മഹാപ്രളയത്തില്‍ അമ്പതുപേര്‍ക്ക് രക്ഷയായത് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന ഈ കളിപ്പാട്ടം

28

തൃശ്ശൂര്‍: കനത്ത കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ തൃശൂരിലെ അമ്പതുപേര്‍ക്ക് രക്ഷകനായത് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന കളിപ്പാട്ടം. രണ്ടാള്‍പ്പൊക്കമുള്ള വെള്ളത്തിലൂടെയാണ് അമ്പതുപേരെയും രക്ഷിച്ചുകൊണ്ട് ഈ ടോയ് ട്യൂബ് ചീറി പാഞ്ഞത്.

Advertisements

കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചലിലാണ് അമ്പതുപേരുടെ ജീവന്‍ ടോയ് ട്യൂബ് രക്ഷിച്ചത്.കുറുമാലി പുഴയിലെ മലവെള്ളപാച്ചിലില്‍ മൂന്നു വൈദികര്‍ കുടുങ്ങിയതായി വിവരം ലഭിച്ചപ്പോഴാണ് യുവാക്കള്‍ ടോയ് ട്യൂബ് ഊതി വീര്‍പ്പിച്ച് സംഭവസ്ഥലത്തേയ്ക്കു കുതിച്ചത്.

രണ്ടാള്‍ പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെയാണ് ട്യൂബുമായി കുതിച്ചത്. വൈദ്യുത കമ്പിയില്‍ പിടിച്ചാണ് ട്യൂബ് നിയന്ത്രിച്ചത്. വൈദികരെ മൂന്നുപേരെയും രക്ഷപ്പെടുത്തി. തുടര്‍ന്ന് നിരവധിപേര്‍ രക്ഷയ്ക്കായ് വിളിച്ചു. അങ്ങനെയാണ് അമ്പതുപേരെ രക്ഷിച്ചതെന്ന് രക്ഷാപ്രവര്‍ത്തന സംഘത്തിലെ ജോജു പറഞ്ഞു.

ആളുകളെ മാത്രമല്ല ഫ്രിജ് ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും വീടുകളില്‍ നിന്ന് കളിപ്പാട്ടത്തില്‍ നിന്ന് പുറത്തെത്തിച്ചിരുന്നു. ഊതിവീര്‍പ്പിക്കാവുന്ന ടോയ് ട്യൂബ് അത്യാവശ്യം വെള്ളത്തില്‍ ബോട്ടായിതന്നെ ഉപയോഗിക്കാം.

തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് പത്തു വര്‍ഷം മുമ്പായിരുന്നു ഈ ട്യൂബ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നത്. കുറുമാലി പുഴയ്ക്കു സമീപം ചിറകള്‍ കെട്ടാറുണ്ട്. ചിറയിലെ വെള്ളത്തില്‍ കുട്ടികള്‍ക്ക് കളിക്കാനാണ് ഷൈലേഷ് ടോയ് ട്യൂബ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Advertisement