സഹിക്കാൻ പറ്റുന്നില്ല, ഒന്ന് പോയി കാണാൻ പോലും സാധിക്കുന്നില്ലല്ലോ: നെടുമുടിയുടെ വിയോഗത്തിൽ കരച്ചിൽ അടക്കാനാവാതെ കെപിഎസി ലളിത

1127

മലയാളത്തിന്റെ അതുല്യ കാലാകാരൻ നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമാ ലോകത്തേയും മലയാളികളേയും തെല്ലെന്നുമല്ല ദുഖത്തിലാഴ്ത്തിയിരിക്കുകന്നത്. അദ്ദേഹം വിടപറഞ്ഞു എന്ന് വിശ്വസിക്കാൻ അദ്ദേഹത്തിനോട് അടുത്തവർക്ക് ഇപ്പോഴും കഴിയുന്നില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ നെടുമുടിയെ അനുസ്മരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി കെപിഎസി ലളിത. എന്നും താങ്ങും തണലുമായി നിന്ന സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്ന് കെപിഎസി ലളിത പ്രതികരിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ വിളിച്ച് അന്വേഷിക്കുകയും തന്നെ സമാധാനിപ്പിക്കുകയുമെല്ലാം ചെയ്തിരുന്ന വ്യക്തിയാണ് വേണു.

Advertisements

വേർപാടിന്റെ ദുഖം സഹിക്കാവുന്നതിലും അപ്പുറമാണെന്നും കെപിഎസി ലളിത ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിലും തങ്ങൾ തമ്മിൽ വലിയ അടുപ്പമുണ്ട്. ഭർത്താവിന്റെ മരണശേഷം തനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു.

ഗോപി ചേട്ടൻ, പത്മരാജൻ, വേണു, പവിത്രൻ, ഭർത്താവ് ഭരതൻ എല്ലാവും ഉറ്റ സുഹൃത്തുക്കളായിരുന്നു. രാത്രിയും പകലുമെല്ലാം ഒരുമിച്ച് കൂടി പാട്ടും ബഹളവുമായി ഒത്തുകൂടുമായിരുന്നു. വേണു പോയി എന്ന കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഒന്ന് പോയി കാണാൻ പോലും സാധിക്കുന്നില്ലെന്നും കെപിഎസി ലളിത പറഞ്ഞു.

തേന്മാവിൻ കൊമ്പത്ത്, പാളങ്ങൾ, സ്ഫടികം, ദശരഥം, മണിച്ചിത്രത്താഴ്, തിളക്കം, മേഘം, ഭാഗ്യദേവത തുടങ്ങി അനവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read
വ്യജമെന്നല്ല തീർത്തും അടിസ്ഥാന രഹിതം, സത്യാവസ്ഥ തിരക്കിയതിൽ സന്തോഷം: വിവാഹ വാർത്തകൾക്ക് എതിരെ ലക്ഷ്മി ഗോപാലസ്വാമി

നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും എല്ലാം തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റിയ താരമായിരുന്ന നെടുമുടി വേണു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പികെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ബാല്യകാലം മുതൽ തന്നെ വായനയോടും എഴുത്തിനോടും അതിയായ താൽപര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങൾ എഴുതുമായിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കൾക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസ കാലത്ത് മറ്റു സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചിരുന്നു.

അധ്യാപനത്തോടൊപ്പം പ്രൊഫഷണൻ നാടകങ്ങളിലും അമെച്വർ നാടകങ്ങളിലും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. നെടുമുടി വേണു എന്ന സിനിമാനടന്റെ ഉദയകാലമായിരുന്നു അത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം.

തുടർന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ നെടുമുടി വേണുവിന്റെ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറാൻ വേണുവിന് കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി.

ദൂരദർശൻ പ്രതാപകാലത്ത് ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് നേടുമുടി. നാടകക്കളരികൾ മലയാളസിനിമയ്ക്കും സമ്മാനിച്ച കലാകാരന്മാരിൽ ഒരാൾകൂടി കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. തനതുനാടകപ്പാട്ടുകളും മൃദംഗവും നാടൻശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭ.

Also Read
ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്, ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല! നെടുമുടിയെകുറിച്ച് മോഹൻലാലിന്റെ വൈകാരികക്കുറിപ്പ്

അപ്പുണ്ണി, പാളങ്ങൾ, ചാമരം, തകര, കള്ളൻ പവിത്രൻ, മംഗളം നേരുന്നു, കോലങ്ങൾ, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സർഗം, പഞ്ചവടി പാലം, അക്കരെ, ഇരകൾ, അടിവേരുകൾ, സുഖമോ ദേവി, ചിലമ്ബ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്ത്, പെരുംതച്ചൻ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടർ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിൾ ബൺ, സൂര്യ ഗായത്രി, വിയറ്റ്‌നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോൾ, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണൻസ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയിൽ, തിളക്കം, ബാലേട്ടൻ, ജലോത്സവം, തന്മാത്ര, പാസഞ്ചർ, ബെസ്റ്റ് ആക്ടർ, ആകാശത്തിന്റെ നിറം, ആലിഫ്, നിർണായകം, ചാർലി, പാവാട, കാർബൺ, താക്കോൽ, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രിയദർശൻ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മൊഗാമൽ, ഇന്ത്യൻ, അന്യൻ, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സർവ്വം താളമയം, ഇന്ത്യൻ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിൽ വേഷമിട്ടു. ചോർ രഹേൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്.

കാറ്റത്തെ കിളിക്കൂട്, തീർഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണകഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു. 1990ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി.

2003ൽ പുറത്തിറങ്ങിയ മാർഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാർഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങൾ എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും നേടി.

സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007ൽ സിംബാബ്വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യൻ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂർ പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

Also Read
അരം പ്ലസ് അരം കിന്നരം ഷോയിൽ പരസ്പരം താരങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്‌നം പ്രാങ്കല്ല, ഒറിജിനൽ: സീരിയലിൽ പെണ്ണുങ്ങളെ പോലെ നുണയും കൊതിയും പറയുകയാണ് ഇവരെന്ന് സാജൻ എന്നെ ഇല്ലാതാക്കാൻ സാജൻ ചേട്ടൻ ഒന്നും ആയിട്ടില്ലെന്ന് ലക്ഷ്മിപ്രിയ

Advertisement