ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോൾ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓർത്തേയില്ല! എന്നാൽ കാലം മാറി കഥ മാറി : ശ്രദ്ധ നേടി രാഹുൽ മങ്കൂട്ടത്തിൽ പങ്കുവെച്ച കുറിപ്പ്

644

ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 14 നാണ് തിയ്യേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് വിമർശനവും പ്രശംസയും ഒരുപോലെ ലഭിക്കുന്നുണ്ട്. അതേസമയം വിമർശിക്കുന്നവർ കറാച്ചിക്കാരാണെന്നും പാകിസ്ഥാനികളാണെന്നുമുള്ള പരാമർശങ്ങളും ഇതിനിടയിൽ വന്നിരുന്നു.

വിമർശിക്കുന്നവരുടെ മതം തിരയുന്ന പ്രവണതക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോൾ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓർത്തേയില്ലെന്നും എന്നാൽ സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകൾ ഇന്ന് വിഷം ചീറ്റുന്ന മത വർഗീയ വാദികളാണെന്നും രാഹുൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

Advertisements

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമ തിയ്യേറ്ററിലെത്തിയാൽ അവരുടെ മതത്തെ ചേർത്ത് കെട്ടി വിമർശിച്ചും ചേർത്തു പിടിച്ചും പ്രതികരിക്കുന്നവർ സിനിമയുടെ കഥാ ഭാവനയിൽ വിഷം പുരട്ടുമ്പോൾ ജനകീയ കലയിൽ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നതെന്ന് രാഹുൽ പറയുന്നു.

വിമർശിക്കണമെങ്കിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന ചിന്താഗതിയല്ല, മറിച്ച് വിമർശനം ഹേറ്റ് ക്യാമ്പെയ്നാകരുത്. നല്ല സിനിമകളുണ്ടാകുന്നതുപോലെ പോലെ പ്രധാനമാണ് നല്ല പ്രേക്ഷനുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. നെടുമുടിവേണു, സായ്കുമാർ, വിജയരാഘവൻ, സിദ്ദിഖ് എന്നിവരുൾപ്പെടെ നിരവധി മലയാളതാരങ്ങൾ അണിനിരന്ന ചിത്രത്തിൽ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, തെലുങ്കു താരം രാമചന്ദ്രറാവു എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

രാഹുൽ മങ്കൂട്ടത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

”നീ പോ മോനെ ദിനേശാ’ എന്ന് കേട്ടപ്പോഴും ‘തള്ളേ കലിപ്പ് തീരണില്ലല്ലാ” എന്ന് കേട്ടപ്പോഴും കയ്യടിച്ചവർ വരെ പിന്നീട് ആ സിനിമയിലെ പൊളിറ്റിക്കൽ കറക്ടനെസ്സിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് കാഴ്ചപ്പാടിന്റെയും ചിന്തയുടെയും വിശാലതയായും, നാം സ്വയം വളർന്നതിന്റെ തെളിവായും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ മലയാള സിനിമയിൽ അഭ്രപാളിയുടെ രണ്ടറ്റങ്ങളെയും അഭിരുചിയുടെ വൈവിധ്യങ്ങളെയും തങ്ങളോടൊപ്പം ചേർത്ത് നിർത്തിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോൾ അവരുടെ മതവിശ്വാസത്തെ നാം എവിടെയും ഓർത്തേയില്ല. എന്നാൽ കാലം മാറി കഥ മാറി, സാമൂഹിക മാധ്യമത്തെ അധോലോകമായി കാണുന്ന ചില ഡോണുകൾ ഇന്ന് വിഷം ചീറ്റുന്ന മത വർഗീയ വാദികളാണ്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമ തിയേറ്ററിലെത്തിയാൽ അവരുടെ മതത്തെ ചേർത്ത് കെട്ടി വിമർശിച്ചും ചേർത്തു പിടിച്ചും പ്രതികരിക്കുന്നവർ സിനിമയുടെ കഥാ ഭാവനയിൽ വിഷം പുരട്ടുമ്പോൾ ജനകീയ കലയിൽ പ്രഥമ ഗണനീയമായ സിനിമയുടെ ക്രാഫ്റ്റ് ആണ് തകരുന്നത്.

മതിലുകൾ പണിത് പണിത് ഒരേ സിനിമ കൊട്ടകയിൽ ഇരിക്കുന്ന മനുഷ്യർക്കിടയിൽ പോലും മതത്തിന്റെയും ജാതിയുടെയും മതിലുയർത്തുന്ന വർഗ്ഗീയ വിഷ ജീവികളുടെ വലയിൽ നമ്മുടെ സിനിമ ആസ്വാദനം കുടുങ്ങാതിരിക്കാൻ ക്രീയാത്മമായ ഇടപെടലും സംവാദവും ഉയർന്നു വരണ്ടതുണ്ട്.

സിനിമയെ എത്ര രൂക്ഷമായും വിമർശിക്കാം, തിരക്കഥയുടെ രക്തം ചിന്താം, പക്ഷേ അഭിനേതാവിന്റെയോ, പിന്നണി പ്രവർത്തകന്റെയോ മതം മാനദണ്ഡമാകരുത്. വിമർശിക്കണമെങ്കിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന ചിന്താഗതിയല്ല, മറിച്ച് വിമർശനം ഹേറ്റ് ക്യാംപെയിനാകരുത്…
നല്ല സിനിമകളുണ്ടാകട്ടെ എന്നത് പോലെ പ്രധാനമാണ് നല്ല പ്രേക്ഷനുണ്ടാവുക എന്നതും.

 

Advertisement