നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ ചിരിച്ച് ചിരിച്ച് മതിയായി, നമ്മള്‍ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ ; ഹരീഷ് പേരടി

191

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയതായ ആരോപണത്തില്‍ ഇതുവരെ പ്രതികരിക്കാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. ആരോപണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ രഞ്ജിത്ത് തെയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടി പരിഹസിച്ചത്. നമ്മള്‍ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ എന്ന് ഹരീഷ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Advertisements

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ… ‘രഞ്ജിയേട്ടാ… ആരൊക്കെ പ്രകോപിപ്പിച്ചാലും നിങ്ങള്‍ ഒന്നും മിണ്ടരുത്. നമ്മള്‍ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ. ആ കൊല ചിരിയില്‍ ഈ രോമങ്ങളൊക്കെ കത്തിയമരും. നിങ്ങള്‍ക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മള്‍ അവാര്‍ഡുകള്‍ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥന്‍മാര്‍ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു. (അതിനിടയില്‍ ജൂറിയില്‍ രണ്ട് ബുദ്ധിയുള്ളവര്‍ കയറിക്കൂടി. അതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം (അതിനുള്ള പണി പിന്നെ).

അവസാനം വിജയം നമ്മള്‍ക്കാണെന്ന് നമ്മള്‍ക്കല്ലെ അറിയൂ. ഇത് വല്ലതും ഈ നാലാംകിട പ്രതിഷേധക്കാരായ അടിയാളന്‍മാര്‍ക്ക് അറിയുമോ? അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാല്‍ സാംസ്‌കാരിക മന്ത്രിയാവാനുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇവറ്റകള്‍ക്ക് അറിയില്ലല്ലോ. സജിചെറിയാനോടൊന്നും ഇപ്പോള്‍ ഇത് പറയണ്ട. ഈഗോ വരും. അഥവാ ഇടതുപക്ഷം വന്നില്ലെങ്കില്‍ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി… വിപ്ലവാശംസകള്‍.’

താന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം കലാസംവിധാനത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാതിരിക്കാന്‍ ഇടപെട്ടത് രഞ്ജിത്ത് ആണെന്ന ആരോപണവുമായി വിനയനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് നേമം പുഷ്പരാജ് അടക്കം ജൂറിയില്‍ ഉണ്ടായിരുന്ന ചില അംഗങ്ങള്‍ ഇത് ശരിവെക്കുന്ന ഫോണ്‍കോളുകളുടെ ശബ്ദരേഖയും വിനയന്‍ പുറത്ത് വിട്ടിരുന്നു. നിലവില്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

 

Advertisement