കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ പെണ്‍വാണിഭ കേന്ദ്രങ്ങളാകുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറിനു ആയിരം രൂപ നിരക്കില്‍ മലയാളി പെണ്‍കുട്ടികളെയും, സ്വന്തം നാട്ടില്‍ നിന്നു ഭാര്യമാരെന്ന വ്യാജേനെ എത്തിക്കുന്ന പെണ്‍കുട്ടികളെയുമാണ് പെണ്‍വാണിഭ സംഘങ്ങള്‍ ഉപയോഗിക്കുന്നത്. മലയാളി പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കിയും സംഘം പെണ്‍വാണിഭ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും വാടകമുറികളിലും പെണ്‍വാണിഭം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയെന്ന വ്യാജേന സ്വന്തം നാട്ടില്‍നിന്നു കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഇതരസംസ്ഥാനക്കാരുടെ സംഘം ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ വില്‍ക്കുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഏറെയാണ്. ഇടയ്ക്കിടെ നാട്ടില്‍ പോകുന്ന ഇത്തരം വാണിഭസംഘത്തിലെ അംഗങ്ങള്‍ പുതിയ പെണ്‍കുട്ടികളുമായി തിരിച്ചെത്തുകയും ഭാര്യയെന്ന വ്യാജേന കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വീട്ടിലെത്തുന്ന ആവശ്യക്കാര്‍ക്ക് ഇവരെ വില്‍ക്കും.
ഇതരസംസ്ഥാനക്കാര്‍ക്കു പുറമെ ഇതുപോലുള്ള അനാശ്യാസ്യ കേന്ദ്രങ്ങള്‍ തേടി എത്തുന്ന മലയാളികളും നിരവധിയാണ്.
മലയാളി പെണ്‍കുട്ടികളും ഇത്തരം സംഘങ്ങളില്‍ കുടുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രണയത്തില്‍ കുടുക്കി ആദ്യം പെണ്‍കുട്ടികളുമായി ഇവര്‍ അടുപ്പം സ്ഥാപിക്കും. തുടര്‍ന്നു പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അടക്കം പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കും. ഇതോടെ പെണ്‍കുട്ടികള്‍ക്കു ഇതര സംസ്ഥാന തൊഴിലാളികളുടെ കെണിയില്‍ നിന്നു പുറത്തു കടക്കാനാവാത്ത സ്ഥിതിയുണ്ടാകും.
എന്നാല്‍, വര്‍ഷങ്ങളായി പെണ്‍വാണിഭം തുടരുന്ന സംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണു സത്യം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ വിവാഹിതരാകുന്ന ദമ്പതിമാര്‍ വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യുന്നതു ചുരുക്കമാണ്. സ്വന്തം മതപരമായ ആചാരങ്ങള്‍ക്കുശേഷം ഒരുമിച്ചു ജീവിച്ചുതുടങ്ങുന്ന ഇവര്‍ വിവാഹിതരായതിനു തെളിവുകള്‍ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ തൊഴില്‍ തേടി കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാനക്കാരും അവരോടൊപ്പം എത്തുന്ന സ്ത്രീകളും യഥാര്‍ഥത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണോയെന്ന് ഉറപ്പുവരുത്താനും സാധിക്കില്ല.
ഈ പ്രതിസന്ധിയാണു വ്യാപകമാകുന്ന പെണ്‍വാണിഭ സംഘങ്ങളെ തുരത്താന്‍ നിയമസംവിധാനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. ഇവര്‍ താമസിക്കുന്ന വാടക കെട്ടിടങ്ങളില്‍ നിരവധി യഥാര്‍ഥ ദമ്പതികളും കുട്ടികളും താമസിക്കുന്നതിനാല്‍ സംശയത്തിന്റെ പേരിലുള്ള പരിശോധനകള്‍പോലും അസാധ്യമാണ്.
ഇത്തരം സാഹചര്യങ്ങള്‍ മറയാക്കി ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രങ്ങള്‍ കൊഴുക്കുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണു പ്രദേശവാസികള്‍. ഇതുമായി ബന്ധപ്പെട്ട് വിവിധ റസിഡന്‍സ് അസോസിയേഷനുകളും നാട്ടുകാരും പരാതിയുമായി രംഗത്തുണ്ടെങ്കിലും ശാശ്വതമായ പരിഹാരങ്ങളൊന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.