മലയാളത്തിലെ ആദ്യ 200 കോടിയും ലാലേട്ടന്റെ കൈകളിലേക്ക്, ലൂസിഫറിന് മുന്നിലെ സാധ്യതകൾ ഇങ്ങനെ

27

ഒരുകാലത്ത് ബോളിവുഡ് സിനിമകളുടെ കളക്ഷൻ റിപ്പോർട്ടുകൾ വഴി സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ പ്രയോഗമാണ് 100 കോടി ക്ലബ്ബ്.

മലയാളത്തിന് ഒരിക്കലും പ്രാപ്യമല്ലെന്ന് പ്രേക്ഷകരാലും ഇൻഡസ്ട്രിയാലും കരുതപ്പെട്ട ഈ നേട്ടത്തിന് ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ് സിനിമകളിൽ ധാരാളം അവകാശികൾ ഉണ്ടായി.

Advertisements

അപ്പോഴും മലയാള ചലച്ചിത്ര വ്യവസായത്തിന് അപ്രാപ്യമായ നേട്ടമായാണ് ‘100 കോടി ക്ലബ്ബ്’ വിലയിരുത്തപ്പെട്ടിരുന്നത്, 2016 വരെ.

എന്നാൽ 2016 ഒക്ടോബറിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘പുലിമുരുകനി’ലൂടെ മലയാളം ആ സ്വപ്നനേട്ടം സ്വന്തമാക്കി.

സിനിമകൾ നേടുന്ന ബോക്സ്ഓഫീസ് കളക്ഷൻ പോസ്റ്ററുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പുതിയ ട്രെന്റിനും ‘പുലിമുരുകൻ’ മലയാളത്തിൽ തുടക്കം കുറിച്ചു.

എന്നാൽ 100 കോടിയിൽ കളക്ഷൻ അവസാനിപ്പിച്ചിരുന്നില്ല പുലിമുരുകൻ. 150 കോടി നേട്ടമെന്ന കണക്കും നിർമ്മാതാവ് പിന്നീടുള്ള ആഴ്ചകളിൽ പുറത്തുവിട്ടു.

ഇപ്പോഴിതാ മറ്റൊരു 150 കോടി ചിത്രവും മലയാളത്തിന് ലഭിച്ചിരിക്കുന്നു. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലൂസിഫർ’. തിരക്കഥാകൃത്തുക്കളും സംവിധായകരും ഛായാഗ്രാഹകരുമൊക്കെ രണ്ട് ചിത്രങ്ങളിലും വെവ്വേറെ ആളുകൾ. രണ്ട് ചിത്രങ്ങളിലും പൊതുവായുള്ള ഒരേയൊരു ഘടകം മോഹൻലാൽ.

പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100 150 കോടി നേട്ടങ്ങൾ അതിവേഗത്തിലായിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്സ്ഓഫീസ് നേട്ടം.

ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയത് വെറും എട്ട് ദിവസങ്ങൾ കൊണ്ടാണെങ്കിൽ 150 കോടി ക്ലബ്ബിൽ പ്രവേശിച്ചത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്.

ഈ സ്വപ്നനേട്ടം സാധ്യമായതിന് പിന്നിൽ പിഴവില്ലാത്ത വിതരണ ശൃംഖലയും മാർക്കറ്റിംഗുമുണ്ട്. മറ്റ് വിഷു റിലീസുകളൊക്കെ എത്തുന്നതിന് മുൻപ് കേരളത്തിൽ മാത്രം 400 സ്‌ക്രീനുകളിലാണ് ലൂസിഫർ റിലീസ് ചെയ്യപ്പെട്ടത്.

എന്നാൽ ചിത്രത്തിന്റെ കേരളാ കളക്ഷൻ, ഇപ്പോൾ ലഭിച്ചിരിക്കുന്ന 150 കോടി ഗ്രോസിൽ ഒരു ഭാഗം മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു.

കാരണം ഒരു മലയാളചിത്രം റിലീസിന് കടന്നുചെന്നിട്ടില്ലാത്ത വിദേശ മാർക്കറ്റുകളിലേക്കൊക്കെ ലൂസിഫർ കടന്നുചെന്നു.

കേരളവും മറ്റ് സംസ്ഥാനങ്ങളും കഴിഞ്ഞാൽ യുഎഇ, ജിസിസി റിലീസിന് മാത്രം പ്രാധാന്യം കൊടുത്തിരുന്ന മലയാളസിനിമാ പതിവിന് വിപരീതമായി യുഎസിലേക്കും യുകെയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുമൊക്കെ ലൂസിഫർ എത്തി.

ഇവിടങ്ങളിലെല്ലാം മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ആദ്യ എട്ട് ദിനങ്ങളിൽ 100 കോടി എന്ന സ്വപ്ന നേട്ടത്തിലേക്ക് ചിത്രം എത്തിയത്.

തീയേറ്ററുകളിലെത്തി 23 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്.

പ്രധാന കേന്ദ്രങ്ങളിൽ ചില ഹൗസ്ഫുൾ ഷോകൾ ലഭിക്കുന്നതിനൊപ്പം മിക്ക പ്രദർശനങ്ങൾക്കും 85 90 ശതമാനം തീയേറ്റർ ഒക്കുപ്പൻസിയും ലഭിക്കുന്നുണ്ട് ഇപ്പോഴും ചിത്രത്തിന്. മൂന്ന് ആഴ്ചകൾ പിന്നിട്ടപ്പോഴും ഷോകളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.

തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ലൂസിഫറിന് നാളെയുള്ളത് 36 പ്രദർശനങ്ങളാണ്.

ചെന്നൈ ഉൾപ്പെടെ മലയാളികൾ ധാരാളമുള്ള മെട്രോ നഗരങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണം തുടരുന്നു.

ഇനിയും ഒന്നരമാസത്തെ അവധിക്കാലമാണ് കേരളത്തിൽ ചിത്രത്തിന് മുന്നിലുള്ളത്. ലോംഗ് റണ്ണിൽ ലൂസിഫർ 200 കോടി ക്ലബ്ബിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം അതിനുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമാണ്.

Advertisement