ആ അവസരം നഷ്ടപ്പെടാതിരിയ്ക്കാൻ സൈക്കിൾ ഓടിയ്ക്കാൻ അറിയാമെന്ന് സംവിധായകനോട് കള്ളം പറഞ്ഞു ; മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച ആ സിനിമയെ കുറിച്ച് പ്രിയങ്ക നായർ

153

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രിയങ്ക നായർ. പതിനാറ് വർഷമായി സിനിമയിൽ സജീവമാണ് പ്രിയങ്ക. മമ്മൂട്ടി ഒഴികെ ഒട്ടുമിക്ക മുൻനിരതാരങ്ങൾക്കൊപ്പം പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. ഒരുപിടി മികച്ച ചിത്രങ്ങളുമായി താരം എത്തുകയാണ്. ആറ് ചിത്രങ്ങളാണ് വിഷുകാലത്ത് നടിയുടേതായി ഒരുങ്ങുന്നത്. ഇപ്പോഴിതാ നുണ പറഞ്ഞ് സിനിമ ലഭിച്ചതിനെ കുറിച്ച് പറയുകയാണ് നടി. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ടിവി ചന്ദ്രൻ സംവിധാനം ചെയ്ത വിലാപങ്ങൾക്കപ്പുറം എന്ന സിനിമ ലഭിക്കാൻ വേണ്ടിയായിരുന്നു പ്രിയങ്ക കളവ് പറഞ്ഞത്. മലയാളത്തിലെ നടിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. ഈ സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. തമിഴ് സിനിമയിലൂടെയാണ് നടി സിനിമ ജീവിതം ആരംഭിച്ചത്.

Advertisements

ALSO READ

പ്രിയങ്കരുടെ വാക്കുകൾ ഇങ്ങനെ…”ടി.വി. ചന്ദ്രൻ സാറിന്റെ പടങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അഭിനയിച്ചുതുടങ്ങിയപ്പോൾ, എന്നെങ്കിലും ഇദ്ദേഹത്തിന്റെ ഒരു പടം ചെയ്യാൻ പറ്റുമെന്നൊക്കെ ആഗ്രഹിച്ചിരിക്കുന്ന സമയം. അപ്പോഴാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷാജി പട്ടിക്കര വിളിക്കുന്നത്. ആര്യാടൻ ഷൗക്കത്ത് നിർമ്മിക്കുന്ന പടം, ടി.വി. ചന്ദ്രൻസാർ സംവിധാനംചെയ്യുന്നു. അതിനുവേണ്ടിയാണ് വിളിക്കുന്നതെന്നുപറഞ്ഞപ്പോൾ സത്യത്തിൽ വിശ്വാസംവന്നില്ല, പെട്ടെന്ന് വയനാട്ടിലെത്താൻ പറഞ്ഞു. ആദ്യകാഴ്ചയ്ക്കുശേഷം ടി.വി. ചന്ദ്രൻ സാർ പറഞ്ഞു, ‘വരൂ, നമുക്കൊന്ന് നടക്കാം’. അങ്ങനെ അവിടെയുള്ള തേയിലക്കാട്ടിന്റെ ഇടയിലൂടെ ഞങ്ങൾ നടന്നു. ആ നടപ്പിലാണ് അദ്ദേഹം ‘വിലാപങ്ങൾക്കപ്പുറം’ എന്ന സിനിമയുടെ കഥപറയുന്നത്.

എന്നോട് സൈക്കിളോടിക്കാൻ അറിയാമോന്ന് ചോദിച്ചു. എനിക്ക് ശരിക്കും സൈക്കിൾ നന്നായി ഓടിക്കാനറിയില്ലായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞു, പിന്നേ, ഞാൻ സ്‌കൂളിലൊക്കെ സൈക്കിളോടിച്ചാണ് പോവുന്നത്. കാരണം, എനിക്കാ അവസരം കളയാൻപറ്റില്ലായിരുന്നു. വളരെ പെട്ടെന്നുതന്നെ ഷൂട്ടിങ് തുടങ്ങി. ആദ്യം വയനാട്ടിലായിരുന്നു. അഹമ്മദാബാദിലേ സൈക്കിൾ ഓടിക്കുന്ന സീനുണ്ടാവൂ എന്നായിരുന്നു ചിന്തിച്ചത്. ആ ആശ്വാസത്തിലാണ് സെറ്റിലെത്തിയത്. അവിടെ ചെന്നപ്പോൾ ഒരുദിവസം പെട്ടെന്നുപറഞ്ഞു, അടുത്ത സീൻ സൈക്കിളാണെന്ന്. ഞാൻ നേരെ സാറിനടുത്തേക്കോടി, എനിക്ക് സൈക്കിളോടിക്കാൻ അറിയില്ലെന്ന് പറഞ്ഞു. സാർ എന്നോട് ശരിക്കും ദേഷ്യപ്പെട്ടു. അപ്പോ ഞാൻ പറഞ്ഞു, എനിക്കൊരു സൈക്കിൾ കിട്ടിയാൽ മതി. ഞാൻ ഓടിച്ചുപഠിച്ചോളാം. ഇത്രസമയംകൊണ്ട് നീ പഠിക്കുമോയെന്ന് സാർ ചോദിച്ചു. പറ്റുമെന്ന് ഞാൻ ഉറപ്പിച്ചുപറഞ്ഞു.

ALSO READ

ആർട്ട് ഡയറക്ടർ ഒരു സൈക്കിൾ കൊണ്ടുത്തന്നു. ഒരുവിധം ബാലൻസ് ഒക്കെയുണ്ട്. തീരെ അറിയാത്തതല്ല. പണ്ട് സൈക്കിളിൽനിന്ന് വീണതുകൊണ്ട് ഇനി ഓടിക്കില്ലെന്നുപറഞ്ഞ് മാറ്റിവെച്ചതാണ്. എനിക്കൊരു മണിക്കൂർ കിട്ടി. അതിനുള്ളിൽ ഒരുവിധം ശരിയാക്കി. സാർ ചോദിച്ചു, എന്താ അവസ്ഥ. ഒരിറക്കത്തിലൂടെ പോവാനൊക്കെ പറ്റുമെന്ന് ഞാൻ പറഞ്ഞു. സാർ ചോദിച്ചു, അഹമ്മദാബാദ് ടൗണിലൂടെയാണ് ഓടിക്കേണ്ടത്. നീ ഓടിക്കുമോ. ഞാൻ പറഞ്ഞു, ഓടിക്കും.

ആ ഷൂട്ടിനിടയ്ക്ക് ചെറിയൊരു ഗ്യാപ്പ് കിട്ടിയിരുന്നു. അതിൽ വീട്ടിലെത്തിയ ഉടനെ നേരെ പോയത് സൈക്കിൾ വാങ്ങാനായിരുന്നു. രണ്ടുമൂന്നുദിവസം കൊണ്ട് പഠിച്ചെടുത്തു. പിന്നെ തിരിച്ചുപോവുമ്പോഴേക്കും നല്ല ആത്മവിശ്വാസമായിരുന്നു. ഒരുപാട് ആഴമുള്ള കഥാപാത്രമാണ് സാഹിറ. ഷൂട്ട് ചെയ്യുമ്പോൾത്തന്നെ പലരും പറഞ്ഞിരുന്നു, അടുത്ത സംസ്ഥാന അവാർഡ് ഇങ്ങോട്ടുതന്നെ ആയിരിക്കുമെന്ന്. അങ്ങനെത്തന്നെ സംഭവിച്ചു. അതിനുശേഷം ചന്ദ്രൻ സാറിന്റെ ‘ഭൂമിമലയാള’ത്തിലും ഞാനഭിനയിച്ചു. ലോങ് ജമ്പറുടെ വേഷമായിരുന്നു അതിൽ”… എന്നും പ്രിയങ്ക അഭിമുഖത്തിൽ പറയുന്നുണ്ട്.

 

 

 

Advertisement