മമ്മൂട്ടി പിന്മാറിയത് രണ്ട് നായകന്മാരുള്ള പടത്തിൽ അഭിനയിക്കാൻ താത്പര്യമില്ലാത്തിനാൽ, പകരം പൃഥ്വിരാജ്: ജീൻപോൾ ലാൽ വെളിപ്പെടുത്തുന്നു

15

സംവിധായകനും തിരക്കഥാകൃത്തും നടനുമായ ലാലിന്റെ മകൻ ജീൻപോൾ ലാൽ (ലാൽ ജൂനിയർ) പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഡ്രൈവിംഗ് ലൈസൻസ്’. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാൻ ഉദ്ദേശിച്ച സിനിമയാണ് പിന്നീട് പൃഥ്വിരാജിലേക്ക് എത്തിയത്.

അതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ജീൻ പോൾ ലാൽ. ഹായ് ഐ ആം ടോണിക്ക് ശേഷം ആരംഭിക്കണമെന്ന് ഉദ്ദേശിച്ച സിനിമയായിരുന്നു ഡ്രൈവിംഗ് ലൈസൻസ്. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്‌നങ്ങൾ കാരണമാണ് ആദ്യം സിനിമ തുടങ്ങാൻ വൈകിയതെന്നും ജീൻ പോൾ ലാൽ പറയുന്നു.

Advertisements

സില്ലി മോങ്ക്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ജീൻ ഇക്കാര്യം പറയുന്നത്. ജീൻ പോൾ ലാലിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമ തുടങ്ങാൻ സാധിക്കാതെ വന്നതോടെ ആകെ ആശങ്കയിലായി. ആ സമയത്താണ് ഹണീ ബി 2 ചെയ്യുന്നത്. മമ്മൂക്കയും പപ്പയും ആയിരുന്നു ഡ്രൈവിംഗ് ലൈസൻസിൽ കേന്ദ്ര കഥാപാത്രങ്ങൾ ആകേണ്ടിയിരുന്നത്. പിന്നീടാണ് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറിയത്.

മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമാ ആദ്യം തുടങ്ങാൻ സാധിക്കാതെ പോയത്. പിന്നെ, സിനിമയുടെ കഥ ആ സമയത്ത് മമ്മൂക്കയ്ക്ക് അധികം ഇഷ്ടമായില്ല. സിനിമയിൽ രണ്ട് നായകൻമാരുണ്ട്. ആ ടൈമിൽ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താത്പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്.

അങ്ങനെ വന്നപ്പോൾ ഒന്നുകിൽ കഥ മാറ്റുക, അല്ലെങ്കിൽ ആളെ മാറ്റുക എന്ന സാദ്ധ്യത മാത്രമാണ് മുമ്പിലുണ്ടായിരുന്നത്. പിന്നീട് മമ്മൂക്ക തന്നെ ഒഴിവായ സ്ഥിതിക്ക് കഥ മാറ്റേണ്ടി വന്നില്ല. കഥയിൽ എനിക്ക് വിശ്വാസമുണ്ട് ജീൻ പറഞ്ഞു.

ലക്ഷ്വറി കാറുകളോട് ക്രേസുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വെഹിക്കിൾ ഇൻസ്‌പെക്ടറുടെ വേഷമാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൃത്വിയുടെയും സുരാജിന്റെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് ചിത്രത്തിന്റെ ആധാരം.

ദീപ്തി സതി, മിയ ജോർജ് എന്നിവരാണ് നായികമാരായി എത്തുന്നത്. ദീപ്തി പൃഥിരാജിന്റെ ഭാര്യയായാണ് വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement