ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ നായകനായി തിളങ്ങുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. താരങ്ങൾ അണിനിരക്കുന്ന പൊതുപരിപാടികളിലും മറ്റ് സ്വകാര്യ ചടങ്ങുകളിലും നടനെ അധികം കാണാറില്ല. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത പൊതുസ്ഥലങ്ങളിൽ നിന്നാണ് പ്രണവിനെ അധികം കാണാറുളളത്.
അതുപോലെ തന്നെയാണ് നടന്റെ സിനിമ പ്രവേശനവും. 2018 പുറത്ത് ഇറങ്ങിയ ആദി എന്ന ജീത്തുജോസഫ് ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് ശേഷം ഇരുപതാം നൂറ്റാണ്ട് എന്ന ഒറ്റ ചിത്രം മാത്രമാണ് ചെയ്തത്. പിന്നെയൊരു ഇടവേളയ്ക്ക് ശേഷമാണ് മരക്കാറിലും ഹൃദയത്തിലും അഭിനയിച്ചത്.
ആദ്യം ലഭിച്ചതിനെക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ കിട്ടിയിരിക്കുന്നത്. പ്രണവിന്റെ സിമ്പിൾ ജീവിതമാണ് എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. നടനുമായി അടുപ്പമുള്ളവരൊക്കെ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ലാളിതമായ ജീവിതത്തെ കുറിച്ചാണ്. ഇപ്പോഴിത പ്രണവിനെ കുറിച്ച് വിനീതും നിർമ്മാതാവ് വിശാഖും പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്.
നടന്റെ വസ്ത്രധാരണത്തെ കുറിച്ചാണ് ഇവർ പറയുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷർട്ട്, ഒരു മങ്കി ടീഷർട്ട്, ഒരു കീറിയ ജീൻസ്, ഒരു സ്ലിപ്പർ എന്നിവയാണ് അവനുള്ളതെന്നാണ് വിശാഖ് പറയുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അപ്പുവിന്റ ലൈഫ് സ്‌റ്റൈൽ അവനായിട്ട് തീരുമാനിച്ചതാണെന്നാണ് വിശാഖ് പറയുന്നത്. എന്റെ അറിവിൽ അവൻ രണ്ട് ജീൻസും, അഞ്ച് ടീഷർട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷർട്ട്, ഒരു മങ്കി ടീഷർട്ട്, ഒരു കീറിയ ജീൻസ്, ഒരു സ്ലിപ്പർ എന്നിവയാണ് അവനുള്ളത്, വിശാഖ് പറഞ്ഞു.
പ്രണവ് മോഹൻലാലിന്റെ ബാല്യകാല സുഹൃത്താണ് വിശാഖ്. വിശാഖ് പറഞ്ഞ് നിർത്തിയ ഇടത്ത് നിന്ന് വിനീത് തുടങ്ങുകയായിരുന്നു. വസ്ത്രധാരണത്തെ കുറിച്ചാണ് അദ്ദേഹവും പറഞ്ഞത്. പ്രണവ് ആദിയിൽ ഉപയോഗിച്ച ടി ഷർട്ട് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് വിനീത് പറയുന്നത്.
മലയുടെ മുകളിൽ ഷൂട്ട് ഉണ്ടായിരുന്നു. വിന്റെർ വെയർ ഉണ്ടോന്ന് അപ്പുവിനോട് ചോദിച്ചപ്പോൾ ഒരു ടീഷർട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇത് ആദിയിൽ യൂസ് ചെയ്തതാണ്. ഞാൻ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടൻ എന്നോട് എടുത്തോളാൻ പറഞ്ഞുവെന്നാണ് വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലൊക്കേഷൻ സംഭവവും വിനീത് പറയുന്നു. ‘ഒരു ദിവസം സെറ്റിൽ അവൻ നല്ലൊരു പാന്റിട്ട് വന്നു. അപ്പൂ ഇന്ന് നല്ല രസമുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു. അപ്പോൾ എല്ലാരും എന്താ ഇങ്ങനെ പറയുന്നേന്നു അവന് സംശയമായി. സാധാരണ അങ്ങനെയൊന്നും അല്ല വരിക. നന്നായി വരുന്നത് കണ്ടപ്പോൾ എല്ലാവർക്കും അത്ഭുതമായി. വരുന്ന വഴി തൊട്ട് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു എന്നും വിനീത് കൂട്ടിച്ചേർത്തു.
പ്രണവിനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിനീത് പറയുന്നുണ്ട്. പ്രണവിനെ ഞാൻ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയിൽ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമൽഹാസൻ ആയിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുൽഖർ ഇരിപ്പുണ്ട്.
ദുൽഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുൽഖർ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാൻ ആദ്യമായി കാണുന്നത്. മാനം തെളിഞ്ഞേ നിന്നാൽ എന്ന പാട്ടിന്, തേന്മാവിൻ കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിൾ ഡാൻസ് കളിക്കുകയാണ്. അപ്പോൾ ഫാന്റയുടെ ഒരു ടിൻ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാൻസ് കാണുകയായിരുന്നു എന്നും വിനീത് പറയുന്നു.