ഒരുപാട് പേര്‍ എന്നെ പരിഹസിച്ചിട്ടുണ്ട്, പലരും അഭിനയം നിര്‍ത്തി പോകാന്‍ വരെ പറഞ്ഞു; വേദനയോടെ ബാബു ആന്റണി

27

സണ്ണി വെയ്ന്റെ കേശവന് പിന്നാലെ കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ബാബു ആന്റണിയുടെ തങ്ങള്‍. തൊണ്ണൂറുകളില്‍ ആക്ഷന്‍ കിംഗായി വിലസിയ ബാബു ആന്റണിയുടെ ആരാധകരായിരുന്നു എല്ലാവരും.

Advertisements

അതിനാല്‍ കൊച്ചുണ്ണിയില്‍ അദ്ദേഹത്തിന്റെ മാസും അടവുമുറകളും ഫൈറ്റ് സീനും കാണുന്നവര്‍ക്ക് അദ്ദേഹത്തെ തിരിച്ച് കിട്ടിയ ഫീലാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതിനൊപ്പം ഒരു കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി.

ഒരുപാട് പേര്‍ എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ പിടിച്ചു നിന്നു, തിരിച്ചുവന്നു. അതിനൊക്കെ കാരണം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍, ബാബു ആന്റണിയുടെ അടുത്തസുഹൃത്താണ്.

അദ്ദേഹത്തിന്റെ നായക് എന്ന സിനിമയില്‍ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ തമിഴ് സിനിമയായ സൂര്യനില്‍ അസോഷ്യേറ്റ് സംവിധായകനായിരുന്നു ശങ്കറനെന്ന് ബാബു ആന്റണി പറയുന്നു. 32 വര്‍ഷത്തിനിടയില്‍ സിനിമയില്‍ ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും അതൊന്നും തനിക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബാബു ആന്റണി വ്യക്തമാക്കി. വേഷത്തിന് വേണ്ടി അവരെ വിളിച്ചാല്‍ സ്‌നേഹം കൊണ്ട് അവര്‍ അവസരം നല്‍കുമെന്നും എന്നാല്‍ അങ്ങിനെ ചെയ്യാന്‍ തന്റെ മനസ്സിന് തോന്നാറില്ലെന്നും അദ്ദേഹം പറയുന്നു.

സിനിമയില്‍ നിന്നും ഒരുപാട് നാള്‍ മാറിനിന്നപ്പോള്‍ പണ്ട് ഒരുമിച്ച് പ്രവര്‍ത്തിച്ച സുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകരോട് അവസരം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആരും തന്നെ സഹായിച്ചില്ലെന്നും ഇപ്പോള്‍ അവരുടെയൊന്നും സഹായമില്ലാതെ വീണ്ടും സിനിമയിലെത്താന്‍ കഴിഞ്ഞെന്നും ബാബു ആന്റണി പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ ഒരുപാട് കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ സിനിമയാണിത്. യഥാര്‍ത്ഥ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തരം ചരിത്ര സിനിമകളാകുമ്പോള്‍ അതിനനുസരിച്ചുള്ള ഗവേഷണവും ആവശ്യമാണ്. സംവിധായകന്‍ റോഷന്‍ കൃത്യമായ പഠനത്തിന് ശേഷമായിരുന്നു സിനിമ ആരംഭിച്ചത്.’

‘സിനിമാ ജീവിതത്തില്‍ ഇതുവരെ ഒഡീഷനില്‍ പങ്കെടുത്തിട്ടില്ല. അതൊരു അത്ഭുതമായാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇന്‍ഡസ്ട്രിയുടെ നിയമങ്ങളൊന്നും ഞാന്‍ പിന്തുടരാറില്ല. എനിക്ക് സെക്രട്ടറിയോ മാനേജറോ ഇല്ല. സിനിമയില്‍ ഗോഡ്ഫാദറും ഫാന്‍സ് അസോസിയേഷനും ഇല്ല. നിങ്ങളോടൊക്കെ നേരിട്ട് ബന്ധപ്പെടാനാണ് എനിക്ക് ഇഷ്ടം.-ബാബു ആന്റണി പറഞ്ഞു.

Advertisement