കഥാപാത്രങ്ങളുടെ മനസിൽ കയറി ജീവിക്കുന്നയാളാണ് മമ്മൂട്ടി, അതുകൊണ്ടാണ് ‘മഹാനടൻ’ എന്ന് വിളിക്കുന്നത്

11

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു കഥാപാത്രം ലഭിച്ചാൽ അയാളെക്കുറിച്ച് പരമാവധി പഠിക്കാൻ ശ്രമിക്കും. ആ കഥാപാത്രത്തിൻറെ മുപ്പതിന് മുകളിൽ നിൽക്കുന്ന ഒരു പ്രായത്തിലായിരിക്കും താൻ അഭിനയിക്കേണ്ടത് എന്ന് മമ്മൂട്ടിക്ക് അറിയാം.

അതുവരെ ആ കഥാപാത്രം എന്തു ചെയ്യുകയായിരുന്നു, ഏതൊക്കെ ജീവിതാവസ്ഥകളിലൂടെ അയാൾ കടന്നുപോയിട്ടുണ്ട് എന്നൊക്കെ ആലോചിക്കും. മികച്ച തിരക്കഥാകൃത്തുക്കൾക്ക് വളരെ വിശദമായി കഥാപാത്രങ്ങളുടെ സ്വഭാവം, പഴയകാല ജീവിതം, ജനിച്ച പശ്ചാത്തലം ഇതൊക്കെ വ്യക്തമായി പറയാനാകും. എം ടിയും ലോഹിതദാസുമൊക്കെ അങ്ങനെയുള്ളവരാണ്.

Advertisements

ഇപ്പോൾ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ വിദ്യാധരൻറെ കാര്യമെടുക്കൂ. അയാൾ ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങളെ നേരിടേണ്ടി വന്ന ആളാണ്. സ്വന്തം ഭാര്യയുടെ മരണം അയാളുടെ മനസിനെ ഉലച്ചിട്ടുണ്ട്. താൻ ദ്രോഹിച്ച ഒരു പാമ്ബാണ് ഭാര്യയുടെ ജീവനെടുത്തതെന്ന് അയാൾ വിശ്വസിക്കുന്നുണ്ട്. ചെറുപ്പം മുതൽ അയാളൊരു സ്‌കീസോഫ്രീനിക് ആണ്. എന്നാൽ മനസിൻറെ താളം തെറ്റിയ ആ അവസ്ഥ ക്ലൈമാക്‌സിനോട് അടുക്കുമ്‌ബോഴാണ് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ പ്രകടമാകുന്നത്.

അതുവരെയും അയാളിൽ അസുഖം നിലനിൽക്കുന്നുണ്ട്. പക്ഷേ വളരെ പ്രകടമായി അത് പുറത്തുവരുന്നില്ല. പക്ഷേ സൂക്ഷ്മമായി ഭൂതക്കണ്ണാടി നിരീക്ഷിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. വിദ്യാധരൻറെ തല നേരെ നിൽക്കുന്നില്ല. അതിനൊരു ആട്ടമുണ്ട്. മനസിൻറെ നിലതെറ്റൽ അയാളുടെ മുഖചലനത്തെയും ബാധിക്കുന്നുണ്ട്. മമ്മൂട്ടി അത് അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഇത്തരം സൂക്ഷ്മമായ ഭാവവ്യതിയാനങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് മമ്മൂട്ടി. വലംകൈയനായ മമ്മൂട്ടി ‘ഒരു അഭിഭാഷകൻറെ കേസ് ഡയറി’ എന്ന ചിത്രത്തിൽ ഇടം കൈയനായാണ് അഭിനയിക്കുന്നത്. അയാൾ ഇടംകൈകൊണ്ട് എഴുതുന്ന സീനുകൾ സിനിമയിലുണ്ട്. അത് അത്ര എളുപ്പം സാധിക്കാവുന്ന കാര്യമല്ലെന്ന് അറിയാമല്ലോ.

കഥാപാത്രങ്ങളുടെ മനസിൽ കയറി ജീവിതം ആരംഭിച്ചാൽ മാത്രമേ ഇത്രയും മൈന്യൂട്ടായുള്ള സ്വഭാവസവിശേഷതകൾ അഭിനയത്തിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂ. മലയാളത്തിൻറെ മെഗാസ്റ്റാർ വെറും താരം മാത്രമല്ലാതെ മഹാനടൻ കൂടിയാകുന്നത് ഇത്രയും ഡീപ് ആയി കഥാപാത്രത്തെ ഉൾക്കൊള്ളുന്നതുകൊണ്ടാണ്.

Advertisement