തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ഈ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ തോത് കുറയ്ക്കാനുള്ള കഴിവ് ഉള്ളത് യോഗയ്ക്ക് മാത്രമാണ്. മനസിനെ ശാന്തമാക്കി മുഖത്ത് പുഞ്ചിരി നിറയ്ക്കാൻ യോഗ കൊണ്ട് സാധിക്കും. ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്.
എന്നാൽ ഇപ്പോൾ യോഗ കൊണ്ട് ഒരു കാലത്ത് പ്രയോജനപ്പെട്ടത് നടി ഉർവ്വശിക്കായിരുന്നു. യോഗ ചെയ്തല്ല, മറിച്ച് യോഗ ചെയ്യുന്നുവെന്ന കള്ളത്തരം കാണിച്ചാണ് ഉർവ്വശി കുറച്ചുകാലം എല്ലാവരെയും കബളിപ്പിച്ചത്. ഒരിക്കൽ യോഗാഭ്യാസം കൈയ്യോടെ പിടിക്കപ്പെടുകയും ചെയ്തു. ഈ കള്ളത്തരം പൊളിച്ചതാകട്ടെ ലോകത്ത് നിന്ന് വിടപറഞ്ഞു പോയ നടി കെപിഎസി ലളിതയും.
രസകരമായ ഈ സംഭവം വെളിപ്പെടുത്തുകയാണ് ഇപ്പോൾ നടി ഉർവ്വശി. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകൾ. ഭരതന്റെ ലൊക്കേഷനിലാണ് ഉർവ്വശിയുടെ സർവ്വ നാടകങ്ങളും പൊളിഞ്ഞ് വീണത്. രാവിലത്തെ ലൈറ്റിൽ ചെയ്യേണ്ടതായതുകൊണ്ട്, ചില ദിവസങ്ങളിൽ രാവിലെ തന്നെ ഷൂട്ട് വെയ്ക്കും. രാവിലെ വരണമെന്ന് എല്ലാം പറഞ്ഞ് ഉറപ്പിച്ച് ഓകെയും പറഞ്ഞ് പോകും. പക്ഷേ ഞാൻ എപ്പോഴും സെറ്റിൽ വൈകിയാണ് എത്തുന്നതെന്ന് ഉർവശി പറയുന്നു.
കാരണം ചോദിക്കുമ്പോൾ യോഗയുണ്ട്, അതിനാൽ വരാൻ കഴിയില്ല എന്നൊക്കെയാണ്. ഈ മറുപടി എല്ലാവരും വിശ്വസിക്കുകയും ചെയ്യും. വർഷങ്ങളോളം ഇങ്ങനെ പലരെയും പറ്റിച്ചിട്ടുണ്ടെന്ന് ഉർവശി വെളിപ്പെടുത്തി. താൻ രാവിലെ എത്താത്തത് യോഗ ചെയ്യുന്നത് കൊണ്ടാണെന്ന് ഭരതനങ്കിൽ ലളിത ചേച്ചിയോട് പറഞ്ഞു. ഇത് കേട്ടതും അതിന് യോഗ ചെയ്യാൻ രാവിലെ എണീറ്റാലല്ലേ നടക്കൂ, ഷൂട്ടിന് വരുമ്പൊതന്നെ ഞങ്ങളാണ് രാവിലെ വിളിച്ച് എണീപ്പിക്കുന്നത് എന്ന് ലളിത ചേച്ചി പറഞ്ഞുകൊടുത്തു.
അടുത്ത ദിവസം രാവിലെ തന്നെ താമസിക്കുന്നിടത്തേയ്ക്ക് ലോഹിതദാസ് അങ്കിളും ഭരതനങ്കിളും എത്തി. പുറത്ത് നിന്ന് തട്ട് കേട്ടിട്ടും മറ്റാരെങ്കിലും തുറക്കട്ടെ എന്ന് കരുതി കിടന്നു. എനിക്കൊപ്പമുള്ളയാൾ കുളിക്കുകയാണെന്ന് മനസിലാക്കി ഞാൻ തന്നെ പോയി വാതിൽ തുറന്നു. പുതപ്പ് തലയിൽക്കൂടി ഇട്ട് കണ്ണ് തുറന്ന് ഉറക്കം കളയാതെയാണ് പോയത്. വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഇവർ രണ്ടുപേരെയാണ്.
പനിയാണെന്ന് പറഞ്ഞ് തടിതപ്പാൻ നോക്കിയെങ്കിലും തന്റെ യോഗാഭ്യാസം അതോടെ തകർന്നു വീണുവെന്ന് മനസിലായെന്ന് ഉർവ്വശി പറയുന്നു. സംഭവം പിടിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ കളിയാക്കരുതെന്ന് പറഞ്ഞ് അപേക്ഷിച്ചു. കാര്യമുണ്ടായില്ല. പിന്നീട് എവിടെ ചെന്നാലും ഈ യോഗാഭ്യാസ കഥയാണ് താൻ കേൾക്കാറുള്ളതെന്ന് ഉർവശി പറഞ്ഞു.