വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തി: ദീലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്ക് എതിരെ കേസെടുത്തു

186

വ്യാജ വാർത്ത നൽകി ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തിയെന്ന നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ പോലീസ് കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിൻമേൽ എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2020 ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് പറയുന്നു. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വ്യാജവാർത്തകൾ ചമച്ചതായി പൊലീസ് എഫ്ഐആറിൽ പറയുന്നു.

Advertisements

ഇത് ദിലീപിനെയും മകളെയും അപകീർത്തിപ്പെടുത്തുന്നതിന് ആയിരുന്നുവെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. മലയാളി വാർത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോൻ എന്നിങ്ങനെയുള്ള ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് പരാതിയുമായി മീനാക്ഷി പൊലീസിനെ സമീപിച്ചതെങ്കിലും നേരിട്ട് കേസെടുക്കാൻ കഴിയാത്ത കുറ്റകൃത്യമായതിനാൽ അവർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു. കേസെടുക്കാമെന്ന കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നൽകിയിരിക്കുന്നത്. അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് വ്യാപകമായി പ്രചരിക്കുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Advertisement