കഴിഞ്ഞ ദിവസമാണ് നടൻ ജഗദീഷിന്റെ ഭാര്യയുംമായ ഡോ.രമ അന്തരിച്ചത്. ആറ് വർഷമായി പാർക്കിൻസൺസ് രോഗ ബാധിതയായിരുന്ന രമ ഒന്നര വർഷമായി കിടപ്പിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു രമ.
കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറൻസിക് തെളിവുകൾ നിർണായകം ആയിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിന്റെ ഭാഗമാകുന്നത്.
കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കൃത്രിമമായി കന്യാചർമ്മം വച്ചു പിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്ന് ഡോ.രമയും ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ലളിതാംബിക കരുണാകരനുമാണ് പരിശോധന നടത്തി സ്ഥിരീകരിച്ചത്. കേസിലെ നിർണായകമായ സാക്ഷിമൊഴിയായിരുന്നു ഇത്.
2019ലാണ് ഇരുവരും മൊഴി നൽകി കേസിന്റെ ഭാഗമാകുന്നത്. ഡോ.രമ മൂന്ന് വർഷത്തോളം ആലപ്പുഴയിൽ ഉണ്ടായിരുന്നു എങ്കിലും സിസ്റ്റർ സെഫിയുടെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരുമിച്ച് പ്രവർത്തിച്ചതെന്ന് ഡോ.ലളിതാംബിക ഓർമ്മിക്കുന്നു.
മിടുക്കും കാര്യപ്രാപ്തിയും ചുറുചുറുക്കുമുള്ള വ്യക്തിയെന്നാണ് ഡോ.ലളിതാംബിക ഡോ.രമയെ വിശേഷിപ്പിക്കുന്നത്. കേസിന്റെ അവസാന നാളുകളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന ഡോ.രമയ്‌ക്കെതിരെ പ്രതിഭാഗം രംഗത്ത് എത്തിയിരുന്നു.
വിസ്താരത്തിന് മുമ്പ് അവർ മൊഴി നൽകാൻ പ്രാപ്ത ആണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് പ്രതി സെഫി സമർപ്പിച്ച ഹർജി തിരുവനന്തപുരം സിബിഐ കോടതി തള്ളിയിരുന്നു. അതേ സമയം പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു.
എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതിൽ നിന്ന് മുഖം തിരിഞ്ഞ് നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.