ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് ലഹരിക്ക് അടിമകളായ ഒരു ചെറു കൂട്ടമാണ് ; മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്ന് ജയമോഹന്‍

739

മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്ന് തമിഴ്, മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പിലൂടെയാണ് ഇദ്ദേഹം ചിത്രത്തെ വിമര്‍ശിച്ചത്. ജയമോഹന്‍ പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
തമിഴില്‍ എഴുതിയ ബ്ലോഗിലൂടെയാണ് ജയമോഹന്റെ പരാമര്‍ശങ്ങള്‍.

Advertisements

ജയമോഹന്റെ ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. കാരണം അതൊരു കല്‍പ്പിതകഥയല്ല എന്നതുകൊണ്ട്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മാത്രമല്ല കാടുകളിലേക്കും അവര്‍ എത്താറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഞാന്‍ പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ഇവര്‍ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും മലയാളത്തിലാവും ഉത്തരം. എന്നാല്‍ മറ്റുള്ളവര്‍ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്നും പറയും.

also read
ആറാം സീസണ്‍ ആറാം തമ്പുരാനോടൊപ്പം; ജുനൈസും റിനോഷും വീണ്ടും ബിഗ് ബോസിലേക്കോ?
കേരളത്തിലെ വിവാഹങ്ങള്‍ക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയര്‍പ്പാക്കുന്നവര്‍. രണ്ട് നാട്ടില്‍ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികള്‍. തമിഴ്‌നാടും ഇപ്പോള്‍ കേരളത്തിന്റെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവല്‍ക്കരിക്കുന്നവരാണ് മലയാളികള്‍. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.

മലയാള സിനിമയില്‍ സാധാരണക്കാര്‍ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ, ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിക്ക് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറു കൂട്ടമാണ് എന്നതാണ് ഇതിന് കാരണം. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ മുന്‍പും അവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ അവിടെയുണ്ടെങ്കില്‍ ഇത്തരം സംവിധായകര്‍ക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകള്‍ ആഘോഷിക്കുന്ന തമിഴ്‌നാട്ടുകാരെ ഞാന്‍ നികൃഷ്ടരായാണ് കാണുന്നത്.

സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തില്‍ ‘പെറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിന്റെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്കുള്ളില്‍ പരിത്യാഗത്തിന്റേതായ ഒരു തലമുണ്ട്. സിനിമയുടെ അവസാനം അതിലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത് ജയമോഹന്റെ വാക്കുകള്‍ ഇങ്ങനെ.

Advertisement