ജനറേഷൻ ഗ്യാപ്പില്ലാതെ നിരന്തരം സൂപ്പർഹിറ്റുകൾ ഒരുക്കുന്ന ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജവ് മോഹൻലാൽ നായകനായ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഈ സൂപ്പർഹിറ്റ് ത്രില്ലർ ഇന്നും മലയാള സിനിമാ പ്രേമികൾ കാണാൻ ഏറെ ഇഷ്ട്ടപെടുന്ന ഒരു ചിത്രമാണ്.
ഇതിലെ മോഹൻലാലിന്റെ ടോണി കുരിശിങ്കൽ എന്ന കഥാപാത്രത്തിന്റെ തമാശകളും ട്രയിനിലെ രംഗങ്ങളും എല്ലാം എല്ലാ തലമുറകളിലേയും പ്രേക്ഷകരുടെ ഇടയിലും സൂപ്പർ ഹിറ്റാണ്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും രസകരമായ പെർഫോമൻസുകളിൽ ഒന്ന് അദ്ദേഹം നൽകിയ ഈ ചിത്രം സംവിധാനം ചെയ്തത് ജോഷിയും രചിച്ചത് ഡെന്നിസ് ജോസഫും ആയിരുന്നു.
മമ്മൂട്ടിയും ഈ ചിത്രത്തിൽ ഒരു നിർണ്ണായക അതിഥി വേഷം ചെയ്തിരുന്നു. എന്നാൽ യഥാർത്ഥത്തിൽ നടൻ ജഗതി ശ്രീകുമാറിനെ മനസ്സിൽ കണ്ടു എഴുതിയ ഒരു കഥാപാത്രം ആയിരുന്നു അത്. ആ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ മോഹൻലാൽ ആണ് അത് മമ്മൂട്ടിയെ കൊണ്ട് ചെയ്യിച്ചാലോ എന്ന ആശയം ഡെന്നിസ് ജോസഫിനോട് പറയുന്നത്.
അതിനു ശേഷം ഡെന്നിസ് ജോസഫ് ആ കഥാപാത്രം ഒന്ന് കൂടി ഡെവലപ്പ് ചെയ്യുകയും മമ്മൂട്ടിയോട് അത് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തു. മമ്മൂട്ടി ചീത്ത പറയുമോ എന്ന് പേടിച്ചെങ്കിലും അദ്ദേഹം സന്തോഷത്തോടെ തന്നെ ആ വേഷം ചെയ്യാൻ തയ്യാറായി എന്ന് ഡെന്നിസ് ജോസെഫ് പറയുന്നു.
അങ്ങനെ സിനിമാ താരം മമ്മൂട്ടി ആയി തന്നെ അദ്ദേഹം ആ ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതിലെ മോഹൻലാൽ മമ്മൂട്ടി കോമ്പിനേഷൻ സീനുകൾ അതീവ രസകരമായിരുന്നു. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിൽ മറ്റൊരു വേഷത്തിൽ ജഗതി ശ്രീകുമാറും പ്രത്യക്ഷപെട്ടിരുന്നു.
ഒരു ടിക്കറ്റ് ചെക്കറുടെ വേഷത്തിൽ ആണ് ജഗതി അതിൽ അഭിനയിച്ചത്. അടുത്തിടെ അന്തരിച്ച മലയാളികളുടെ പ്രിയ നടൻ ഇന്നസെന്റും ഈ ചിത്രത്തിൽ മികച്ച വേഷം ചെയ്തിരുന്നു. അതിൽ ഇന്നസെന്റ് പാടുന്ന ടോണിക്കുട്ടാ എന്ന നാലുവരിപ്പാട്ട് ഇപ്പോളും മലയാളികളുടെ നാവിൻ തുമ്പത്തുണ്ട്.