മാമാങ്കം വിവാദത്തില്‍ പുതിയ ട്വിസ്റ്റ്, സിനിമ ഇനി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്നു, അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ ആരംഭിക്കും

25

മമ്മൂട്ടി നായകനാകുന്ന മാമാങ്കം മലബാറിലെ ചാവേറുകളുടെ കഥ പറയുന്ന സിനിമയാണ്. ചരിത്രവും ജീവിതവും കഥകളും ഇടകലര്‍ത്തിയാണ് മാമാങ്കം എന്ന സിനിമ വരുന്നത്.

ഈ ചിത്രത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. എന്നാല്‍, ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വിധത്തില്‍ സിനിമയ്ക്ക് ഇടക്കാലം കൊണ്ട് മാമാങ്കത്തിന് ‘ഒടിയന്‍ ബാധ’ കയറിയിരുന്നു.

Advertisements

സിനിമയുടെ സംവിധായകനെ തന്നെ മാറ്റാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നു. ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ മാറ്റാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.

ഇപ്പോള്‍ സംവിധായകനെ മാറ്റി പുതിയ സംവിധായകന്‍ വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാമാങ്കം ഒരുക്കാന്‍ എത്തുന്നത് അടുത്തിടെ പ്രേക്ഷകരുടെ കൈയടി ധാരാളം നേടിയ സിനിമയായ ജോസഫിന്റെ സംവിധായകന്‍ എം പത്മകുമാറാണ്.

മാമാങ്കം സിനിമയുടെ തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്യുന്നതും സജീവ് പിള്ളയായിരുന്നു. എന്നാല്‍, നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ സംവിധായകനെ നീക്കുന്നത്.

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഷൂട്ടിങ് വേളയില്‍ ശ്രീകുമാര മേനോന്‍ സംവിധായകനായിരിക്കവേ തന്നെ മോഹന്‍ലാല്‍ ചിത്രം മുന്നോട്ടു കൊണ്ടു പോകാനായി കൊണ്ടുവന്നത് എം പത്മകുമാറിനെയായിരുന്നു. സിനിമയില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രംഗങ്ങള്‍ക്ക് പിന്നിലും എം പത്മകുമാറായിരുന്നു.

ഈ ചരിത്രമെല്ലാം ഉള്ളതു കൊണ്ടാണ് എം പത്മകുമാറിനെ മമ്മൂട്ടി ചിത്രത്തിലേക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മെഗാ സ്റ്റാറിന്റെ പ്രൊജക്‌ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി തന്നെയാണ് ഫേസ്‌ബുക്കിലൂടെ ആരാധകരുമായി ഒരു വര്‍ഷം മുന്‍പ് പങ്കു വെച്ചത്.

വള്ളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിന്റേത്.

സജീവ് തന്നെയാണ് ചിത്രം സംവിധാനത്തിന് തുടക്കമിട്ടതും. എന്നാല്‍, തുടക്കക്കാരന്റെ അങ്കലാപ്പുകള്‍ സിനിമയെ ബാധിക്കുന്ന ഘട്ടത്തിലാണ് പത്മകുമാറിനെ സംവിധാനയാനായി കൊണ്ടുവരുന്നത്. മാമാങ്കമെന്ന സിനിമയ്ക്കായി 12 വര്‍ഷത്തോളം ഗവേഷണം നടത്തി തിരക്കഥ തയ്യാറാക്കി സംവിധാനവും നിര്‍വഹിച്ച സജീവ്പിള്ളയെ ഒപ്പം നിര്‍ത്തിക്കൊണ്ടു തന്നെ പുതിയ സംവിധായകനെ കൊണ്ടുവരികയാണ്.

തിരക്കഥ വായിച്ച്‌ ഇഷ്ടപ്പെട്ടതിന് ശേഷമാണ് നിര്‍മ്മാതാവായ വേണു കുന്നപള്ളി എന്ന പ്രവാസി വ്യവസായി 40 കോടിയോളം രൂപ മുതല്‍മുടക്കാന്‍ തീരുമാനിച്ചത്. സജീവ്പിള്ളയുടെ സംവിധാനത്തില്‍ ചിത്രത്തിന്റെ രണ്ടു ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമാണ് നിര്‍മ്മാതാവ് നിലപാടു മാറ്റിയത്.

ഇതോടെയാണ് എം പത്മകുമാറിന് നറുക്കു വീണത്. തന്റെ 46 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചിത്രമാണെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് മമ്മൂട്ടിക്കും ഏറെ പ്രതീക്ഷകളുണ്ട് ചിത്രത്തില്‍.

എം പത്മകുമാറിനെ ഉറപ്പിച്ചതോടെ വരുന്ന ജനുവരിയില്‍ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കും. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താനുമെന്ന സൂചന ഉണ്ടെങ്കിലും അത് എത്രത്തോളം ശരിയാണെന്ന് എന്ന കാര്യം ഉറപ്പായിട്ടില്ല. തന്റെ ആദ്യ സിനിമാ സ്വപ്നവുമായി ഈ വിഷയത്തില്‍ സംവിധായകന്‍ സജീവ് പിള്ള നടത്തിയ പഠന ഗവേഷണങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല.

ഡല്‍ഹിയില്‍ ടെലിവിഷന്‍ ഇന്റര്‍നാഷനലില്‍ പ്രവര്‍ത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങള്‍ക്കായി മാത്രം നാട്ടിലേക്കു മടങ്ങുകയായിരുന്നു.

1999 മുതല്‍ വിഷയം പഠിച്ചു തുടങ്ങി. തിരുനാവായയിലും പെരിന്തല്‍മണ്ണയിലുമെല്ലാം താമസിക്കുകയും ഒട്ടേറെ ചരിത്രകാരന്മാരുമായി സംസാരിക്കുകയും ചെയ്തു. എഴുത്തിന്റെ അവസാനഘട്ടമെത്തിയപ്പോള്‍തന്നെ നായകനായി മമ്മൂട്ടിയുടെ രൂപമാണു മനസ്സില്‍ തെളിഞ്ഞത്. ‘താപ്പാന’യുടെ സെറ്റില്‍ വച്ച്‌ ആദ്യമായി കഥ പറഞ്ഞു.

‘ബാവൂട്ടിയുടെ നാമത്തില്‍’ ചിത്രീകരിക്കുമ്ബോള്‍ പൂര്‍ണമായ സ്‌ക്രിപ്റ്റ് കേള്‍പ്പിച്ചു. അന്നുമുതല്‍ അദ്ദേഹം നല്‍കുന്ന പിന്തുണയായിരുന്നു മുന്നോട്ടുള്ള പ്രയാണത്തില്‍ സജീവിന്റെ ധൈര്യം.

2010ല്‍ സ്‌ക്രിപ്റ്റ് രജിസ്റ്റര്‍ ചെയ്തു. പ്രോജക്‌ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും ഇത്രയും മുതല്‍മുടക്കില്‍ സിനിമ ചെയ്യാന്‍ ആരും തയാറാകാതിരുന്നതോടെ ‘മാമാങ്കം’ നീണ്ടുപോയി.

തിരക്കഥയില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചാണ് വേണു കുന്നപ്പിള്ളി എന്ന നിര്‍മ്മാതാവ് എത്തി 40 കോടി മുതല്‍മുടക്കാമെന്ന് സമ്മതിക്കുന്നത്. നിര്‍മ്മാതാവിനെ കിട്ടിയ സന്തോഷത്തില്‍ തന്റെ സ്വപ്നചിത്രം പൂര്‍ണതയിലെത്തിക്കാന്‍ നിര്‍മ്മാതാവ് മുന്നോട്ടു വെച്ച വ്യവസ്ഥകളിലെല്ലാം കണ്ണടച്ച്‌ ഒപ്പുവെച്ചത്.

അഞ്ചോ ആറോ ഷെഡ്യൂളുകളില്‍ മാമാങ്കം പൂര്‍ത്തിയാക്കാനായിരുന്നു സജീവിന്റെ പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മംഗലാപുരത്തു വച്ചാണ് ആദ്യഘട്ട ചിത്രീകരണം നടന്നത്. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയിലും നടന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മാമാങ്കം മൊഴിമാറ്റം നടത്തി പുറത്തിറക്കാനും പദ്ധതിയുണ്ടായിരുന്നു.എന്നാല്‍ ചിത്രീകരണം രണ്ടു ഘട്ടം പൂര്‍ത്തിയായപ്പോഴേക്കും നിര്‍മ്മാതാവുമായുള്ള പ്രശ്‌നങ്ങളില്‍ ചിത്രീകരണം നിലയ്ക്കുന്നതാണ് കണ്ടത്. ഇതോടെയാണ് പുതിയ സംവിധായകന്‍ രംഗത്തെത്തുന്നത്.

Advertisement