രണ്ടാം പകുതിക്ക് ശേഷം മാത്രം വരുന്ന കഥാപാത്രത്തെ മോഹൻലാൽ ഏറ്റെടുക്കുമോ എന്ന് സംവിധായകൻ സംശയിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ

59

മലയാളത്തിലെ എക്കാലത്തെയും അത്ഭുതമാണ് മണിച്ചിത്രത്താഴ് എന്ന സിനിമ. ഒരിക്കലും മടുക്കാത്ത ചിത്രങ്ങളുടെ പട്ടികയിലാണ് ആ ഫാസിൽ ചിത്രത്തിന്റെ സ്ഥാനം. പടം റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സിനിമയുടെ ഒരു സീൻ എവിടെയെങ്കിലും കാണാനിടയായാൽ സിനിമ മുഴുവൻ തീരുന്നതുവരെ കാണാനാണ് ഏവരും ശ്രമിക്കുക. അത് മധുമുട്ടം എഴുതിയ തിരക്കഥയുടെയും ഫാസിൽ എന്ന സംവിധായകൻറെ കൈയടക്കത്തിൻറെയും വിരുതാണ്.

മണിച്ചിത്രത്താഴ് റിലീസ് ഡേറ്റ് തീരുമാനിച്ച് ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ്. അതുകൊണ്ടുതന്നെ ഒരു ടൈം പിരീഡിൽ ചിത്രീകരണം പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു.

Advertisements

അതിനാൽ രണ്ട് യൂണിറ്റായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു യൂണിറ്റിന്റെ ചിത്രീകരണത്തിന് ഫാസിൽ നേതൃത്വം നൽകുമ്പോൾ രണ്ടാമത്തെ യൂണിറ്റിൽ സംവിധായകരായി സിദ്ദിക്ക് ലാൽ, പ്രിയദർശൻ, സിബി മലയിൽ എന്നിവരാണ് ഉണ്ടായിരുന്നത്. ഒരേ ലൊക്കേഷനിൽ തന്നെയായിരുന്നു രണ്ട് യൂണിറ്റും പ്രവർത്തിച്ചത്.

സിദ്ദിക്ക് ലാൽ ടീം ചിത്രീകരിച്ചത് മണിച്ചിത്രത്താഴിലെ കോമഡി രംഗങ്ങളാണ്. ഇന്നസെന്റ്, ഗണേഷ്, കെപിഎസി ലളിത തുടങ്ങിയവർ ഉൾപ്പെടുന്ന കോമഡി രംഗങ്ങളായിരുന്നു സിദ്ദിക്കും ലാലും ഷൂട്ട് ചെയ്തത്. ആ സീനുകൾ ഇന്നും ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

ഇത്രയും സംവിധായകർ വർക്ക് ചെയ്ത സിനിമയാണെങ്കിലും ഒരു സീൻ പോലും ചിത്രത്തിന്റെ പൊതുസ്വഭാവത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നില്ല. അതിന് കാരണം ഫാസിലിന്റെ മേക്കിംഗ് രീതി ഏവർക്കും അറിയാമായിരുന്നു എന്നതുകൊണ്ടാണ്. സിബി മലയിലിന്റെയും സിദ്ദിക്ക് ലാലിന്റെയും ഗുരുവാണ് ഫാസിൽ. തൻറെ മാനസഗുരുവായാണ് ഫാസിലിനെ പ്രിയദർശൻ കാണുന്നത്.

അതുകൊണ്ടുതന്നെ അവർക്കിടയിലുള്ള ചേർച്ച മണിച്ചിത്രത്താഴിന് ഗുണമായി. ആരൊക്കെ ഏതൊക്കെ സീനുകളാണ് എടുത്തതെന്ന് ആർക്കും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ചേർന്നുകിടക്കുന്നതാണ് ആ സിനിമയിലെ ഓരോ രംഗങ്ങളും.

രണ്ടാം പകുതിക്ക് ശേഷം മാത്രം വരുന്ന സണ്ണി എന്ന കഥാപാത്രത്തെ മോഹൻലാൽ ഏറ്റെടുക്കുമോ എന്ന സംശയം ഫാസിലിനുണ്ടായിരുന്നു. എന്നാൽ തിരക്കഥ വായിച്ച മോഹൻലാൽ അപ്പോൾ തന്നെ തൻറെ സമ്മതമറിയിച്ചു. മോഹൻലാൽ വന്നതോടെ സണ്ണി എന്ന കഥാപാത്രത്തെ കുറച്ചുകൂടി വലുതാക്കുകയും ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു ഫാസിൽ.

Advertisement