പലരോടും പ്രണയം തോന്നിയിരുന്നു, പക്ഷേ അവരെല്ലാം തിരിച്ച് സഹോദരനായാണ് കണ്ടത്: വെളിപ്പെടുത്തലുമായി ലാൽ ജോസ്

87

ഒരു മറവത്തുർ കനവ് എന്ന് മെഗാസ്റ്റാറിന്റെ സൂപ്പർഹിറ്റ് സിനിമയിലൂടെയെത്തി പിന്നീട് മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകനായാ മാറിയ കലാകാരനാണ് ലാൽ ജോസ്. സംവിധാനത്തിന് പിന്നാലെ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ കുട്ടിക്കാലത്തെ തന്റെ ക്രിസ്മസ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലാൽ ജോസ്. തന്റെ കുട്ടിക്കാലത്ത് ഒറ്റപ്പാലം നായർ ഭൂരിപക്ഷ പ്രദേശമായിരുന്നു. അവിടെ എത്തുന്ന ആദ്യത്തെ മൂന്ന് ക്രിസ്തീയ കുടുംബങ്ങളിൽ ഒന്നായിരുന്നു തങ്ങളുടേതും എന്നും ലാൽ ജോസ് പറയുന്നു. അക്കാലങ്ങളിൽ പാതിര കുറുബാനയിൽ മാത്രം ഒതുങ്ങുന്ന ക്രിസ്മസ് ആയിരുന്നില്ല.

Advertisements

ഒറ്റപ്പാലത്ത് സെന്റ് ജോസഫ്സ് ചർച്ച് വന്നതോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് ജീവൻ വെച്ചത്. അക്കാലത്തെ പാതിരാക്കുർബാനയുടെ വിഷ്വൽസ് ഇപ്പോഴും എന്റെ മനസിൽ മായാതെ കിടക്കുന്നുണ്ട്. ചൂട്ട് കത്തിച്ച് ബീഡിയും വലിച്ച് തലയിലൊരു മഫ്ളറും കെട്ടി കുഞ്ഞുകുട്ടി പരാധീനതകളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കർഷകരുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്.

അന്നത്തെ ക്രിസ്മസ് രാത്രികൾക്ക് ബീഡിപ്പുകയുടേയും നാടൻ വാറ്റു ചാരായത്തിന്റേയും മണമായിരുന്നു.
വലിയ മുള വെട്ടിച്ചീന്തി അതിൽ ചൈനാപേപ്പർ ഒട്ടിച്ചാണ് നക്ഷത്രങ്ങൾ ഉണ്ടാക്കാറ്. പൊടിമീശ മുളയ്ക്കണ കാലമാകുമ്പോഴേക്കും എനിക്ക് അൾത്താര ബാലനായും പള്ളി ക്വയറിലെ ഗിറ്റാറിസ്റ്റായും പ്രമോഷൻ കിട്ടി.

സാധാരണ ഗതിയിൽ പള്ളിയിലെത്തുന്ന പെൺകുട്ടികളുമായി ചില പ്രേമവും ചുറ്റിക്കളികളുമൊക്കെ സംഭവിക്കേണ്ട സമയമാണ്. പക്ഷേ ശരീരംകൊണ്ട് തീരെ ചെറിയ ആളായിരുന്നു ഞാനന്ന്. മീശയടക്കമുള്ള രോമവളർച്ച തീരെക്കുറവും.

അതുകൊണ്ടാവാം പെൺകുട്ടികളൊക്കെ എന്നെ തീരെ ചെറിയ കുട്ടിയായാണ് കണക്കാക്കിയത്. പ്രണയസാധ്യതകളൊന്നും പൂവിട്ടില്ല. നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ചെല്ലാവരും സഹോദരനായേ കണ്ടുള്ളൂ. അപ്പനും അമ്മയും അധ്യാപകരായതുകൊണ്ട് പെൺകുട്ടികൾക്കെല്ലാം എന്നെ ചെറിയ പേടിയുമുണ്ടായിരുന്നു.

ടീച്ചറുടെ മകനുമായി വല്ല പുലിവാലുമുണ്ടായിക്കഴിഞ്ഞാൽ അത് വിഷയമാകും എന്നറിയാവുന്നതുകൊണ്ട് ഒരാളും നമ്മളോട് അടുത്തില്ല. അങ്ങനെ പള്ളിയും പാട്ടുമായി സമാധാനത്തോടെ ക്രിസ്മസ് കാലം കഴിഞ്ഞുപോയി.

ക്രിസ്മസിന് വലിയ ആഘോഷങ്ങളൊന്നും തന്റെ സിനിമാ സെറ്റുകളിൽ ഉണ്ടാവാറില്ലെന്നും ക്രിസ്ത്യാനിയായി ചിലപ്പോൾ താൻ മാത്രമേ പല സെറ്റുകളിലുമുണ്ടാവാറൂള്ളു. ഡയറക്ടർ ക്രിസ്ത്യാനി അല്ലേ എന്ന് കരുതി ഒരു കേക്ക് മുറിച്ചാലായി.

ക്രിസ്മസിന് മുൻപുള്ള 25 നോമ്പ് എല്ലാവർഷവും മുടങ്ങാതെ എടുക്കാറുണ്ട്. ഷൂട്ടിങ് സമയത്ത് ഞാൻ സസ്യാഹാരിയാണ്. ഇതുവരെ ചെയ്ത 25 സിനിമകളിലും അത് പാലിച്ചിട്ടുണ്ട്. ആ സമയത്ത് ക്രിസ്മസ് വന്നാൽ അന്ന് മാത്രം മാംസാഹാരം കഴിക്കുകയുള്ളുവെന്നും ലാൽ ജോസ് പറഞ്ഞു. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ ആണ് ലാൽ ജോസ് മനസ്സു തുറന്നത്.

Advertisement