കൊച്ചിയില്‍ കോളേജ് യൂണിഫോമില്‍ മീന്‍വിറ്റ ഹനാന് പ്രണവ് മോഹന്‍ലാലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കി അരുണ്‍ഗോപി

21

കൊച്ചി ; വൈകുന്നേരങ്ങളില്‍ എറണാകുളം പാലാരിവട്ടം തമ്മനം ജങ്ഷനില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം കൊടുത്ത് സംവിധായകന്‍ അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഹനാന്‍ വേഷമിടുന്നത്.

തനിക്കും അനുജത്തിക്കും പഠിക്കാനും സുഖമില്ലാത്ത അമ്മയക്കടമുള്ള മൂന്ന് പേര്‍ക്ക് ജീവിക്കാനുമായി കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ അരുണ്‍ഗോപി അറിയുന്നത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നല്ലൊരു വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയാണ് അരുണ്‍ഗോപി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മാണം.

Advertisements

ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസമേകാന്‍ ഉതകുന്ന വേതനവും ഉറപ്പുവരുത്തുമെന്നും അരുണ്‍ഗോപി വ്യക്തമാക്കി.

തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞ അനേകായിരം കുട്ടികളില്‍ ഒരാള്‍. അതോടെ അമ്മ മാനസികമായി തളര്‍ന്നു. പ്ലസ്ടുവിന് അനിയനെ വളര്‍ത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാന്‍ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മാടവനയിലെ ഒരു ചെറിയ വീടകവീട്ടില്‍ അവള്‍ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. കോളേജില്‍ പഠിക്കുന്ന ഈ പെണ്‍കുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി.

പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാന്‍ സമ്പാദിക്കുന്നത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാര്‍ഥിനിയാണ് ഹനാന്‍. മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.

ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവള്‍ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളില്‍ നേരെ ചമ്പക്കര മാര്‍ക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീന്‍വില്‍ക്കുന്ന ഇടത്തേയ്ക്കും സൈക്കിളില്‍ തന്നെ ഹനാന്‍ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും.

ഇതിന്റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്ററില്‍ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീന്‍ വില്‍പനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാന്‍ പങ്കെടുത്തിട്ടുണ്ട്.

Advertisement