടും മദീഷുമായി പോലീസ് എത്തിയില്ല. കീഴ്വായ്പൂർ സ്റ്റേഷനിലേക്ക് വിളിച്ചു തിരക്കിയപ്പോൾ മദീഷുമായി പോലീസ് പോയത് തിരുവല്ല കോടതിയിലേക്കാണെന്ന് വിവരം ലഭിച്ചു. തുടർന്ന് തിരുവല്ല കോടതിയിൽ എത്തിയ യുവതിയെ മദീഷിനെ കാണാൻ പോലീസ് അനുവദിച്ചില്ല.

താൻ മൂന്നു മാസം ഗർഭിണിയാണെന്നും തനിക്ക് മദീഷിനെ കണ്ടേ തീരൂവെന്നും യുവതി വാശി പിടിച്ചു. പോലീസ് അനുവദിക്കാതെ വന്നതോടെ കോടതി പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ ഏറ്റവും മുകളിലത്തെ നിലയിൽ കയറിയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ആദ്യം െകെവശമിരുന്ന ബാഗ് താഴേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ കുഞ്ഞിനെ എറിയുമെന്നായിരുന്നു ഭീഷണി.

പോലീസും അഭിഭാഷകരും ചേർന്ന് യുവതിയെ അനുനയിപ്പിച്ച് താഴെ ഇറക്കി. കോടതി മുറിക്കുള്ളിലും ബഹളം തുടർന്നതോടെ തിരുവല്ല പോലീസിനെ വിളിച്ചു വരുത്തി യുവതിയെ കൈമാറി. ഇതിനിടെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം താൻ പൊക്കോളാമെന്ന് മദീഷ് കോടതിയെ അറിയിച്ചു. കോടതി അനുവദിക്കുകയും ചെയ്തു. തന്നെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവാവിനെതിരേ പരാതി നൽകുമെന്ന നിലപാടാണ് ഇപ്പോൾ കാമുകിക്കെന്നാണ് പോലീസ് പറയുന്നത്.

Advertisement