ദൃശ്യമാണ് 2.0യിലേക്ക് വഴി ഒരുക്കിയത്, രജനി സാര്‍ തോളില്‍ തട്ടിയപ്പോള്‍ എന്റെ കിളി പോയി: കലാഭവന്‍ ഷാജോണ്‍

34

ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും ഹാസ്യ താരമായി സഹനടനായി വില്ലനായി മലയാളത്തില്‍ വിലസുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. ദൃശ്യത്തിലെ കോണ്‍സ്റ്റബിള്‍ സഹദേവനെ മലയാളികള്‍ക്കു ഒരിക്കലും മറക്കാനാവില്ല. ദൃശ്യത്തിലെ പ്രകടനമാണ് ഷാജോണ് ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയില്‍ അവസരം നേടി കൊടുത്തത്. അതെ ശങ്കര്‍ – രജനികാന്ത് കൂട്ടുക്കെട്ടിലെ ബ്രഹ്‌മാണ്ഡ ചിത്രം 2.0യിലേക്ക് കലാഭവന്‍ ഷാജോണ്‍ എത്തിയത് ഇങ്ങനെ .

Advertisements

കലാഭവന്‍ ഷാജോണിന്റെ വാക്കുകളിലേക്ക് – “ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് എനിക്ക് 2.0യിലേക്കുള്ള വഴി തുറന്നത്. ജിത്തു സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അദ്ദേഹം അന്ന് ആ ചങ്കൂറ്റം കാണിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് എനിക്ക് ഈ അവസരം ലഭിക്കില്ലായിരുന്നു. ഞാന്‍ വീട്ടിലുള്ള ദിവസങ്ങളില്‍ ഉച്ചമയക്കം പതിവാണ്.

ഒരു ദിവസം മയങ്ങി എഴുന്നേറ്റപ്പോള്‍ മലയാളത്തില്‍ നിന്നുള്ള ആര്‍ട്ട് ഡയറക്ടറുടെ മിസ്ഡ് കോള്‍ കണ്ടു. തിരികെ വിളിച്ചപ്പോള്‍ യന്തിരന്റെ ആളുകള്‍ വിളിച്ചില്ലേ? എന്ന് അദ്ദേഹം ചോദിച്ചു. ഇത് കേട്ട് എന്തര്? എന്ന് ചോദിച്ച്‌ പോയി. കബളിപ്പിക്കാന്‍ പറയുകയാണെന്നാണ് കരുതിയത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം പറഞ്ഞു. ചുമ്മാ പറയുകയല്ല, ഷാജോണേ അവരിപ്പോള്‍ വിളിക്കുമെന്ന്.

അവരുടെ വിളി പ്രതീക്ഷിച്ച്‌ ഭാര്യയോടും പിള്ളോരോടും ഒന്നും പറയാതെ ടിവി കണ്ടിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ അവര്‍ വിളിച്ചു. ഷൂട്ടിംഗ് ഡേറ്റ് കേട്ടപ്പോല്‍ ഞാന്‍ തകര്‍ന്ന് പോയി. അമേരിക്കയില്‍ ഒരു ഷോയുടെ സമയത്തായിരുന്നു ഷൂട്ടിംഗ്. അമേരിക്കയില്‍ ഷോ യ്ക്ക് പോകണം.

എനിക്ക് പറ്റുന്ന ഒരു സീനെങ്കിലും ഉണ്ടെങ്കില്‍ ശങ്കര്‍ സാറിനോട് പറയാമോ? എനിക്ക് അത്രയധികം താല്‍പര്യമുണ്ടെന്ന് അറിയിച്ചു. അറിയിക്കാം എന്ന് മറുപടി നല്‍കിയ ശേഷം പിന്നീട് വിളിയൊന്നും വന്നില്ല. റോള്‍ കൈവിട്ട് പോയി എന്ന് കരുതിയതാണ്. പക്ഷെ അവര്‍ തിരികെ വിളിച്ചു. എനിക്ക് വേണ്ടി അക്ഷയ് കുമാര്‍ സാറിന്റെ വരെ ഷെഡ്യൂള്‍ മാറ്റി വെക്കേണ്ടി വന്നുവെന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു.

അദ്ദേഹത്തെ കാണാനായി സെറ്റിലെത്തിയ ഞാന്‍ ശരിക്കും പകച്ച്‌ പോയി. ഒരു വാട്ടര്‍ തീം പാര്‍ക്ക് തന്നെ സെറ്റ് ഇട്ടിരിക്കുന്നു. അവിടെ ഒരു കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് ശങ്കര്‍ സാര്‍. അദ്ദേഹത്തിന്റെ അടുത്ത് പരിഭ്രമത്തോടെയാണ് ചെന്നത്. എന്നെ കണ്ടതും സാര്‍ എന്ന് തിരിച്ച്‌ അഭിസംബോധന ചെയ്തു.

സര്‍ ഇന്ന് ഷൂട്ടിംഗ് ഇല്ല. അസൗകര്യം ഉണ്ടായതില്‍ ക്ഷമിക്കണം എന്ന് ഇങ്ങോട്ട് പറഞ്ഞത് കേട്ട് തിരിച്ച്‌ എന്ത് പറയണമെന്ന് അറിയാതെ നിന്ന് പോയി. തമിഴില്‍ എല്ലാവരും പരസ്പരം സര്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ എളിമയും ലാളിത്യവുമൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു.

രജനി സാറിനൊപ്പം അഭിനയിക്കാന്‍ സീനുകളൊന്നുമില്ല. അദ്ദേഹത്തെ കാണണമെന്നുള്ള ആഗ്രഹം ഞാന്‍ മാനേജരെ അറിയിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് വിശ്രമിക്കുമ്ബോഴാണ് അദ്ദേഹം വന്ന് വിവരം പറയുന്നത്. വേഗം അവിടേക്ക് ചെന്നു. അപ്പോള്‍ ശങ്കര്‍ സാറും രജനി സാറും മോണിറ്ററില്‍ രംഗങ്ങള്‍ നോക്കി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.

ഞാന്‍ അവിടെ പതുങ്ങി നിന്നു. എന്നെ കണ്ടപ്പോള്‍ ശങ്കര്‍ സര്‍ എഴുന്നേറ്റ് ഇതാണ് ഷാജോണ്‍ എന്ന് രജനി സാറിനെ പരിചയപ്പെടുത്തി. അദ്ദേഹം നമസ്‌കാരം പറഞ്ഞു. ദൃശ്യം കണ്ടിട്ടുണ്ട്. നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് തോളില്‍ തട്ടി പറഞ്ഞു. ഞാന്‍ ഇങ്ങനെ കിളി പോയ അവസ്ഥയിലായിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് പോലും ഓര്‍മ്മയില്ല”.

Advertisement