റെയിൻകോട്ടും ഹെൽമെറ്റും ഇട്ട് ബൈക്കിലിരിക്കുന്ന നിലയിൽ പ്രിയദർശൻ എന്ന യുവാവിന്റെ മൃതദേഹം: ഞെട്ടിത്തരിച്ച് കവളപ്പാറയിലെ രക്ഷാപ്രവർത്തകർ,

2

മലപ്പുറം: കവളപ്പാറയിലെ ദുരന്തത്തിന്റെ തീവ്രത വെളിവാക്കുന്ന സംഭവങ്ങൾ വീണ്ടും പുറത്തുവരുന്നു. ഉരുൾപൊട്ടലുണ്ടായി ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞപ്പോൾ പുറത്തെടുത്ത പ്രിയദർശൻ എന്നയാളുടെ മൃതദേഹമാണ് ഇത്തരത്തിൽ തീവ്രത വെളിവാക്കുന്നത്.
റെയിൻകോട്ടും ഹെൽമെറ്റും ഇട്ട് ബൈക്കിലിരിക്കുന്ന നിലയിലാണ് പ്രിയദർശനെ ഇന്നു രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്നു കണ്ടെത്തിയത്.

കനത്ത മഴ പെയ്തുകൊണ്ടിരിക്കെ കവളപ്പാറയിലെ വീട്ടിലേക്കു വൈകിട്ട് ഏഴേമുക്കാലോടെ വന്നുകയറിയതായിരുന്നു പ്രിയദർശൻ. ബൈക്ക് വീട്ടിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെയായിരുന്നു ഉരുൾപൊട്ടി മലവെള്ളം ഒലിച്ചെത്തിയത്. വീടിന്റെ ചുവരിനും വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറിനും ഇടയ്ക്കായിരുന്നു മൃതദേഹം. കാലുകൾ ബൈക്കിനകത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പ്രിയദർശന്റെ അമ്മയും അമ്മൂമ്മയും മാത്രമായിരുന്നു ദുരന്തസമയം വീട്ടിലുണ്ടായിരുന്നത്. അതിൽ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.

Advertisements

സുഹൃത്തിനോട് അദ്ദേഹത്തിന്റെ വീട്ടിലിരുന്നു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേക്ക് പ്രിയദർശൻ പോയതെന്ന് സുഹൃത്ത് പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.

കവളപ്പാറയിൽ നിന്ന് ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്. അതേസമയം കവളപ്പാറയിൽ കാണാതായവരുടെ പട്ടികയിലെ നാലു പേർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. മണ്ണിലകപ്പെട്ടെന്നു കരുതിയ ചീരോളി പ്രകാശനും കുടുംബവും സുരക്ഷിതരെന്നു പോത്തുകല്ല് പഞ്ചായത്ത് അധികൃതർ സ്ഥിരീകരിച്ചു.

പ്രകാശനും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബം എടക്കര വഴിക്കടവിലുള്ള ബന്ധുവീട്ടിൽ അഭയം തേടിയിരുന്നു.
വ്യാഴാഴ്ച രാത്രി കുന്നിനു മുകളിൽനിന്നു വലിയ ശബ്ദം കേട്ടതിനു പിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയോടിയതാണ് ഇവർക്കു രക്ഷയായത്. തൊട്ടുപിന്നാലെ വീടു മുഴുവൻ മണ്ണു മൂടി. അന്നു രാത്രി ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ കുടുംബം വെള്ളിയാഴ്ച രാവിലെയാണു ബന്ധുവീട്ടിലേക്കു പോയത്.

ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്തതിനാൽ 3 ദിവസത്തേക്ക് ആരെയും വിളിച്ചില്ല. ഞായറാഴ്ച വൈകിട്ടാണു പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചത്.

Advertisement