ഞാൻ ഗന്ധർവ്വനിലെ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ട് ഞാനായിരുന്നു പാടേണ്ടിയിരുന്നത്, പക്ഷേ റെക്കോർഡിങ്ങിന് തൊട്ടുമുൻപ് സംഭവിച്ചത് ഇങ്ങനെ: എം ജയചന്ദ്രൻ

81

1991ൽ മലായാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ പി പദ്മരാജൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു ഞാൻ ഗന്ധർവൻ. അക്കാലത്തെ ദൂരദർശനിലെ ഹിറ്റ് പരമ്പരയായിരുന്ന മഹാഭാരതത്തിൽ കൃഷ്ണനെ അവതരിപ്പിച്ച നിതീഷ് ഭരദ്വാജ് ആയിരുന്നു. നായികയായി വൈശാലിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സുപർണയും.

മലയാളി സിനിമാ ആരാധകർക്ക് പുതിയ ഒരനുഭവം തന്നെയായിരുന്നു ഈ സിനിമ. മികച്ച വിജയം നേടി സിനിമയിലെ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ഈ ചിത്രത്തിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളിൽ ഒന്നുമാണ്

Advertisements

ജോൺസൺ മാഷിന്റെ സംഗീതം കൊണ്ടും ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശബ്ദമാധുര്യം കൊണ്ടും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ് ഈ ഗാനം. എന്നാൽ ഈ ഗാനം ആദ്യം പാടാനായി വിളിച്ചത് യേശുദാസിനെ ആയിരുന്നില്ല മറിച്ച് മലയാളത്തിന്റെ ഇപ്പോഴത്തെ പ്രിയ സംഗീത സംവിധായകനായ എം ജയചന്ദ്രനെ ആയിരുന്നു. ജയചന്ദ്രൻ തന്നെയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്ന പാട്ടിന്റെ റെക്കോർഡിങ്ങിന് തൊട്ടുമുൻപാണ് ആ ഗാനം തന്നിൽ നിന്നും കൈവിട്ടുപോകുന്നതെന്നും ജയചന്ദ്രൻ വെളിപ്പെടുത്തി. സംവിധായകൻ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി എന്റെ അമ്മയുടെ കസിനാണെന്നും താൻ അവരെ രാധമ്മായി എന്നാണ് വിളിക്കാറെന്നും ജയചന്ദ്രൻ പറയുന്നു.

ഇടയ്ക്കിടയ്ക്ക് അവരോട് അമ്മ പറയും രാധേ പപ്പനോട് (പത്മരാൻ) പറഞ്ഞിട്ട് കുട്ടനെ ഒന്ന് സിനിമയിൽ പാടിക്കണം. ആ സമയത്താണ് ഞാൻ ഗന്ധർവൻ എന്ന സിനിമയുടെ റെക്കോഡിങ് വരുന്നത്. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലമാണ്. എന്നെയും കൂട്ടി റെക്കോഡിങ്ങിന് ചെന്നൈയിലേക്ക് വരാൻ പത്മരാജൻ സർ പറഞ്ഞു. നിനക്കൊരു ട്രാക്ക് പാടാനെങ്കിലും അവസരം കിട്ടുമല്ലോ എന്നും പറഞ്ഞാണ് അമ്മ എന്നെ വിടുന്നത്.

അങ്ങനെ ഞാൻ ജീവിതത്തിലാദ്യമായി ചെന്നൈയിലെത്തി. അന്ന് മദിരാശി പട്ടണത്തിന്റെ തെരുവുകളിലൂടെ കാറിൽ പോവുമ്പോൾ വഴിയിലെങ്ങും ഇളയരാജയുടെ വലിയ കട്ടൗട്ടുകളാണ് കാണുന്നത്. ഞാനൊരുപാട് ഇഷ്ടപ്പെടുന്ന പാട്ടുകൾ തന്ന സംഗീത സംവിധായകനാണ് അദ്ദേഹം. എന്റെ കിടപ്പുമുറിയിൽ ഞാൻ അദ്ദേഹത്തിന്റെ വലിയൊരു പടം ഒട്ടിച്ചുവെച്ചിട്ടുണ്ട്. തെരുവിലെ ഈ കട്ടൗട്ടുകൾ കൂടെ കണ്ടപ്പോൾ ഇളയരാജ എന്നത് വലിയൊരു സംഭവമാണല്ലോ എന്നെനിക്ക് തോന്നിത്തുടങ്ങി.

അങ്ങനെ കാഴ്ചകളെല്ലാം കണ്ട് ഞാൻ സ്റ്റുഡിയോയിലെത്തി അവിടെ ഗാനഗന്ധർവന്റെ പൂജ നടക്കുകയാണ്. പറഞ്ഞുമാത്രം കേട്ടിട്ടുള്ള സിനിമയിലെ വലിയ ആളുകളെല്ലാം അവിടെയുണ്ട്. എന്നെ കണ്ടപ്പോൾ പത്മരാജൻ സാർ ചോദിച്ചു മോനെ പാട്ടുപഠിക്കണ്ടേ ഞാൻ തലയാട്ടി.

അദ്ദേഹം എന്നെയും വിളിച്ച് ഒരു മുറിക്ക് അകത്തേക്ക് പോയി. അതിനകത്ത് പത്മരാജൻ ഭരതൻ, കൈതപ്രം, ജോൺസൺ മാഷ് എന്നിവരൊക്കെ ഇരിക്കുന്നുണ്ട്. ഒരു ഹാർമോണിയവും വെച്ചാണ് ജോൺസേട്ടന്റെ ഇരിപ്പ്. എന്നെ കണ്ടപാടെ അദ്ദേഹം ചോദിച്ചു, ഇതാണോ പത്മരാജൻ പറഞ്ഞ പയ്യൻ. അദ്ദേഹം അതേ എന്നു തലയാട്ടി.

അപ്പോൾ ജോൺസേട്ടൻ മോനെ പാട്ടുപഠിക്കാം ആദ്യം നീ ഈ പാട്ടൊന്ന് കേട്ടുനോക്ക് എന്നു പറഞ്ഞു പാട്ട് മൂളിത്തുടങ്ങി. ദേവാംഗണങ്ങൾ കൈയൊഴിഞ്ഞ താരകം എന്ന പാട്ടിൽ ജോൺസേട്ടൻ ലയിച്ചിരിക്കുകയാണ്. ഇടയ്ക്ക് ചില വേരിയേഷൻസൊക്കെ വരുമ്പോൾ എന്റെ മുഖത്തോട്ട് നോക്കും.

ഇതൊക്കെ നിന്നെക്കൊണ്ട് പാടാൻ പറ്റുമോടെ എന്നാണ് ആ നോട്ടത്തിന്റെ പിന്നിലെ ഉദ്ദേശമെന്ന് എനിക്ക് തോന്നി തുടങ്ങി. എന്നാലും ഞാൻ പാട്ടു പഠിച്ചു റെക്കോഡിങ്ങ് ദിവസമെത്തി. രാവിലെ ചിത്രച്ചേച്ചി വന്നിട്ട് ‘പാലപ്പൂവേ നിൻ തിരുമംഗല്യ താലി തരൂ’ എന്ന പാട്ട് പാടി ഞാനതൊക്കെ നേരിൽ കണ്ടു.

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഞാൻ പാടേണ്ടത് ഓർക്കസ്ട്ര വന്നു. എല്ലാവരും തയ്യാറായി ആ നിമിഷം എത്തുമ്പോഴാണ് ഒരു ടെലിഗ്രാം വരുന്നത്. ജോൺസേട്ടന്റെ ഭാര്യയുടെ അച്ഛൻ മരിച്ചു അതോടെ അന്നത്തെ റെക്കോഡിങ് വേണ്ടെന്ന് വെച്ചു. ഞാൻ നാട്ടിലേക്ക് തിരികെ പോന്നു വീണ്ടും ആ പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്ത് എന്നെ അന്വേഷിച്ചെങ്കിലും അതൊരു സ്‌കൂൾ പരീക്ഷാക്കാലമായിരുന്നു.

അതെന്തായാലും നന്നായി കാരണം അങ്ങനെയാണ് യേശുദാസ് ആ ഗാനം പാടുന്നത്. അന്ന് ഞാൻ എത്രനന്നായി പാടിയാലും യേശുദാസ് പാടിയതിന്റെ ഏഴയലത്ത് എത്തില്ല. അങ്ങനെ വന്നാൽ ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം എന്ന അനശ്വര ഗാനം നമുക്ക് നഷ്ടപ്പെടുമായിരുന്നുവെന്നും ജയചന്ദ്രൻ വ്യാക്തമാക്കുന്നു

Advertisement