താനും സുപ്രീംകോടതി വിധിക്കൊപ്പം; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി

24

ശബരിമല വിധിയിന്മേലുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ശബരിമലയിൽ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കൊപ്പം തന്നെയാണ് തൻ്റെ നിലപാടെന്ന് പാര്‍വതി വ്യക്തമാക്കി. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പര്‍വതി നിലപാട് വ്യക്തമാക്കിയത്.

Advertisements

സ്ത്രീകള്‍ ആര്‍ത്തവത്തിൻ്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവളാണോ എന്നും ആര്‍ത്തവം അശുദ്ധമാണോ എന്നും ഏറെക്കാലമായി മനസിനെ ബുദ്ധിമുട്ടിച്ച ചോദ്യമാണ്.

ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിൻ്റെ പേരില്‍ സ്ത്രീകളെ ഒരുപാടു കാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഏതെങ്കിലും അമ്പലത്തില്‍ എനിക്ക് പോകണമെന്ന് തോന്നിയാല്‍ ഉറപ്പായും ഞാന്‍ പോകും. ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിനെച്ചൊല്ലി ആക്രമിക്കപ്പെടുമെന്ന് അറിയാമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ആര്‍ത്തവം അശുദ്ധമാണോ എന്ന ചോദ്യം ചെറുപ്പം മുതല്‍ എൻ്റെ ഉള്ളിലുണ്ടായിരുന്നു. എല്ലാ സ്ത്രീകളുടെ മുഖത്തും ഞാനാ ചോദ്യം കണ്ടിട്ടുണ്ട്. ശരീരത്തിൻ്റെ വിശുദ്ധി സ്ത്രീകളുടെ യോനിയിലാണെന്നാണ് പലരുടേയും ധാരണ. എത്ര വര്‍ഷമെടുത്തിട്ടായാലും ഈ ധാരണ മാറ്റേണ്ടതുണ്ട്. പാര്‍വതി പറയുന്നു.

17ാം വയസില്‍ സിനിമാ മേഖലയിലേക്ക് പ്രവശേിച്ചതു മുതല്‍ തന്നെ കേരളത്തിലെ ലിംഗ അസമത്വത്തെക്കുറിച്ച് മനസിലായതാണ്. പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയാണ് സിനിമ. അവിടുത്തെ ആളുകള്‍ എന്നോട് സംസാരിക്കുമ്പോള്‍, പാര്‍വതി എന്ന സ്ത്രീയോടാണ് സംസാരിക്കുന്നത്. ഞാന്‍ എന്ന വ്യക്തിയോടല്ല. ഒന്നോ രണ്ടോ പേരെ മാത്രമേ ഇതില്‍ നിന്നും വ്യത്യസ്ഥരായി പ്രവര്‍ത്തിക്കുന്നതായി കണ്ടിട്ടുള്ളൂവെന്നും പാര്‍വതി തുറന്നടിച്ചു.

Advertisement