കെവിനെ അച്ഛൻ കൊന്നത് താഴ്ന്ന ജാതിക്കാരനായതിനാൽ, തന്നെയും അച്ഛൻ മർദ്ദിച്ചു: മർദിച്ചതിന്റെയും പൊള്ളലേൽപിച്ചതിന്റെയും പാടുകൾ കോടതിയിൽ കാണിച്ച് പൊട്ടിക്കരഞ്ഞ് നീനു

29

കോട്ടയം: ദുരഭിമാനത്തിന്റെ പേരിലുണ്ടായ നാടിനെ നടുക്കിയ കെവിൻ വധക്കേസിൽ പിതാവ് ചാക്കോയ്ക്കും, ഗാന്ധിനഗർ എസ് ഐ എംഎസ് ഷിബുവിനും എതിരെ നീനുവിന്റെ മൊഴി.

കെവിൻ താഴ്ന്ന ജാതിക്കാരനാണെന്ന് അച്ഛൻ ചാക്കോ പറഞ്ഞു. അയാളെ വിവാഹം കഴിക്കുന്നത് അഭിമാനക്ഷതമുണ്ടാകും. അതിനാൽ കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയിൽ മൊഴി നൽകി.

Advertisements

താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പിതാവും ബന്ധുവും ഭീഷണിമുഴക്കിയിരുന്നതായും നീനു വിസ്താരത്തിൽ വ്യക്തമാക്കി.

മാതാപിതാക്കൾ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും നീനു പറഞ്ഞു. മർദനമേറ്റതിന്റെയും പൊള്ളലേൽപിച്ചതിന്റെയും പാടുകൾ കോടതിയിൽ കാണിച്ച് പൊട്ടിക്കരഞ്ഞാണ് നീനു പിതാവിനും സഹോദരനുമെതിരെ മൊഴി നൽകിയത്.

കെവിന്റേത് ദുരഭിമാനക്കൊലയാണ്. തന്റെ പിതാവും ചേട്ടൻ ഷാനുചാക്കോയുമാണ് കെവിനെ കൊന്നതെന്നും കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് നീനു പറഞ്ഞു.

കെവിനും തനിക്കും ഭീഷണി ഉണ്ടായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ പിതാവ് ചാക്കോ ശ്രമിച്ചെന്നും നീനു പറഞ്ഞു.

രണ്ടാംപ്രതി നിയാസും ഭീഷണിപ്പെടുത്തി. കെവിനെ ഫോണിൽ വിളിച്ചും നിയാസ് ഭീഷണി മുഴക്കിയിരുന്നു. നീനുവിന്റെ ബന്ധു കൂടിയാണ് നിയാസ്.

ഗാന്ധിനഗർ എസ്ഐ ഷിബു കെവിനെ കഴുത്തിൽ പിടിച്ച് തള്ളി. പിതാവ് ചാക്കോയോടൊപ്പം പോകാൻ നിർബന്ധിച്ചു. താൻ വിസമ്മതിച്ചപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി വാങ്ങിച്ചെന്നും നീനു കോടതിയിൽ മൊഴി നൽകി.

കെവിന്റെ വീട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിൻരെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും നീനു കോടതിയിൽ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന വിചാരണയിൽ കേസിലെ ആറും ഏഴും സാക്ഷികൾ പ്രതികൾക്കെതിരായ മൊഴിയിൽ ഉറച്ചു നിന്നു.

നീനുവിനെ താമസിപ്പിച്ചിരുന്ന ഹോസ്റ്റലിലെ വാർഡൻ ബെന്നി, സംഭവദിവസം പ്രതികൾ രാത്രി ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് തട്ടുകട നടത്തുന്ന ബിജു എന്നിവരാണ് പ്രതികൾക്കെതിരെ കോടതിയിൽ മൊഴി നൽകിയത്.

എന്നാൽ കേസിലെ 28-ാം സാക്ഷി അബിൻ പ്രദീപ് കോടതിയിൽ കൂറുമാറി. പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പ്രതികൾക്കെതിരെ മൊഴി നൽകിയതെന്നാണ് അബിൻ പ്രദീപ് കോടതിയിൽ പറഞ്ഞത്.

പ്രതികൾ കെവിനെ തട്ടിക്കൊണ്ടുപോകാൻ സഹായം ചോദിച്ചുവെന്ന മൊഴിയും ഇയാൾ തിരുത്തി. പ്രതികൾ ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടെന്ന മൊഴിയും ഇയാൾ നിഷേധിച്ചു.

Advertisement