മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആമസോൺ പ്രൈമിൽ ഒടിടി റിലീസായി ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ചിത്രത്തിന് രാജ്യത്തിനു പുറത്ത് നിന്നും വരെ അഭിനന്ദനങ്ങൾ എത്തുന്നുണ്ട്.
ഇപ്പോഴിതാ ബംഗ്ലാദേശിലെ ഒരു പൊലീസ് അഡിഷണൽ സൂപ്രണ്ടിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ബംഗ്ലാദേശ് പൊലീസിലെ അഡിഷണൽ സൂപ്രണ്ട് ആയ മഷ്റൂഫ് ഹൊസൈനാണ് ദൃശ്യത്തെക്കുറിച്ച് പ്രതികരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ദൃശ്യം 2 പൊലീസ് അക്കാദമിയിലെ ട്രെയിനികളെ നിർബന്ധമായും കാണിക്കണം. എങ്കിൽ ഈ വിഷയത്തെക്കുറിച്ച് അന്വേഷണാത്മകമായി പഠിക്കാൻ അവർക്ക് സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരാകാൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരും ദൃശ്യം 2 കാണണമെന്നും പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിനിമ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകരായ ഭദ്രൻ, അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്സ് മനസിലുണ്ടെന്നും അത് മോഹൻലാലിന് ഇഷ്ടമായെന്നും ജീത്തു പറഞ്ഞിരുന്നു.
കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു അദ്ദേഹം ദൃശ്യം 3നെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. ദൃശ്യം 3 ചെയ്താൽ തന്നെ അത് ഉടൻ ഉണ്ടാകില്ലെന്നും അതിന് സമയം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.