സുരാജ് വെഞ്ഞാറമൂട് തന്റെ കരിയര്‍ തകര്‍ക്കുന്നു: ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്

18

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് നടത്തുന്നത് തന്റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമാണ് എന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ തന്നെ അപഹസിച്ച് തരം താഴ്ത്താന്‍ ശ്രമിച്ചത് അതിന്റെ ഭാഗമാണെന്നും പണ്ഡിറ്റ് പറഞ്ഞു.

Advertisements

തന്റെ അപരനെ സൃഷ്ടിച്ച് അയാള്‍ക്ക് സിനിമയില്‍ ഓഫര്‍ നല്‍കാമെന്നൊക്കെ പറഞ്ഞത് വേദനിപ്പിച്ചു.

ആക്ഷേപഹാസ്യ പരിപാടികളികള്‍ താനടക്കമുള്ള നടന്മാരെ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

മഴവില്‍ മനോരമ ചാനലിലെ കോമഡി പരിപാടിയായ മിമിക്രി മഹാമേളക്കും പരിപാടിയിലെ ജഡ്ജിയായ സുരാജ് വെഞ്ഞാറുമൂടിനുമെതിരെ പരാതിയുമായി സംവിധായകനും നടനുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ചാനല്‍ മേധാവികളെ വിളിച്ചു വരുത്തി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് വിശദീകരണം തേടിയിരുന്നു.

തന്റെ പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഴിയെടുത്തെന്നും, ഇതില്‍ നടപടി കണ്ടില്ലെങ്കില്‍ സിനിമ സെന്‍സറിങ് തന്നെ വേണ്ടെന്ന വെക്കണമെന്ന ആവശ്യമായിരിക്കും അടുത്തതായി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കും ആരെയും കരിവാരി തേക്കാനുള്ള ലൈസന്‍സ് നല്‍കി അവസാനം ആര്‍ക്കും കാണാത്ത രീതിയില്‍ എഴുതികാണിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കുകയും തിരക്കുള്ള നടനും സംവിധായകനുമാണെന്ന് പറഞ്ഞു കൊണ്ട് തന്റെ പാട്ട് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പണ്ഡിറ്റിന്റെ പരാതി.

രാധികമാരുടെ കള്ളക്കണ്ണന്‍ എന്ന പാട്ടിന്റെ അകമ്ബടിയോടെ എത്തുന്ന സന്തോഷ് പണ്ഡിറ്റിനെ പോലുള്ള ആള്‍ തുടര്‍ന്നങ്ങോട്ട് തന്നെ അവഹേളിക്കുകയാണെന്നാണ് പണ്ഡിറ്റ് പറയുന്നത്.

തന്നെ മോശക്കാരനാക്കാന്‍ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് ഇതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ഇതേ തുടര്‍ന്നാണ് നിയമ പോരാട്ടം തുടങ്ങിയത്. ചേര്‍ത്തല കോടതിയിലും ഹൈക്കോടതിയിലും നിയമപോരാട്ടമെത്തി.

സുരാജ് വെഞ്ഞാറമൂട് തന്നെ അവഹേളിക്കാന്‍വേണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് പണ്ഡിറ്റ് പരാതിപ്പെടുന്നത്.

തന്റെ പേര് എടുത്തു പറഞ്ഞു കൊണ്ട് അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഷോയില്‍ തന്നെ അനുകരിച്ച കിരണ്‍ ക്രിസ്റ്റിഫറിനെ താന്‍ കണ്ടു പഠിക്കണമെന്ന് ജഡ്ജിയായ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

അത് തന്നെ അവഹേളിക്കലാണ്. കൂടാതെ അഞ്ചില്‍ അഞ്ച് മാര്‍ക്ക് കൊടുത്തു. മൂന്ന് സിനിമകളില്‍ അവസരം കൊടുക്കുമെന്നും പറഞ്ഞു.

ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത സുരാജ് വെഞ്ഞാറമൂടാണ് അവസരം നല്‍കിയത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ് ആദ്യം മഴവില്‍ മനോരമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ചാനലും സുരാജ് വെഞ്ഞാറംമൂടും ഇക്കാര്യത്തില്‍ മറുപടി നല്‍കിയില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. എന്റെ പാട്ടും കോസ്റ്റ്യൂമും അടക്കം ഉപയോഗിച്ചുവെന്നു പണ്ഡിറ്റ് പറഞ്ഞു.

ഷോയില്‍ ഇന്ത്യന്‍ കറന്‍സി ചൂതാട്ടത്തിന് ഉപയോഗിച്ചുവെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ഇത് തെറ്റാണെന്ന് ഇക്കാര്യത്തിലും ഇടപെടല്‍ നടത്തുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു.

അത് പോലെ തന്നെ സിനിമയ്ക്ക് നല്‍കുന്ന സെന്‍സറിങ് ടിവി ചാനല്‍ പ്രോഗ്രാമുകള്‍ക്കും നല്‍കണം എന്ന് പണ്ഡിറ്റ് ആവശ്യപ്പെട്ടു.

നിലവില്‍ സെന്‍സറിഗ് ഇല്ലാതെയാണ് ചാനല്‍ പരിപാടികള്‍ ടെലികാസ്റ്റ് ചെയ്യുന്നത്. സ്ഥിരമായി ടെലികാസ്റ്റ് ചെയ്യുകയും യൂട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്നതോടെ ഒരു സിനിമയെക്കാള്‍ കൂടുതല്‍ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികള്‍ക്കില്ലേയെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

അതിനാല്‍ ഇക്കാര്യത്തില്‍ നീതി കിട്ടിയില്ലെങ്കില്‍ സിനിമാ സെന്‍സറിങ്ങിനെതിരെ ഹര്‍ജി കോടതിയില്‍ ഫയല്‍ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സറിങ്ങ് മാറ്റി കിട്ടിയാല്‍ താനടക്കമുള്ള നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അനുഗ്രഹമാകുമെന്നും പണ്ഡിറ്റ് കൂട്ടി ച്ചേര്‍ത്തു.

Advertisement