അന്ന് ആ മമ്മൂട്ടിച്ചിത്രത്തിന് ആകെ ചെലവ് 50 ലക്ഷം, ലാഭം നേടിയത് കോടികൾ: ആ തകർപ്പൻ ഹിറ്റിന്റെ കഥ ഇങ്ങനെ

73

മലയാളിത്തമില്ലാത്ത സിനിമകളാണ് ഇന്ന് മലയാള സിനിമയിൽ കൂടുതലായും ഉണ്ടാകുന്നത്. നമ്മുടെ നാട്ടിൽ സംഭവിക്കുന്ന വിഷയങ്ങളിലേക്കോ നമ്മുടെ ബന്ധങ്ങളിലേക്കോ ജീവിതത്തിലേക്കോ കഥാകാരൻമാർ കണ്ണുതുറക്കാത്തതാണ് ഇതിന് കാരണം.

Advertisements

ലോകസാഹിത്യമൊന്നും വേണ്ട, നമ്മുടെ രാമായണവും മഹാഭാരതവും കഥാസരിത് സാഗരവും മതി എനിക്ക് ആയിരം കഥകൾ സൃഷ്ടിക്കുവാനെന്ന് പറഞ്ഞ ഒരു തിരക്കഥാകൃത്ത് നമുക്കുണ്ടായിരുന്നു ലോഹിതദാസ്.

ലോഹിതദാസിന്റെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നായിരുന്നു വാത്സല്യം. മൂവി ബഷീറിന്റെ അമ്മാസ് ബാനറിനെ രക്ഷപ്പെടുത്താനായാണ് മമ്മൂട്ടി ഡേറ്റ് നൽകിയത്. കൊച്ചിൻ ഹനീഫ് സംവിധാനം ചെയ്ത ആ സിനിമയ്ക്ക് അന്ന് 50 ലക്ഷം രൂപ ചെലവായി.

10 ലക്ഷം രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. എല്ലാം ഉപേക്ഷിച്ച്, ബന്ധങ്ങളെയും രാജ്യത്തെയുമെല്ലാം ഉപേക്ഷിച്ച്, വനവാസത്തിന് പോകുന്ന ശ്രീരാമന്റെറകഥയിൽ നിന്നാണ് ലോഹിതദാസ് വാത്സല്യം സൃഷ്ടിച്ചത്. 1993 ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

വാത്സല്യത്തിന്റെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു സംഭവം അന്ന് അവിടെയുണ്ടായിരുന്ന പലരും ഓർക്കുന്നുണ്ട്. ലോഹിതദാസ് തിരക്കഥ പൂർത്തിയാക്കിയിട്ടില്ല. ചിത്രീകരണത്തിനൊപ്പം അടുത്ത് ഒരു ലോഡ്ജിലിരുന്ന് ലോഹി തിരക്കഥയെഴുതിക്കൊണ്ടിരുന്നു.

ഒരു ദിവസം ലൊക്കേഷനിൽ കൊച്ചിൻ ഹനീഫ താരങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരിക്കുമ്പോൾ ലോഹിതദാസ് കടന്നു വരികയാണ്. കയ്യിൽ പൂർത്തിയാക്കിയ തിരക്കഥയടങ്ങിയ കടലാസുകെട്ടും ഉയർത്തിപ്പിടിച്ചാണ് വരവ്. ഒപ്പം ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറയുന്നുമുണ്ട് കൊച്ചിൻ ഹനീഫേ നേതാവേ ധീരതയോടെ നയിച്ചോളൂ.

വീടുപേക്ഷിച്ചുപോയ ജ്യേഷ്ഠനെ അനുജൻ കാണാൻ വരുന്നതായിരുന്നു വാത്സല്യത്തിന്റെ ക്ലൈമാക്‌സ്. അത്രയും ലളിതമായൊരു ക്ലൈമാക്‌സ് എഴുതാനും അത് മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റാനും ഒരു ലോഹിതദാസിന് മാത്രമേ കഴിയൂ.

വാത്സല്യം മലയാളികളുടെ നെഞ്ചിലെ നീറുന്ന ഒരോർമ്മയാണ്. മേലേടത്ത് രാഘവൻനായർ സ്‌നേഹത്തിന്റെ പൊൻതിളക്കമുള്ള പ്രതീകവും. മലയാളത്തിന്റെ നൻമയും ചേതനയും പേറുന്ന ആ സിനിമയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുപിടിച്ചു.

ചിത്രം മെഗാഹിറ്റായി, കോടികൾ വാരി. കേരളത്തിലെ തിയേറ്ററുകളിൽ 250ലേറെ ദിവസം വാത്സല്യം ഓടി. 1993ൽ വിഷു റിലീസായി പ്രദർശനത്തിനെത്തിയ വാത്സല്യം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. വാത്സല്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് ലഭിക്കുകയും ചെയ്തു.

ഒരു മികച്ച കഥയുടെ ഗംഭീരമായ ചിത്രീകരണമായിരുന്നു ആ സിനിമ. മികച്ച അഭിനയ മുഹൂർത്തങ്ങൾ, ഒന്നാന്തരം ഗാനങ്ങൾ എല്ലാം ആ സിനിമയിലുണ്ടായിരുന്നു. എസ് പി വെങ്കിടേഷായിരുന്നു സംഗീതം. ഗാനരചന കൈതപ്രവും.

അലയും കാറ്റിൻ ഹൃദയം, താമരക്കണ്ണനുറങ്ങേണം, ഇന്നീക്കൊച്ചുവരമ്ബിൻമേലേ എന്നീ ഗാനങ്ങൾ ഇന്നും എല്ലാവർക്കും പ്രിയപ്പെട്ടവയാണ്. സംവിധായകൻ കൊച്ചിൻ ഹനീഫ ഇന്നീക്കൊച്ചുവരമ്പിൻമേലേ എന്ന ടൈറ്റിൽ സോംഗിൽ മാത്രമാണ് അഭിനയിച്ചത്.

പക്ഷേ, കോടികളുടെ കണക്കിന് അപ്പുറം, ആ സിനിമ ഇന്നും ജീവിക്കുന്നത് ഹൃദ്യമായ ഒരോർമ്മയായാണ്. പണം വാരിക്കൂട്ടുന്ന പ്ലാസ്റ്റിക് പടങ്ങൾ പലതും 100 നാൾക്കപ്പുറം ആരും ഓർക്കില്ലെന്നുറപ്പാണ്. വാത്സല്യം എത്രവർഷം കഴിഞ്ഞാലും ഒരു രാമായണസന്ധ്യയിൽ കൊളുത്തിവച്ച നിലവിളക്കുപോലെ തെളിഞ്ഞുനിൽക്കും.

Advertisement