ആത്മാഭിമാനം കളഞ്ഞ് ആ ബന്ധം തുടരാൻ താൽപര്യമില്ലായിരുന്നു; കമൽഹാസന് എതിരെ വെളിപ്പെടുത്തലുമായി ഗൗതമി

110

ഉലകനായകൻ കമൽഹാസനുമായി ബന്ധം പിരിയാനിടയാക്കിയ സംഭവങ്ങൾ തുറന്ന് പറഞ്ഞ് നടി ഗൗതമി. ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്. തനിക്ക് നിലവിൽ കമലുമായി വ്യക്തിപരമായോ തൊഴിൽപരമായോ യാതൊരു ബന്ധവുമില്ലെന്നും ആത്മാഭിമാനത്തിന് മുറിപ്പെട്ടതിനാലാണെന്നും ഗൗതമി പറയുന്നു.

പരസ്പര ബഹുമാനവും ആത്മാർഥതയും നിലനിർത്താൻ കഴിയാതെ വന്നതും ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാൻ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലുമാണ് പിരിഞ്ഞത്. വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വർഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്.

Advertisements

ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് കൂടുതൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എഐഎഡിഎംകെ നേതാക്കളാണ് കമലും ഗൗതമിയും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടെന്നും കമലിന്റെ പാർട്ടിക്ക് പണമെത്തുന്നത് ഗൗതമി വഴിയാണെന്നും ആരോപിച്ചത്.

കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ സിനിമാഭിനയം നിർത്തിയെന്ന് ഗൗതമി ചൂണ്ടിക്കാട്ടി. പിന്നീട് കമലിന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച സിനിമകൾക്കുവേണ്ടി വസ്ത്രലാങ്കാരം നിർവഹിച്ചു.

മറ്റ് നിർമാണക്കമ്പനികൾക്കുവേണ്ടി കമൽ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. വിശ്വരൂപം അടക്കമുള്ള സിനിമകളിൽ താൻ നൽകിയ സേവനത്തിന് പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനു ശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ട്.

2010ൽ ഓൺലൈൻ പോർട്ടലിന്റെ ഡയറക്ടറായി തന്നെ നിയമിച്ചിരുന്നു. ഇതിനുവേണ്ടി കുറേ ജോലികൾ ചെയ്യേണ്ടിവന്നു. എന്നാൽ, പദ്ധതി കമൽ ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചു. ജോലിചെയ്തിരുന്ന കാലയളവിലും പ്രതിഫലം തരാൻ തയ്യാറായില്ല. കമലിന്റെ മകൾ ശ്രുതിഹാസനാണ് തങ്ങളുടെ ബന്ധം തകരാനുള്ള കാരണമെന്ന അഭ്യൂഹങ്ങൾ ഗൗതമി നിഷേധിച്ചു.

കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും താൻ കണ്ടിട്ടുള്ള ഏറ്റവും നല്ല പെൺകുട്ടികളാണ്. ശ്രുതിയ്‌ക്കോ മൂന്നാമത് മറ്റൊരാൾക്കോ തങ്ങളുടെ ബന്ധം തകർന്നതിൽ പങ്കില്ല. അർബുദത്തെ അതിജീവിക്കാൻ സാധിച്ചത് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താലാണെന്നും ഗൗതമി വ്യക്തമാക്കി.

Advertisement