സിനിമയില്‍ പലരും തന്നെ അവഗണിച്ചിട്ടുണ്ടെന്ന് നടന് ബൈജു. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചാല്‍ അത് റിലീസ് ചെയ്യുന്ന ദിവസം പോസ്റ്ററില്‍ എന്റെ ഫോട്ടോപോലും കൊടുക്കാറില്ലെന്നും സമയം വരുമ്പോള്‍ പകരം വീട്ടുമെന്നും ബൈജു വ്യക്തമാക്കി. കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് ബൈജുവിന്റെ വെളിപ്പെടുത്തല്‍
ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ സിനിമയില്‍ വന്നിട്ട് 36 വര്‍ഷമായി. ഇപ്പോഴാണ് കാമ്പുള്ള മികച്ച വേഷങ്ങള്‍ എന്നെത്തേടി വരുന്നത്. മുമ്പൊ
ക്കെ ചെയ്തതെല്ലാം ഒരേ ടൈപ്പ് വേഷങ്ങളായിരുന്നു. എന്നിലെ നടനെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നതില്‍ സന്തോഷമുണ്ട്.
അവസരങ്ങള്‍ കുറഞ്ഞു വന്നപ്പോഴാണ് പുത്തന്‍ പണത്തിനു വേണ്ടി സംവിധായകന് രഞ്ജിത് വിളിക്കുന്നത്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് ഈ അടുത്ത കാലത്തില്‍ ഞാന്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിലെ പ്രകടനം കണ്ടിട്ടാണ് പുത്തന്‍ പണത്തിലെ ന്യൂട്രല്‍ കുഞ്ഞപ്പനെ അവതരിപ്പിക്കാന്‍ രഞ്ജിത്ത് എന്നെ വിളിക്കുന്നത്. അവിടെ നിന്നാണ് മികച്ച കഥാപാത്രങ്ങളുടെ തുടക്കമെന്ന് പറയാം. സഖാവില്‍ ഗംഭീര ഗെറ്റപ്പായിരുന്നു. മികച്ച വേഷമാണെന്ന അഭിപ്രായം എനിക്കില്ല.
ഒരുപാട് സാദ്ധ്യതകളുള്ള കഥാപാത്രമായിരുന്നു ഗരുഡ കങ്കാണി. പക്ഷേ വേണ്ട രീതിയില്‍ ആ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചില്ല. പലര്‍ക്കും ആ കഥാപാത്രം കണ്ടിട്ട് ഞാനാണെന്ന് മനസിലായില്ല. ഒരുപാടുപേര് നല്ല അഭിപ്രായം പറഞ്ഞു.
ഡബ്ബിംഗ് പോലും അന്നുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായിരുന്നു. മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷ ഡബ്ബ് ചെയ്യാന്‍ അല്പം ബുദ്ധിമുട്ടി. തല മൊട്ടയടിക്കാനൊക്കെ ആദ്യം എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. മറ്റ് ഗെറ്റപ്പുകളില്‍ വരുന്ന വേഷങ്ങള്‍ ചിലപ്പോള്‍ നഷ്ടമായേക്കാം. പിന്നെ എന്നെത്തേടിവന്ന ഒരു നല്ല കഥാപാത്രം നഷ്ടപ്പെടുത്തേണ്ടെന്ന് വിചാരിച്ചതുകൊണ്ടാണ് ആ കഥാപാത്രം സ്വീകരിച്ചത്.
എന്റെ പന്ത്രണ്ടാമത്തെ വയസില്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരുവനന്തപുരം വിദ്യാധിരാജ സ്കൂളിലാണ് ഞാന്‍ പഠിച്ചത്. സ്കൂളില്‍ പഠിക്കുമ്ബോള്‍ ഒന്നോ രണ്ടോ നാടകത്തില്‍ അഭിനയിച്ച ഓര്‍മ്മയാണ് അഭിനയത്തെക്കുറിച്ചു ആകെയുള്ളത്. അഭിനയത്തിന്റെയോ സിനിമയുടെയോ ഗൗരവം അറിഞ്ഞു വരുന്നതിനു മുന്‍പേ ഞാന്‍ സിനിമയില്‍ സജീവമായി. സംവിധായകന് പറയുന്നതു പോലെ ചെയ്യുമെന്നല്ലാതെ പ്രത്യേകിച്ചൊന്നും അപ്പോള്‍ ചിന്തിച്ചിരുന്നില്ല.
അന്ന് തൊട്ടേ വളരെ വേഗത്തിലാണ് ഡയലോഗ് പറയുന്നത്. തിരുവനന്തപുരം എം.ജി കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. സിനിമയില്‍ തിരക്കേറിയ സമയമായതുകൊണ്ടു തന്നെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മൂന്നു നേരം സുഭിക്ഷമായി ആഹാരം കഴിക്കാനുള്ള വക വീട്ടിലും ഉണ്ടായിരുന്നു. തൊഴില്‍ നേടുന്നതിന് വേണ്ടിയാണല്ലോ സാധാരണ എല്ലാവരും പഠിക്കുന്നത്. സിനിമയില്‍ നിന്ന് അത്യാവശ്യം വരുമാനമൊക്കെ ലഭിച്ചു തുടങ്ങിയപ്പോള്‍ പിന്നെ പഠിക്കേണ്ടെന്നു ഞാനും കരുതി. കൂടുതല്‍ പഠിച്ചെന്തിനാ വെറുതേ തലപുകയ്ക്കുന്നത്.
പരിചയസമ്ബത്തും കഴിവും ഉണ്ടെന്നു പറഞ്ഞിട്ട് സിനിമയില്‍ പ്രത്യേകിച്ച് വലിയ ഗുണമൊന്നുമില്ല. നമ്മുടെ സമയം തെളിഞ്ഞാല്‍ മാത്രമേ സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കുകയുള്ളൂ. അല്ലാതെ ഒരാള്‍ക്കും ആരെയും സിനിമയില്‍ സഹായിക്കാനൊന്നും കഴിയില്ല. എനിക്ക് അവസരങ്ങള്‍ കുറഞ്ഞുപോയതിനു ആരെയും കുറ്റംപറയുന്നില്ല. സിനിമാ ജീവിതത്തില്‍ എനിക്ക് ആരോടും പരാതിയും പരിഭവവുമില്ല. അവനവന്റെ തലയില്‍ വരച്ചിട്ടുണ്ടെങ്കില്‍ അത് തട്ടുംപുറത്തിരുന്നാലും മുന്നിലേക്ക് വരുമെന്ന വിശ്വാസക്കാരനാണ് ഞാന്‍.
പുതു തലമുറയിലുള്ള എല്ലാവരും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നവരാണ്. ആഷിക് അബു, അമല്‍ നീരദ്, സമീര്‍താഹിര്‍, എബ്രിഡ് ഷൈന്‍ , അല്‍ഫോണ്‍സ് പുത്രന് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളെല്ലാം ഇഷ്ടമാണ്. ഇയ്യോബിന്റെ പുസ്തകം കണ്ടിട്ട് ഞാന്‍ അമല്‍ നീരദിനെ വിളിച്ച് എന്റെ അഭിനന്ദനം അറിയിച്ചു. ആ ചിത്രം കണ്ടാല്‍ അതൊരു മലയാളം സിനിമയാണെന്നേ തോന്നില്ല. അത്രയ്ക്ക് മനോഹരമായ ദൃശ്യവിരുന്നായിരുന്നു ചിത്രം.
സിനിമയില്‍ എനിക്ക് വലിയ സൗഹൃദങ്ങളൊന്നുമില്ല. മാര്‍ക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനമുള്ളൂ. രാഷ്ട്രീയത്തിലൊക്കെ പിന്നെയും സൗഹൃദത്തിന് സ്ഥാനമുണ്ടെന്ന് പറയാം. സിനിമയില്‍ ഒരു നടന്റെ നിലവിലെ അവസ്ഥ നോക്കിയിട്ടാണ് സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. ഒരു കല്യാണത്തിന് പോകുമ്ബോള്‍ പോലും നടന്റെയോ നടിയുടെയോ മാര്‍ക്കറ്റ് പരിഗണിക്കും.എനിക്ക് ആകെയുള്ള ആത്മാര്‍ത്ഥ സുഹൃത്ത് കുട്ടേട്ടനാണ് ( വിജയ രാഘവന്).എന്ത് പ്രശ്നം വന്നാലും അപ്പോള്‍ തന്നെ കുട്ടേട്ടനെ വിളിച്ചു കാര്യം പറയും.കൃത്യമായ പരിഹാരം അദ്ദേഹം നമുക്ക് പറഞ്ഞു തരും.
‘മാട്ടുപ്പെട്ടി മച്ചാന്” എന്ന ചിത്രം ഇറങ്ങിയപ്പോള്‍ എല്ലാവരും കരുതി ഞാന്‍ നായകനായി തിളങ്ങുമെന്ന്. പക്ഷേ എന്നെത്തേടി നായക കഥാപാത്രങ്ങളൊന്നും വന്നില്ല. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളാണ്. എനിക്കതിനുള്ള യോഗമില്ലെന്ന് കരുതുന്നു. എല്ലാം ചില നിമിത്തങ്ങളാണ്. ‘കല്യാണ ഉണ്ണികള്‍” എന്ന ചിത്രമാണ് ഞാന്‍ നായക തുല്യവേഷം ചെയ്ത ഒരേ ഒരു ചിത്രം. ജഗതിച്ചേട്ടനാണ് ചിത്രം സംവിധാനം ചെയ്തത്.
1990 ല്‍ ചിത്രീകരിച്ച സിനിമ ഇറങ്ങിയത് 1997 ലാണ്. വൈകി റിലീസായതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി. നായകനാകാന്‍ കഴിയാത്തതുകൊണ്ട് എനിക്ക് അല്പം പോലും വിഷമമില്ല. നായകനാകുന്നതിലുപരി എല്ലാ സിനിമകളിലും അഭിനയിച്ച് ഇതുപോലെ എപ്പോഴും ലൈം ലൈറ്റില്‍ നില്‍ക്കാനാണ് എന്റെ ആഗ്രഹം. ഞാന്‍ അഭിനയിച്ച പത്തില്‍ കൂടുതല്‍ സിനിമകള്‍ ആണ് റിലീസാകാന്‍ ഉള്ളത്.
സിനിമയില്‍ എന്നെ ആരും വേദനിപ്പിച്ചതായി ഓര്‍ക്കുന്നില്ല. പല സ്ഥലങ്ങളിലും ഞാന്‍ കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്ബോള്‍ അതിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളില്‍പ്പോലും. പേരെഴുതി കാണിക്കുമ്ബോള്‍ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര്.
ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. വളരെ പുച്ഛത്തോടെയാണ് ഞാന്‍ ഇപ്പോള്‍ അതിനെയെല്ലാം കാണുന്നത്. സമയം വരുമ്ബോള്‍ അതിനു പകരം കൊടുക്കാന്‍ എനിക്കറിയാം. ആരെയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്ന നിലപാടാണ് എനിക്കുള്ളത്. ആരെയും ഇന്ന് വരെ സിനിമയില്‍ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.
ജനങ്ങള്‍ക്കെല്ലാം എന്നെ വലിയ ഇഷ്ടമാണെന്നാണ് വിശ്വാസം. എവിടെവച്ചു കണ്ടാലും ഓടി അടുത്ത് വന്ന് സുഖ വിവരങ്ങള്‍ തിരക്കാറുണ്ട്. ജീവിതം ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതിയെന്ന ആഗ്രഹക്കാരനാണ്. ഉച്ചവരെ കിടന്നു ഉറങ്ങുന്നതാണ് പ്രധാന പരിപാടി. വൈകുന്നേരമാകുമ്ബോള്‍ ഷട്ടില്‍ കളിക്കാന്‍ പോകും. കളി കഴിഞ്ഞാല്‍ ഉടന്‍ ട്രിവാന്‍ഡ്രം ക്ലബില്‍ പോയി സമയം ചെലവിടും. പണം ഉണ്ടാക്കണമെന്നോ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കണമെന്നോ ആഗ്രഹമില്ല.