ദുൽഖർ സൽമാന് വേണ്ടി വാദിച്ച് സിദ്ദിഖ്, നീയായിട്ട് അവനെ ഓരോ ശീലം പഠിപ്പിക്കരുതെന്ന് മമ്മൂട്ടി: സംഭവം ഇങ്ങനെ

84

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ കുഞ്ഞിക്കയുമായി ദുൽഖർ സൽമാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഉസ്താദ് ഹോട്ടൽ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ അനുഭവത്തെക്കുറിച്ചും ദുൽഖറിന്റെ പ്രകടനത്തെക്കുറിച്ചും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ദിഖ്.

ചിത്രത്തിൽ ദുൽഖർ സൽമാൻ വളരെ മനോഹരമായ പ്രകടനം കാഴ്ചവെച്ച ഒരു രംഗത്തെക്കുറിച്ചായിരുന്നു സിദ്ദിഖ് പറഞ്ഞത്. ആ രംഗം വീണ്ടും ചിത്രീകരിക്കാനായി ആവശ്യപ്പെട്ടപ്പോൾ താൻ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Advertisements

നെഞ്ചോട് ചേർന്നുനിന്ന് കരയുന്ന രംഗം. അതിൽ ദുൽഖറിന്റെ ഹൃദയം പിടിക്കുന്നത് ശരിക്കും അറിയാൻ കഴിഞ്ഞിരുന്നു. രണ്ടോ മൂന്നോ സിനിമ ചെയ്യുമ്പോൾത്തന്നെ കഥാപാത്രവുമായി ഇത്രയും അടുപ്പമുണ്ടാകുമോയെന്ന അത്ഭുതത്തിലായിരുന്നു താനെന്ന് സിദ്ദിഖ് പറയുന്നു.

ഷൂട്ടിന് ശേഷം ഈ രംഗം വീണ്ടും ചിത്രീകരിക്കണമെന്ന് ക്യാമറാമാൻ പറഞ്ഞു. എന്നാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അത് നിങ്ങൾക്ക് മനസ്സിലാവില്ലെന്നായിരുന്നു പറഞ്ഞത്. പക്ഷെ എന്ത് പ്രശ്നമായാലും ആ രംഗം വീണ്ടും ചിത്രീകരിക്കുന്നതിനോട് സിദ്ദിഖിന് താൽപര്യമുണ്ടായിരുന്നില്ല.

താൻ വീണ്ടും ആ രംഗം ചെയ്യില്ലെന്നുള്ള വാശിയിലായിരുന്നു അദ്ദേഹം. പിന്നീട്, എന്തിനാണ് ക്യാമറമാനുമായി വഴക്കിട്ടതെന്ന മമ്മൂട്ടിയുടെ ചോദ്യം വന്നപ്പോഴാണ് സിദ്ദിഖ് സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞത്.

അത്രയും തീവ്രമായി വീണ്ടും ആ രംഗം ദുൽഖർ സൽമാന് ചെയ്യാനാകുമോ എന്ന ആശങ്ക സിദ്ദിഖിനുണ്ടായിരുന്നു. എന്നാൽ, നമ്മളുടെ മക്കളായത് കൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നതെന്നും അവര് ചെയ്തു ചെയ്ത് പഠിക്കട്ടെ, ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന രീതി നീയായിട്ട് അവനെ പഠിപ്പിക്കേണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും സിദ്ധിഖ് പറയുന്നു.

Advertisement