മിസ്സ് യു ഏട്ടാ, എവിടെ ആയിരുന്നാലും നിങ്ങളാണെന്റെ സൂപ്പർസ്റ്റാർ, മണിച്ചേട്ടന്റെ ജന്മദിനത്തിൽ വികാര നിർഭരമായ കുറിപ്പുമായി ഉണ്ണി മുകുന്ദൻ

97

സിനിമാ ആരാധകരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി അകാലത്തിൽ വിട്ടുപിരിഞ്ഞുപോയ മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണിയുടെ ജന്മദിനമായിരുന്നു ജനുവരി ഒന്നിന്. മണിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പുതുവത്സരദിനത്തിൽ നടൻ ഉണ്ണിമുകുന്ദൻ പങ്കുവച്ച കുറിപ്പ് ആരാധകർ ഹൃദയത്തോട് ചേർക്കുകയാണ്.

ആദ്യമായും അവസാനമായും മണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ് ഉണ്ണി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ തന്റെ തുടക്കക്കാലത്ത് വിമാനത്താവളത്തിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനാവാതെ വന്നപ്പോൾ കലാഭവൻ മണി സഹായിച്ച അവസരത്തെക്കുറിച്ചാണ് ഉണ്ണി കുറിക്കുന്നത്.

Advertisements

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

എല്ലാവർക്കും പുതുവത്സരാശംസകൾ നാമെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാ നന്മകളും ഈ വർഷം കൊണ്ടുവരട്ടെ അതോടൊപ്പം എന്റെ പ്രിയപ്പെട്ട നടൻ മണിചേട്ടനും ജന്മദിനാശംസകൾ നേരുകയാണ്.

മണിച്ചേട്ടനും ഞാനുമായി ഉണ്ടായ അദ്യത്തേതും അവസാനത്തേതുമായ ഏക കൂടിക്കാഴ്ചയുടെ അനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ ആദ്യത്തെ മലയാള ചിത്രം റിലീസ് ചെയ്തതിനെത്തുടർന്ന് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. തിരികെ വരുമ്പോൾ അവിടുത്തെ കുടുംബങ്ങൾ എനിക്ക് കൈനിറയെ ഒത്തിരി സമ്മാനങ്ങളുമായി വന്നു.

സമ്മാനങ്ങളുടെ കൂട്ടത്തിൽ ഒരു വലിയ ടിവി ഉണ്ടായിരുന്നു, ആദ്യം ഞാൻ സ്വീകരിച്ചില്ല. എന്നിരുന്നാലും, സുഹൃത്തുക്കളുടെയും മറ്റും നിർബന്ധത്തിനു മുന്നിൽ അവരുടെ സ്‌നേഹത്തിന്റെ അടയാളമായി അത് സ്വീകരിക്കാൻ ഞാൻ സമ്മതിക്കുകയായിരുന്നു. പക്ഷേ, ഞാൻ കേരളത്തിലെത്തിയപ്പോൾ കസ്റ്റംസ് ഓഫീസർമാർ എന്നെ പിടിച്ച് ഡ്യൂട്ടി ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു.

ആ സമയത്ത് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധത്തിലൂള്ള തുകയാണ് അവർ ആവശ്യപ്പെട്ടത്. ഇതൊരു സമ്മാനമാണെന്നും എനിക്ക് പണമില്ലാത്തതിനാൽ അത് അവർ തന്നെ പിടിച്ചെടുക്കുന്നതാണ് നല്ലതെന്നും ഞാൻ അവരോട് പറഞ്ഞു.

അതു പറഞ്ഞ് ഞാൻ തിരിയുമ്പോഴേക്കും ആരോ എന്റെ പേര് ഡാ ഉണ്ണിയേ എന്ന് വിളിക്കുന്നതായി കേട്ടു, ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം അടുത്തുവന്ന് എന്റെ തോളിൽ കൈ വച്ചു, എന്നെ ഒരു വശത്തേക്ക് തള്ളിമാറ്റി, മറ്റുള്ളവരോടൊപ്പം പോയി നിൽക്കാൻ ആവശ്യപ്പെട്ടു.

പിന്നീട് ഞാൻ കാണുന്നത്. ടിവിയുമായി എന്റെ അടുത്തേക്ക് നടക്കുന്ന മണി ചേട്ടന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. മണി ചേട്ടൻ സ്വന്തം പൈസ കൊണ്ട് അതിന്റെ ഫീസ് അടച്ചിരിക്കുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ഒരു കൈ കുലുക്കി, അത് എന്റെ കൈത്തണ്ട ഏതാണ്ട് തകർത്തു.

എന്നാൽ അദ്ദേഹത്തിന് ഏറ്റവും ശക്തമായ കൈകളുണ്ടെങ്കിലും ഹൃദയത്തിൽ നിറയെ മധുരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ അടയ്ക്കാൻ എന്റെ പക്കൽ പണമില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, നീയത് അടയ്‌ക്കേണ്ട.

എന്നെപ്പോലുള്ള ധാരാളം പേർക്ക് ആ മനുഷ്യനെക്കുറിച്ച് പറയാൻ ഇതുപോലെ നിരവധി കഥകളും ഓർമ്മകളും ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഐ മിസ് യു ഏട്ടാ! നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളാണെന്റെ സൂപ്പർസ്റ്റാർ മണിചേട്ടനെ പോലെ തന്നെ.

ഈ വർഷം മറ്റൊന്നും ചിന്തിക്കാതെ തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന് അറിയാതെ മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനോഭാവം നമ്മളിൽ ഉണ്ടാകട്ടെ. 2020 നമ്മളെ പഠിപ്പിച്ചത് ബുദ്ധിമുട്ടുകൾ വരുമ്പോൾ കൂടെ നിൽക്കാൻ ആണ്, 2021ലും അത് മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് എല്ലാവർക്കും സാധിക്കട്ടെ.

സ്‌നേഹപൂർവം,
ഉണ്ണി മുകുന്ദൻ.

Advertisement